X
    Categories: indiaNews

പ്രണബ് മുഖര്‍ജി എന്നും വ്യക്തിത്വം മുറുകെ പിടിച്ച പ്രഗത്ഭന്‍: ഇ.ടി ബഷീര്‍

കോഴിക്കോട്: പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പ്രതിഭാശാലിയായിരുന്ന പ്രണബ് മുഖര്‍ജി എല്ലാ നിലയിലും ശോഭിച്ചിരുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ രാഷ്ട്രത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും ഇ.ടി ബഷീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു,

പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ രാഷ്ട്രത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നു.
അതുല്യ പ്രതിഭാശാലി, പ്രഗത്ഭന്‍, എന്നതല്ലാം എല്ലാവരും പറയുന്ന കാര്യമാണ് അതിലൊന്നും യാതൊരുവിധ വ്യത്യാസങ്ങളില്ല. ഇടപെട്ട, ഏറ്റെടുത്ത മേഖലയിലെല്ലാം അദ്ദേഹം ശോഭിച്ചു. ഞാനദ്ദേഹത്തില്‍ കണ്ട പ്രത്യേകത ഏത് പദവിയിലിരിക്കുമ്പോഴും അദ്ദേഹം കാണിക്കുന്ന വ്യക്തിത്വമാണ്. തന്റെ വ്യക്തമായ കാഴ്ചപ്പാട് എവിടെ ആയിരുന്നാലും മുറുകെ പിടിക്കണമെന്ന അദ്ദേഹത്തിന്റെ സൈദ്ധാന്തിക നിര്‍ബന്ധ ബുദ്ധിയെ പ്രകീര്‍ത്തീകാതെ വയ്യ.
മറ്റൊരു കാര്യം അദ്ദേഹം ധനകാര്യ മന്ത്രിയായിരിക്കെ പാര്‍ലമെന്റില്‍ നടത്തിയ പല പ്രസംഗങ്ങളും ശ്രദ്ധാപൂര്‍വ്വം ഞങ്ങളൊക്കെ കേട്ടുനില്‍ക്കാറുണ്ട്. കാരണം പുസ്തകം നോക്കാതെ, നോട്ട് കുറിക്കാതെ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങളും ഓരോ സെക്ടറിലും ഈ നാട് കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളും എല്ലാം കൃത്യമായി പറയാന്‍ കഴിയുന്ന വിശകലന ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു നോട്ടും കുറിക്കാതെ ഈ കാര്യങ്ങളെ പറ്റിയെല്ലാം അതിമനോഹരമായി, കൃത്യമായി പറയാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ധിഷണാപരമായ പാണ്ഡിത്യവും അറിവും എന്നെ വളരെയധികം ആകര്‍ഷിച്ച കാര്യമാണ്.

അദ്ദേഹം ഏറ്റവും വലിയ സെക്യുലറിസ്റ്റ് ആയിരുന്നു അക്കാര്യത്തില്‍ അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. അദ്ദേഹം കാണിച്ച ഒരു സന്‍മനസ്സിനെ കുറിച്ച് ഞാന്‍ ഇവിടെ കുറിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇ.അഹമ്മദ് സാഹിബ് യു.എന്നില്‍ ചെയ്ത പ്രസംഗങ്ങള്‍ സംഗ്രഹിച്ച ഒരു ഇംഗ്ലീഷ് പുസ്തകം തയ്യാറാക്കിയിരുന്നു. അഹമ്മദ് സാഹിബ് , രാഷ്ട്രപതിയായിരുന്ന അദ്ദേഹത്തോട് ഈ പുസ്തകം അങ്ങ് റിലീസ് ചെയ്യണം എന്ന് പറഞ്ഞു. യാതൊരു മടിയും കൂടാതെ അദ്ദേഹം അത് നിര്‍വ്വഹിച്ചു തന്നു. രാഷ്ട്രപതി ഭവനില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട ഒരു സദസ്സില്‍ വെച്ച് പുസ്തകം റിലീസ് ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞ നല്ല വാക്കുകള്‍ വലിയ ഒരു ബഹുമതിയാണ്.

അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ച സമയത്ത് ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ അടക്കിപ്പിടിച്ച ഒരു സംസാരമുണ്ടായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് പോകുകയാണെങ്കില്‍ നമുക്ക് ഇന്ത്യയില്‍ നാളെ പ്രധാനമന്ത്രിയായി അവതരിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല വ്യക്തിത്വം നഷ്ടമാകുമല്ലോ എന്നതായിരുന്നു അത് . അദ്ദേഹത്തിന് ലഭിച്ചത് വളരെ വലിയ ബഹുമതിയാണെങ്കില്‍ പോലും ഇന്ത്യന്‍ ജനതയുടെ മനസ്സിലുണ്ടായിരുന്ന ഒരു നൊമ്പരമായിരുന്നു ആ ചിന്ത. ഏത് സ്ഥാനത്തേക്കും അദ്ദേഹം പ്രാപ്തനായിരുന്നുവെന്നുള്ളതാണ് ഇത് കാണിക്കുന്നത്.
താന്‍ കൈകാര്യം ചെയ്ത എല്ലാ മേഖലകളിലും തിളങ്ങി നിന്ന അദ്ദേഹം നമ്മെ വിട്ടുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ഞാന്‍ നിത്യശാന്തി നേരുന്നു.

chandrika: