X
    Categories: MoreViews

തകര്‍ന്നു തരിപ്പണമായി റയല്‍ മാഡ്രിഡ്

മാഡ്രിഡ്: തകര്‍ന്നു തരിപ്പണമായി റയല്‍ മാഡ്രിഡ്… സീസണില്‍ ഇനി തിരിച്ചുവരാന്‍ കഴിയാത്ത വിധം ബാര്‍സിലോണ അവരെ നാണംകെടുത്തി -മൂന്ന് ഗോളിന്…! എല്‍ ക്ലാസിക്കോ അങ്കത്തിലെ തകര്‍പ്പന്‍ വിജയത്തോടെ ലിയോ മെസിയും സംഘവും ഏറെക്കുറെ ലാലീഗ കിരീടം ഉറപ്പാക്കുകയും ചെയ്തു. 17 മല്‍സരങ്ങള്‍ പിന്നിട്ട ബാര്‍സക്ക് 45 വിലപ്പെട്ട പോയന്റുണ്ടിപ്പോള്‍. 16 മല്‍സരങ്ങളില്‍ 31 പോയന്റാണ് റയലിന്റെ സമ്പാദ്യം- അത്‌ലറ്റിക്കോ മാഡ്രിഡിനും വലന്‍സിയക്കും പിറകില്‍ നാലാം സ്ഥാനവും.

സ്വന്തം മൈതാനത്ത് നട്ടുച്ചയില്‍ കളിച്ച സൈനുദ്ദീന്‍ സിദാന്റെ സംഘം ലക്ഷ്യമില്ലാത്ത സോക്കറാണ് കാഴ്ച്ച വെച്ചത്. പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് പന്ത് കൈ കൊണ്ട് തടഞ്ഞതിന് കാര്‍വജാല്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായതോടെ പത്ത് പേരായിരുന്നു സംഘത്തില്‍. ഇവരെ തളക്കാനും തകര്‍ക്കാനും ലൂയിസ് സുവാരസും ലിയോ മെസിയും ധാരാളമായിരുന്നു.ഒരാഴ്ച്ച മുമ്പ് അബുദാബിയില്‍ നേടിയ ഫിഫ ക്ലബ് ഫുട്‌ബോള്‍ ഉയര്‍ത്തിയാണ് സെര്‍ജിയോ റാമോസും സംഘവും മൈതാനത്തിറങ്ങിയത്. ലോക ക്ലബ് നേട്ടത്തിന് ശേഷം ആദ്യമായി സ്വന്തം മൈതാനത്ത് കളിക്കുന്ന ടീം ആരാധകര്‍ക്കായാണ് പുത്തന്‍ കപ്പ് ഉയര്‍ത്തിയത്. പക്ഷേ അതില്‍ കഴിഞ്ഞു ചാമ്പ്യന്മാരുടെ വീര്യം. പിന്നെയെല്ലാം കളത്തില്‍ ബാര്‍സയായിരുന്നു. മല്‍സരത്തിന്റെ മൂന്നാം മിനുട്ടില്‍ ചാമ്പ്യന്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ ബാര്‍സയുടെ വലയില്‍ പന്ത് എത്തിച്ചിരുന്നു. പക്ഷേ ലൈന്‍ റഫറിയുടെ ഓഫ് സൈഡ് ഫ്‌ളാഗ് വില്ലനായി.

മല്‍സരം അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കൃസ്റ്റിയാനോയുടെ മറ്റൊരു അത്യുഗ്രന്‍ ഗ്രൗണ്ടര്‍ ബാര്‍സ ഗോള്‍ക്കീപ്പര്‍ മാര്‍ക്ക് ആന്ദ്രെ തടഞ്ഞതോടെ ഒരു കാര്യം വ്യക്തമായി-ഇന്നത്തെ ദിനം ആതിഥേയരുടേതല്ല,. മാര്‍സിലോയുടെ ക്രോസില്‍ നിന്നും ഉയര്‍ന്ന് പന്ത് കരീം ബെന്‍സേമ ലക്ഷ്യം വെച്ചെങ്കിലും പന്ത് പുറത്ത് പോയപ്പോള്‍ കാണികള്‍ തല താഴ്ത്തി. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ആരുമാരും ഗോളടിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങിയതും വെയിലിനെ അവഗണിച്ച് ബാര്‍സ കുതിക്കാന്‍ തുടങ്ങി. അമ്പത്തിനാലാം മിനുട്ടില്‍ ഉറുഗ്വേക്കാരന്‍ സുവാരസ് റയലിനെയും ആരാധകരെയും ഞെട്ടിച്ചു- റയല്‍ പ്രതിരോധത്തെ ഓട്ടത്തില്‍ കീഴടക്കിയുള്ള ഷോട്ടിന് മുന്നില്‍ കൈലര്‍ നവാസും നിസ്സഹായനായി.

പത്ത് മിനുട്ടിന് ശേഷം രണ്ടാം ഗോളുമെത്തി. മെസിയും സുവാരസും തമ്മിലുള്ള മുന്നേറ്റത്തിനൊടുവില്‍ പിറന്ന ഷോട്ടിന് കാര്‍വജാല്‍ കൈ വെച്ചപ്പോള്‍ റഫറി സ്‌പോട്ട് കിക്കിന് വിരല്‍ ചൂണ്ടി-മെസിയുടെ സ്‌പോട്ട് കിക്ക് നവാസിനെ് തളര്‍ത്തി. രണ്ട് ഗോളിന് ബാര്‍സ മുന്നില്‍ വന്നതോടെ ഗ്യാലറി നിശബ്ദമായി. ഇടക്കിടെ കൃസ്റ്റിയാനോ നടത്തിയ റെയ്ഡുകള്‍ ഫലപ്രദമായില്ല. അവസാന മിനുട്ടില്‍ അവസാന ആണിയുമടിച്ച് അലക്‌സി വിദാലിന്റെ ഗോളുമെത്തിയതോടെ ചരിത്രത്തിലെ വലിയ നാണക്കേടില്‍ തരിപ്പണമായി റയല്‍.

chandrika: