X
    Categories: Views

വാഗ്ദാനങ്ങളുടെ വെള്ളപ്പൊക്കത്തില്‍

ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പി.യേക്കാളും നരേന്ദ്രമോദിക്ക് എത്രമാത്രം പ്രധാനമാണെന്ന് ദീര്‍ഘകാലം അവിടെ വിവിധ ഉന്നത തസ്തികകളില്‍ സേവനം ചെയ്ത ഇന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍കുമാര്‍ ജ്യോതിക്ക് അറിയാം. ആറു മാസത്തിനിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് ഒന്നിച്ച് തിയ്യതി പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കം അവിടെ നില്‍ക്കട്ടെ, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ കൃഷ്ണമൂര്‍ത്തിയുടെയും ഖുറൈശിയുടെയും അടക്കം വിമര്‍ശനങ്ങള്‍ ഉണ്ടായിരിക്കട്ടെ, മോദിയെയും ബി.ജെ.പിയെയും പിണക്കാനോ അവരുടെ സാധ്യതകള്‍ക്ക് തെല്ലെങ്കിലും മങ്ങലേല്‍പിച്ചേക്കാവുന്ന കാര്യങ്ങള്‍ ചെയ്യാനോ ഈ മുന്‍ ഐ.എ.എസുകാരന്‍ ഒരുക്കമല്ല. അചല്‍കുമാര്‍ ജ്യോതിയുടെ ഔദ്യോഗിക ജീവിതം ഏതാണ്ട് പൂര്‍ണമായും അഹമ്മദാബാദിലായിരുന്നു.

1981ല്‍ ഐ.എ.എസ് നേടി ഗുജറാത്തിലെത്തിയതാണ്. 2013ല്‍ പിരിയുന്നതുവരെ ഇരിക്കാത്ത ഉന്നത തസ്തികകള്‍ കുറയും. മൂന്നു ജില്ലകളില്‍ ഡെപ്യൂട്ടി കലക്ടറും മൂന്നു ജില്ലകളില്‍ കലക്ടറുമായി. മോദി മുഖ്യമന്ത്രിയായിരിക്കെ ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറി പദവികള്‍ക്ക് പുറമെ കേന്ദ്രത്തിലും വകുപ്പ് സെക്രട്ടറിയായി. ഗുജറാത്തിലെ സുപ്രധാന തസ്തികകളിലൊന്നായ സര്‍ദാര്‍ സരോവര്‍ നര്‍മദ നിഗം മാനേജിങ് ഡയരക്ടറായും കണ്ട്‌ല പോര്‍ട്ട്ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ച അചല്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരുടെ പട്ടികയിലായി. 2013ല്‍ ഐ.എ.എസ് സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന് മോദി കാത്തുവെച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തസ്തികയായിരുന്നു. 2015ല്‍ കമ്മീഷന്‍ അംഗമായി. ഈ വര്‍ഷം ജൂലൈ മുതല്‍ മുഖ്യ കമ്മീഷണര്‍ സ്ഥാനത്തെത്തി. ടി.എന്‍ ശേഷനിരുന്ന കസേരയില്‍നിന്ന് അടുത്തവര്‍ഷം ജനുവരിയില്‍ പിരിയാനിരിക്കെ നടത്താനുള്ളത് ഹിമാചല്‍, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാത്രം.

ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് അര്‍ഹിക്കുന്ന നിലയും വിലയും കൊടുക്കുന്ന സമീപനമാണ് മുന്‍ ഭരണാധികാരികള്‍ പൊതുവെ കൈകൊണ്ടിരുന്നത് എന്ന് ചരിത്രം വ്യക്തമാക്കും. കോണ്‍ഗ്രസിനെ ചോദ്യം ചെയ്യാന്‍ ആരുമില്ലാതിരുന്ന കാലത്ത് ഭരണം കൈയാളിയ ജവഹര്‍ലാല്‍ നെഹ്‌റു തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇടപെട്ടതേയില്ല. 1990 മുതല്‍ വിവിധ പ്രധാനമന്ത്രിമാരുടെ കാലത്ത് ആറു വര്‍ഷം തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍ ശേഷന്‍ എന്ന പാലക്കാടന്‍ പട്ടരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൊമ്പുണ്ടെന്ന് ഇന്ത്യക്കാരെ ബോധ്യപ്പെടുത്തിയത്. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയും പണം, മദ്യം, അധികാരം എന്നിവ ഉപയോഗിച്ചുള്ള വോട്ട് പിടിത്തങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്ത ശേഷന്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കമ്മീഷനാണ് യഥാര്‍ഥ പുലിയെന്ന് തെളിയിച്ചു. അതു കൊണ്ടു തന്നെ എതിര്‍ ശബ്ദക്കാര്‍ അദ്ദേഹത്തെ അല്‍സേഷന്‍ എന്ന് വരെ വിളിച്ചു. പിന്നാലെ വന്ന കമ്മീഷണര്‍മാര്‍ക്ക് അത് തീര്‍ച്ചയായും ആവേശമായി. ശേഷനെ മൂക്കുകയറിട്ടു നിയന്ത്രിക്കാന്‍ തന്നെയാണ് പ്രധാനമന്ത്രി നരസിംഹറാവു ഏക കമ്മീഷനെ മൂന്നംഗ കമ്മീഷനാക്കി മാറ്റിയത്. രാഷ്ട്രീയ ഭരണ നേതൃത്വത്തെ വിറപ്പിച്ചാണ് ശേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയത്.

കാര്യങ്ങള്‍ വീണ്ടും കീഴ്‌മേല്‍ മറിഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ നിയമിക്കുകയും അവരെ ഉപയോഗിച്ച് ഇവയുടെ ഭരണം കൂടി കൈപിടിയിലൊതുക്കുകയും ചെയ്യുന്ന മോദി സര്‍ക്കാറിന് പാദ സേവ ചെയ്യുകയാണ് അചല്‍കുമാര്‍ ജ്യോതി ചെയ്തത്. ഹിമാചലില്‍ നവംബര്‍ ഒമ്പതിനാണ് വോട്ടെടുപ്പ്. മഞ്ഞ് വീഴ്ച തുടങ്ങുമെന്നതിനാലാണത്രെ ഹിമാചല്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയത്. ഗുജറാത്തിലാകട്ടെ വെള്ളപ്പൊക്കത്തിന്റെ ദുരിതം തീര്‍ന്നിട്ടില്ല. അവിടത്തെ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് മാറിയാല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുടങ്ങും. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന് നിവേദനം നല്‍കിയിട്ടുമുണ്ട്. ഹിമാചലിലെ ഭരണം കോണ്‍ഗ്രസിന്റേതാണെങ്കില്‍ ഗുജറാത്തിലേത് ബി.ജെ.പിയുടേതാണ്. ഹിമാചലിലെ ഭരണ കക്ഷിക്ക് കുറച്ചു കാലം മതി. ഗുജറാത്തില്‍ കിടന്ന് നിരങ്ങുകയാണ് നരേന്ദ്രമോദി. വാഗ്ദാനങ്ങളുടെ അണക്കെട്ട് തന്നെ പൊട്ടി. ഉദ്ഘാടനങ്ങളും തറക്കല്ലിടലുകളും കോടാനുകോടികളുടെ പ്രഖ്യാപനങ്ങളുമൊക്കെയായി മോദി ഗുജറാത്തില്‍ അലഞ്ഞു. മോദി സ്ഥലം വിട്ടതിന്റെ പിറ്റേന്ന് അചല്‍ കുമാര്‍ ഗുജറാത്തിലെ തിയ്യതി പ്രഖ്യാപിക്കുകയും ചെയ്തു.

മോദിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്താശ ചെയ്യുന്നുവെന്ന ആരോപണം ശിവസേനയും ജെ.ഡി.യുവും അടക്കം രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തിയിരുന്നു. ഇതിനിടയിലാണ് അഹമ്മദാബാദില്‍ ഇദ്ദേഹത്തിന് ബംഗ്ലാവ് വഴിവിട്ട് നല്‍കിയെന്ന ആരോപണം ‘ദി വയര്‍’ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അംഗമായിട്ട് ഒരു വര്‍ഷമായെങ്കിലും ഡല്‍ഹിയില്‍ വീട് കിട്ടാത്തതുകൊണ്ട് അഹമ്മദാബാദിലെ താമസസൗകര്യം നിലനിര്‍ത്തിയതാണെന്നും ഡല്‍ഹിയില്‍ സൗകര്യം കിട്ടിയതോടെ ഉപേക്ഷിച്ചുവെന്നും ഒരു സര്‍ക്കാറിന്റെയും ഔദാര്യം പറ്റിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരം ഇങ്ങനെയായിരുന്നു. തെരഞ്ഞെടുപ്പ് ആകുമ്പോള്‍ വാഗ്ദാനങ്ങള്‍ എല്ലാ പാര്‍ട്ടികളുടെയും രീതിയാണ്. മോദി മാത്രമല്ല, രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഭരിക്കുന്ന കക്ഷിയുടെ വാഗ്ദാനവും പ്രതിപക്ഷത്തിന്റെ വാഗ്ദാനവും തമ്മിലെ വ്യത്യാസം തല്‍ക്കാലം മറന്നു പോകുകയാണ് രസതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവുമുള്ള ഈ പഞ്ചാബുകാരന്‍.

chandrika: