X

എട്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ജൈത്രയാത്ര; മെയ് 23 ലെ വിധി അത്ഭുതം കാണിക്കുമെന്ന് റിപ്പോര്‍ട്ട്

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുമെന്നും ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി തകര്‍ന്നടിയുമെന്നും ആഭ്യന്തര റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസിന് ഇരുന്നൂറില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് ഇന്റേണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണംനിലനിര്‍ത്താന്‍ ഹൃദയമേഖലയിലെ പ്രകടനം മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളും കഴിഞ്ഞുകൊണ്ടിരിക്കെ ഹൃദയ ഭൂമിയില്‍ ബിജെപിയുടെ സ്വീകാര്യത വളരെ മോശമായതായാണ് വസ്തുത.

ഏറ്റവും ജനസാന്ദ്രമായ ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ മാത്രം 2019ല്‍ ബി.ജെ.പി.ക്ക് 40 സീറ്റുകള്‍ നഷ്ടമാകും എന്നാണ് ദേശീയ മാധ്യമങ്ങളുടെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

കൂടാതെ ബിജെപി അടക്കിവാണ എട്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജൈത്രയാത്ര നടത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒന്നാം യു.പി.എ സര്‍ക്കാരിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ കോണ്‍ഗ്രസും പ്രത്യേകിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ മുന്നേറ്റമാണ് വീണ്ടും അധികാരത്തിന്റെ വഴിയിലേക്ക് കോണ്‍ഗ്രസിനെ നയിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം യു.പിയില്‍ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ബിജെപിയുടെ തകര്‍ച്ചക്കും വഴിയൊരുക്കുമെന്നാണ് സൂചനകള്‍.

ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിക്ക് ലഭിച്ച വോട്ടു വിഹിതത്തില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ വരാന്‍ സാധ്യതയുള്ള മാറ്റം

2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ടു വിഹിതത്തിലും ഗണ്യമായ കുറവുണ്ടാവുമെന്നും ‘ദി വയര്‍” റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഉത്തര്‍പ്രദേശ് (80), മധ്യപ്രദേശ് (29), രാജസ്ഥാന്‍ (25), ഛത്തീസ്ഗഡ് (11), ഉത്തരാഖണ്ഡ് (5), ഹിമാചല്‍ പ്രദേശ് (4) എന്നീ ആറ് സംസ്ഥാനങ്ങളിലെ ലോകസഭാ സീറ്റുകളാണ് ബിജെപിക്ക് വലിയ നഷ്ടം വരുത്തുക. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ 154 സീറ്റുകളില്‍ 142 സീറ്റുകളും ബിജെപി നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇവിടെ തിരിച്ചടിയാണ് നേരിട്ടത്.
ഈ ആറ് സംസ്ഥാനങ്ങളിലായി 2014ല്‍ ബി.ജെ.പി.ക്ക് കിട്ടിയ സീറ്റുകള്‍ തെരഞ്ഞെടുപ്പില്‍ മൊത്തം നേടിയ 283 സീറ്റിന്റെ പകുതിയാണ്. അതിനാല്‍ തന്നെ ഹിന്ദി ഹൃദയഭൂമിയില്‍ നേരിടുന്ന കനത്ത തിരിച്ചടി മാത്രംതന്നെ ബിജെപിക്ക് ഭരണത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്തതാക്കുമെന്നാണ് സൂചനകള്‍.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ സീറ്റും 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടാന്‍ സാധ്യതയുള്ള സീറ്റ് നിലയും

രാജ്യത്ത് മോദി തരംഗം ഇല്ലെന്നും മോദി വിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മെയ് 23ന് കോണ്‍ഗ്രസ് അദ്ഭുതം കാണിക്കുമെന്നും രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നു.

അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പേള്‍ ഇതുവരെ വോട്ടെടുപ്പ് നടന്ന 374 ലോക്‌സഭാ മണ്ഡലങ്ങളില്‍ നൂറില്‍ താഴെ സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് നേടാന്‍ കഴിയുകയുള്ളൂ എന്നാണ് ദേശീയ രാഷ്ട്രീയ വിലയിരുത്തലുകള്‍ വരുന്നത്. കൂടാതെ ഗുജറാത്ത് , രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക, മഹാരാഷ്ട്ര, കേരളം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തില്‍ കരുത്തുകാട്ടുമെന്നും ഇന്റേണല്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 44 സീറ്റ്. എന്നാല്‍ 2019ല്‍ 2009 നെ ഓര്‍മ്മിപ്പിക്കുന്ന കരുത്തോടെയാവും കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

chandrika: