X
    Categories: keralaNews

അഭിനവ് തൊട്ടാല്‍ ഏത് ബള്‍ബും കത്തും

നൗഫല്‍ പനങ്ങാട്

താമരശ്ശേരി:കേടായ ബള്‍ബും മറ്റ് ഇല്‌ക്ടോണിക് ഉല്‍പ്പനങ്ങളും വലിച്ചെറിയാന്‍ വരട്ടെ. അത് നിങ്ങളൊന്നു അഭിനവിന്റെ കയ്യില്‍ കൊടുത്തുനോക്കൂ.അല്‍പ്പ സമയത്തിനകം ഉപയോഗപ്രദമായ രീതിയിലാക്കിത്തരും അടിവാരം സ്വദേശിയായ ഈ ഒമ്പതാം ക്ലാസുകാരന്‍. കേടായ എല്‍ ഇ ഡി ബള്‍ബ് മാത്രമല്ല ഇലക്ട്രിക് ടോര്‍ച്ചും എമര്‍ജന്‍സിയും സിഎഫ്എലും ഹെഡ് ലൈറ്റും ഒക്കെ നന്നാക്കി തരും.
ആദ്യം സ്വന്തമായി നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതോടെ അയല്‍പക്കത്തുള്ളവരായി അഭിനവിന്റെ ആദ്യ ഉപഭോക്താക്കള്‍.
മൂന്നാം ക്ലാസില്‍ ചെറിയൊരു ബോട്ട് ഉണ്ടാക്കിയാണ് അഭിനവ് ഇലക്ട്രോണിക്‌സിനോടുള്ള അഭിരുചി അറിയിച്ചത്. അഞ്ചാം ക്ലാസുമുതല്‍ ഇത്തരം പരീക്ഷണങ്ങള്‍ ചെയ്തു തുടങ്ങി.

ലോക്ക്ഡൗണ്‍ കാലത്ത് മറ്റുള്ള വിദ്യാര്‍ത്ഥികള്‍ വീട്ടകങ്ങളില്‍ മൊബൈല്‍ഫോണിനും ടിവിക്കുംമുന്നില്‍ തളച്ചിട്ടപ്പോള്‍ വെറുതെയിരിക്കുകയായിരുന്നില്ല അഭിനവ് ചെയ്തത്. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനായിരുന്നു സമയം കണ്ടെത്തിയത്. അങ്ങനെയാണ്
എല്‍ ഇ ഡി ബള്‍ബ്, എമര്‍ജന്‍സി ടോര്‍ച്ച്, സി എഫ്, എല്‍, ഹെഡ് ലൈറ്റ്, ചാര്‍ജര്‍, ടേബിള്‍ ഫാന്‍ എന്നിവയിലെല്ലാം കൈവനെക്കാന്‍ തുടങ്ങിയത്. ഇന്ന് നാട്ടില്‍ അറിയപ്പെടുന്ന മെക്കാനിക്കാണ് അഭിനവ്. സാധനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നത് മള്‍ട്ടി മീറ്റര്‍ ഉപയോഗിക്കുന്ന രീതി യു ട്യൂബ് നോക്കിയാണ് പഠിച്ചത്. ഒരു വസ്തുവിന്റെ പ്രശ്‌നം എന്താണെന്ന് കണ്ടെത്തിയാല്‍ അതിന് അനുസരിച്ച് അത് നന്നാക്കും.

ശാസ്ത്രീയമായി ഇക്കാര്യത്തില്‍ ഇതുവരെ ഒന്നും പഠിച്ചിട്ടില്ലാത്ത അഭിനവിന് ഇത് മൂന്നാം ക്ലാസ് മുതലുള്ള താല്‍പര്യമാണ്. പക്ഷേ, വിദ്യാര്‍ത്ഥിയുടെ താല്‍പര്യത്തിന് പ്രോത്സാഹനമായി അധ്യാപകരും രംഗത്തെത്തി. പുതുപ്പാടി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിനവിന് ക്ലാസ് ടീച്ചര്‍ ആയ മഞ്ജുഷ ടീച്ചര്‍ ഇലക്ട്രോണിക്‌സുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്ന് എടുത്തു നല്‍കാറുണ്ട്.

സ്റ്റുഡന്റ് പൊലീസ് കേഡറ്റിലും അംഗമാണ്. എസ് പി സിയുടെ ഇന്‍-ചാര്‍ജുള്ള ടീച്ചറായ അജില ടീച്ചര്‍ കേടായ ഇലക്ട്രിക് സാധനങ്ങള്‍ പരീക്ഷണം നടത്തുന്നതിനു വേണ്ടി എത്തിച്ചു തരാറുണ്ടെന്നും അഭിനവ് പറഞ്ഞു. ആദ്യകാലങ്ങളില്‍ പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി നല്‍കിയിരുന്നത് അമ്മയുടെ സഹോദരി ഷൈനി ആയിരുന്നു.

സാധനങ്ങള്‍ നന്നാക്കാന്‍ ആളുകള്‍ അന്വേഷിച്ച് വരാന്‍ തുടങ്ങിയതോടെ സമീപത്തെ കടയില്‍ കൈപ്പടയില്‍ തയ്യാറാക്കിയ ചെറിയ കുറിപ്പ് ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കി പതിച്ചു. അതില്‍ ഏതൊക്കെ ഉപകരണങ്ങള്‍ സര്‍വീസ് ചെയ്യുമെന്നും ഏതൊക്കെ സര്‍വീസ് ചെയ്യില്ലെന്നും വ്യക്തമാക്കുന്നു. ‘ഉപകരണങ്ങള്‍ കൊണ്ടുവരുന്നവര്‍ സര്‍വീസ് ചെയ്യേണ്ട ഉപകരണമിടുന്ന കവറില്‍ പേരും ഫോണ്‍ നമ്പരും ഒരു കടലാസില്‍ എഴുതി വെയ്ക്കണം. ഉപകരണം നന്നായാലും നന്നായില്ലെങ്കിലും ഫോണില്‍ വിളിച്ചറിയിക്കും’ – അഭിനവിന്റെ കൈയെഴുത്തില്‍ തയ്യാറാക്കിയ പോസ്റ്ററിലെ വാചകങ്ങളാണിത്.ഇത് കണ്ട് പലരും ഈ മിടുക്കനെ വിളിച്ചു അഭിനന്ദിക്കുന്നുണ്ട്. ഈ മിടുക്കനാണ് ഇത് നന്നാക്കിയതെന്നറിയുമ്പോള്‍ കൗതുകവാക്കുകള്‍ ചൊരിയുന്നവരുമുണ്ടെന്ന് ഇവന്‍ പറയുന്നു.

കൈതപ്പൊയിലില്‍ തയ്യല്‍ തൊഴിലാളിയാണ് അച്ഛന്‍ ചന്ദ്രനും അമ്മ സരിതയും പൂര്‍ണപിന്തുണയുമായി ഈ കൊച്ചുമിടുക്കനൊപ്പമുണ്ട്. ആറാം ക്ലാസില്‍ പഠിക്കുന്ന അഭിനന്ദ് സഹോദരനും നാലാം ക്ലാസില്‍ പഠിക്കുന്ന ആര്യനന്ദ സഹോദരിയുമാണ്. ഭാവിയില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനിയര്‍ ആകാനാണ് താല്‍പര്യമെന്ന് പറയുമ്പോള്‍ അത് വെറും വാക്ക് പറയുകയല്ലെന്ന് അഭിനവിനെ അറിയുന്നവര്‍ പറയും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: