X

ഓണ്‍ലൈന്‍ മദ്യ വിതരണം ആകാമെന്ന് ബിവറേജസ് കോര്‍പറേഷന്‍

ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതിന് നിലവിലെ അബ്കാരി നിയമങ്ങളില്‍ ഭേഗദതി വരുത്തണമെന്ന് ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മദ്യ വിതരണത്തിന്റെ സാധ്യതകളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ സര്‍ക്കാര്‍ ബിവറേജസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് കോര്‍പറേഷന്‍ നിലപാട് വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നത് എളുപ്പമല്ലെന്നും കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കേണ്ടിവരുന്നതിനാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നുമാണ് ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചത്.

കോര്‍പറേഷന്‍ നിലപാട് വ്യക്തമാക്കിയതോടെ ഫയല്‍ എക്‌സൈസ് കമ്മിഷണഷര്‍ക്ക് വിട്ടു. എക്‌സൈസ് കമ്മിഷണറുടെ നിലപാട് അറിഞ്ഞശേഷം മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതിനുശേഷം എല്‍.ഡി.എഫിലും ചര്‍ച്ച ചെയ്തതിനു ശേഷമേ തീരുമാനമുണ്ടാകൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്താല്‍ പഠനത്തിന് വിദഗ്ധസമിതിയെ നിയമിക്കാമെന്നും കോര്‍പറേഷന്‍ സര്‍ക്കാരിന് നല്‍കിയ മറുപടിയിലുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിച്ച് ബാറുകള്‍ തുറന്നുനല്‍കിയതിന് പിന്നാലെ മദ്യപന്മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് നിലവിലെ ക്യൂ സമ്പ്രദായം അപരിഷ്‌കൃതമാണെന്ന് വിലയിരുത്തുകയും ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതടക്കമുള്ള നടപടികളെക്കുറിച്ചു സര്‍ക്കാര്‍ ആലോചിച്ചതും.

ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് എളുപ്പമല്ലെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ വിലയിരുത്തല്‍. അബ്കാരി നിയമം അനുസരിച്ച് ബവ്‌കോ മദ്യശാലകളുടെയും ബാറുകളുടേയും അതിരുകള്‍ക്കുള്ളില്‍ മാത്രമേ മദ്യം വിതരണം ചെയ്യാന്‍ കഴിയൂ. പുറത്ത് മദ്യം വിതരണം ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം. ഓണ്‍ലൈനായി മദ്യവില്‍പന നടത്തുമ്പോള്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ മദ്യം എത്തിച്ചു നല്‍കേണ്ടിവരും. ഇതിനു പ്രത്യേക വിതരണ സംവിധാനം ഏര്‍പെടുത്തണം. ജീവനക്കാരെ നിയമിക്കണം. നിയമം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണ സംവിധാനവും വേണ്ടിവരും.

chandrika: