X

ഡി.വൈ.എഫ്.ഐ നേതാവ് കെ.യു ബിജു കൊലക്കേസ്; പ്രതികളായ ആര്‍.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

ഡി.വൈ.എഫ്.ഐ  നേതാവ് കെയു ബിജു കൊലക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. പൊലീസ് പ്രതിചേര്‍ത്തിരുന്ന 14 ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്. തെളിവുകള്‍ അപര്യാപ്തമെന്ന് കാട്ടി തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

കേസില്‍ സാക്ഷിമൊഴികള്‍ അവിശ്വസനീയമെന്നും തെളിവുകള്‍ അപര്യാപ്തമെന്നും നിരീക്ഷിച്ചാണ് ജഡ്ജി കെ.വി അനീഷ് പ്രതികളെ വെറുതെ വിട്ടത്. സി.പി.എം കൊടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു ബിജു. 2008 ജൂണ്‍ 30നാണ് ബിജുവിന് നേരെ ആക്രമണമുണ്ടാകുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു.

സഹകരണ ബാങ്കിന്റെ കുറി പിരിക്കാന്‍ ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞു നിര്‍ത്തി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പടെ 14 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാറിനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കോടതിവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശരിയായ നിലയില്‍ തെളിവുകള്‍ വിലയിരുത്താന്‍ കോടതിക്ക് കഴിഞ്ഞില്ല എന്നും അബോധാവസ്ഥയിലായിരുന്ന ബിജു മൊഴി നല്‍കി എന്ന വിചിത്ര വാദമാണ് കോടതി നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

webdesk13: