X

ഇകഴ്ത്തപ്പെട്ടത് രാഷ്ട്രമാണ്

ഭരണഘടന നടപ്പാക്കിത്തുടങ്ങിയതിന്റെ എഴുപതാം റിപ്പബ്ലിക്ദിന വാര്‍ഷിക തലേന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ച രാജ്യത്തെ ഏറ്റവും വലിയ ഔദ്യോഗിക ബഹുമതികളായ ഭാരതത്‌നം, പത്മ പുരസ്‌കാരങ്ങളില്‍ മിക്കതും പലവിധ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ജേതാക്കള്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുമ്പോള്‍തന്നെ പുരസ്‌കാര നിര്‍ണയത്തിലെ മാനദണ്ഡങ്ങള്‍ ചില സന്ദേഹങ്ങള്‍ക്ക് കാരണമായിരിക്കുന്നുവെന്നത് ചൂണ്ടിക്കാട്ടാതെ വയ്യ. നരേന്ദ്രമോദി എന്ന പഴയ ആര്‍.എസ്.എസ്സുകാരന്‍ പ്രധാനമന്ത്രിയായിരിക്കവെ പ്രഖ്യാപിക്കപ്പെട്ട 2019ലെ ഭാരതരത്‌നം, പത്മ ബഹുമതികള്‍ ആര്‍.എസ്.എസ് പക്ഷംപിടിച്ചുള്ളതാണെന്ന ആക്ഷേപമാണ് രാഷ്ട്രസമൂഹത്തില്‍ ഉയര്‍ത്തിവിട്ടിരിക്കുന്നത്. അതുകൊണ്ടായിരിക്കണം ഇത്തവണത്തെ ഉന്നത പുരസ്‌കാരങ്ങളെക്കുറിച്ച് ‘ഭഗവത് പുരസ്‌കാരങ്ങള്‍’ എന്ന സരസമായ വിശേഷണം ഉയര്‍ന്നിരിക്കുന്നത്.
ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെ പൂര്‍വരൂപമായ ജനസംഘത്തിന്റെയും നേതാവായിരുന്ന നാനാജി ദേശ്മുഖ്, 2004ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ആസാം സ്വദേശിയും ഗായകനുമായ ഭൂപന്‍ഹസാരിക, മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി എന്നിവരാണ് രാഷ്ട്രത്തിന്റെ അത്യുന്നത സിവിലിയന്‍ ബഹുമതിക്ക് ഇത്തവണ പാത്രമായിട്ടുള്ളത്. ആദ്യ രണ്ടുപേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കപ്പെട്ടത്. വ്യക്തി വിവരണങ്ങളില്‍ നിന്നുതന്നെ ഇവര്‍ ഭാരത്‌രത്‌ന ആയതിലെ ഉള്ളുകള്ളി സുവ്യക്തമാണ്. പ്രണബ്കുമാര്‍ മുഖര്‍ജിയെ സംബന്ധിച്ച് അദ്ദേഹം മോദിയെയും ആര്‍.എസ്.എസ്സിനെയും അതിശക്തമായി വിമര്‍ശിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. പക്ഷേ പുരസ്‌കാരത്തിന് ഈ പശ്ചിമബംഗാള്‍ സ്വദേശിയെ അര്‍ഹനാക്കിയത് അടുത്തകാലത്തായി ആര്‍.എസ്.എസ്സിനോടും നരേന്ദ്രമോദിയോടും തോന്നിയ അടുപ്പമാണെന്നകാര്യം രാഷ്ട്രീയമറിയാവുന്ന ആര്‍ക്കും മനസ്സിലാകാതിരിക്കില്ല. ഈ സങ്കുചിതരാഷ്ട്രീയം അത്യുന്നത രാഷ്ട്രപുരസ്‌കാരങ്ങളില്‍ ഉള്‍പെടുത്തിയതിലൂടെ ഇകഴ്ത്തപ്പെട്ടത് ജേതാക്കളേക്കാളുപരി രാഷ്ട്രം തന്നെയാണ്.
1954ല്‍ നടപ്പാക്കിത്തുടങ്ങിയ ഭാരതരത്‌നാപുരസ്‌കാരം രാജ്യത്തിനുവേണ്ടി മികച്ച സേവനമര്‍പ്പിച്ചവര്‍ക്കുള്ളതാണെന്നാണ് അതിന്റെ നിയമാവലിയില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. അതിനെ ഏതെങ്കിലും സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ദുര്‍വിനിയോഗിക്കുന്നത് രാഷ്ട്രത്തോടും രാജ്യത്തിന്റെ ഉന്നതമായ പാരമ്പര്യത്തോടും ചെയ്യുന്ന അനീതിയാണെന്ന കാര്യത്തില്‍ സംശയമില്ല. വര്‍ഷത്തില്‍ ഒരുതവണ ഒരാള്‍ക്ക് എന്നതാണ് ഭാരതരത്‌നയുടെ കീഴ്‌വഴക്കം.അര്‍ഹരില്ലാത്തതിനാല്‍ പ്രഖ്യാപിക്കാത്ത വര്‍ഷവുമുണ്ട്. കോടതികയറിയ സംഭവവും. 1988ല്‍ എം.ജി രാമചന്ദ്രന്റേതുപോലെ അപൂര്‍വം ഘട്ടങ്ങളില്‍ പ്രസ്തുത പുരസ്‌കാരം തര്‍ക്കത്തിന് വഴിവെച്ചിട്ടുണ്ടെങ്കിലും പൊതുവില്‍ എല്ലാത്തിനും സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണ പക്ഷേ അവ നല്‍കപ്പെട്ട മൂന്നു പേരെക്കുറിച്ചും നല്‍കിയതിലെ കാരണങ്ങളെക്കുറിച്ചും ഉയര്‍ന്നിരിക്കുന്ന ചോദ്യങ്ങള്‍ തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാരില്‍നിന്ന് വ്യക്തമായ മറുപടികള്‍ അര്‍ഹിക്കുന്നതാണ്. ജവഹര്‍ലാല്‍ നെഹ്‌റു, നെല്‍സണ്‍ മണ്ഡേല, മദര്‍തെരേസ, രാജഗോപാലാചാരി, ഡോ. രാജേന്ദ്രപ്രസാദ്, എസ്. രാധാകൃഷ്ണന്‍, അബുല്‍കലാംആസാദ്, ശാസ്ത്രജ്ഞന്‍ സി.വി രാമന്‍, പ്രധാനമന്ത്രിമാരായായിരുന്ന ലാല്‍ബഹദൂര്‍ശാസ്ത്രി, മൊറാര്‍ജി ദേശായ്, രാജീവ്ഗാന്ധി, രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍കലാം, ക്രിക്കറ്റ്താരം സച്ചിന്‍തെണ്ടുല്‍ക്കര്‍ തുടങ്ങി സര്‍വരാലും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തുവന്നിരുന്ന ഉന്നത വ്യക്തിത്വങ്ങള്‍ക്കാണ് മുമ്പുകാലത്ത് ‘ഭാരത്‌രത്‌നം’ നല്‍കപ്പെട്ടത്. കോണ്‍ഗ്രസിന്റെയും ഇതരക്ഷികളുടെയും ഭരണകാലങ്ങളിലൊന്നും ഇതിന്മേല്‍ കാര്യമായ തര്‍ക്കങ്ങള്‍ ഉടലെടുക്കാതിരുന്നത്് പുരസ്‌കാരം സ്വീകരിക്കുന്നവരും നല്‍കുന്നവരും കറകളഞ്ഞ വ്യക്തിത്വങ്ങളായിരുന്നുവെന്നത് കൊണ്ടായിരുന്നു.
രാഷ്ട്രപിതാവിനെ വധിക്കാന്‍ കൂട്ടുനിന്നുവെന്ന് ആരോപിക്കപ്പെടുന്നൊരു പ്രസ്ഥാനത്തിന്റെ ആസ്ഥാനത്തേക്ക് ക്ഷണിക്കപ്പെടുകയും അത് അഭിമാനപൂര്‍വം സ്വീകരിക്കുകയും ചെയ്തയാളാണ് വിരമിച്ച രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി എന്നതുതന്നെയല്ലേ ‘രാജ്യംകണ്ട മികച്ച ഭരണാധികാരി’ എന്ന് മോദിയാല്‍ വിശേഷിപ്പിക്കപ്പെടാനും ഭാരതരത്‌നമാകാനും മുഖര്‍ജിയെ കാരണമാക്കിയത്? പ്രധാനമന്ത്രിപദം ലഭിക്കാതെവന്നതിലുള്ള നൈരാശ്യമാണ് അദ്ദേഹത്തെ നാഗ്പൂരിലെത്തിച്ചത്. ഭാരതരതനം കഴിഞ്ഞാല്‍ മികച്ച ബഹുമതിയായ പത്മപുരസ്‌കാരങ്ങളിലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുചിഹ്നമായ പത്മത്തിന്റെ കാവിരാഷ്ട്രീയം കലര്‍ന്നിട്ടുണ്ടെന്നതിന് തെളിവാണ് പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോഴുള്ള പ്രഖ്യാപനങ്ങളും വ്യക്തിത്വങ്ങളും. ഒറീസ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുന്‍ സഹയാത്രികനുമായ നവീന്‍പട്‌നായിക്കിന്റെ സഹോദരി എഴുത്തുകാരി ഗീതമേത്ത പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ചതിനുപറഞ്ഞ കാരണം ഈ വോട്ടു രാഷ്ട്രീയമാണ്. മറ്റൊരു പത്മജേതാവ് ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനെ ഇല്ലാത്ത ചാരക്കേസില്‍ കുരുക്കി അപഹസിച്ചവരാണ് അദ്ദേഹത്തിനിപ്പോള്‍ പുരസ്‌കാരം നല്‍കിയതും അദ്ദേഹത്തിനുവേണ്ടി ഘോരഘേരം വാദിക്കുന്നതെന്നതും മറ്റൊരു കൗതുകമായിരിക്കുന്നു.
നാലേമുക്കാല്‍വര്‍ഷം കൊണ്ട് രാജ്യത്തെ ഉന്നത ഭരണഘടനാസ്ഥാപനങ്ങളെയും പദവികളെയും തങ്ങളുടെ സ്ഥാപിതനേട്ടങ്ങള്‍ക്കായി വിനിയോഗിച്ചവര്‍ അത്യുന്നതവും പരിപാവനവുമായ സിവിലിയന്‍ ബഹുമതികളെപോലും ഇവ്വിധം വഴിയില്‍കെട്ടിയ ചെണ്ടയാക്കിയവര്‍ക്ക് കാലം മാപ്പുനല്‍കാന്‍ പോകുന്നില്ലെന്നത് തീര്‍ച്ചയാണ്. ഭരണാധികാരികള്‍ വോട്ടുകളുടെ എണ്ണത്തിനനുസരിച്ച് വരും, പോകുമെങ്കിലും രാഷ്ട്രം എന്ന സങ്കല്‍പവും അതിലെ ജനത എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കണമെങ്കില്‍ അതിന്റെ പാരമ്പര്യവും ഭരണഘടനയും പുലരുകതന്നെ വേണം. രാഷ്ട്രശില്‍പി പണ്ഡിറ്റ് നെഹ്‌റുവിനെപോലുള്ള സ്വാതന്ത്ര്യപ്രസ്ഥാനനായകരെയും ഭരണഘടനാശില്‍പികളെയും മതന്യൂനപക്ഷങ്ങളെയും വധിച്ചവരും അവഹേളിച്ചവരും വാഴുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്ന ഇന്നിന്റെ ആസുരകാലത്ത് ഇതും ഇതിലപ്പുറവും നടന്നെന്നുവരും. മോദിയുടെയും മോഹന്‍ഭഗവത്തിന്റെയും ആര്‍.എസ്.എസ്സിനെ നിരോധിച്ച കോണ്‍ഗ്രസ് നേതാവ്് സര്‍ദാര്‍പട്ടേലിനെ പ്രതിമകെട്ടി പൂജിക്കാനൊരുമ്പെടുന്നവര്‍ക്ക് ഗാന്ധിജിയും കാവിക്കളസത്തിന്റെ മേലെ അണിയാനുള്ള കാപട്യത്തിന്റെ പുറംചട്ടമാത്രം. മദര്‍തെരേസക്കല്ല ഹിന്ദുസന്യാസിമാര്‍ക്കാണ് ഭാരതരത്‌നം നല്‍കേണ്ടിയിരുന്നതെന്ന് വാദിക്കുന്ന രാംദേവിനെയും ആദിത്യനാഥിനെയും പോലുള്ളവര്‍ പണവും അധികാരവുംകൊണ്ട് വിലസുമ്പോള്‍ ഇക്കൂട്ടരെ ഇനി ദിവസങ്ങള്‍മാത്രം സഹിച്ചാല്‍ മതിയല്ലോ എന്നതാണ് പിന്നെയുള്ള കേവലാശ്വാസം.

chandrika: