X
    Categories: CultureNewsViews

ഹമാരാ ഇ.ടി.., ഹമാരാ നേതാ.., ദാറുല്‍ ഹുദയില്‍ നിന്നും ഉച്ചത്തില്‍ മുഴങ്ങി

യു.എ റസാഖ്
തിരൂരങ്ങാടി: ഉത്തരേന്ത്യയിലെ കുട്ടികളെങ്കിലും അവരില്‍ പലര്‍ക്കും ആ മനുഷ്യനെ അറിയാമായിരുന്നു. ജാര്‍ഖണ്ഡിന്റെയും ബീഹാറിന്റെയും ബംഗാളിന്റെയും അല്ല ഒട്ടുമിക്ക ഉത്തരേന്ത്യന്‍ തെരുവീഥികളിലൂടെ നടക്കുന്ന ആ കേരളീയനെ അവരന്ന് ശ്രദ്ധിച്ചിരുന്നു. പക്ഷെ അന്ന് അപരിചിതത്വം അവരെ വേട്ടയാടി. പിന്നീട് നിരവധി തവണ അതേ സ്ഥലത്ത് പല സമയങ്ങളില്‍ പാവപ്പെട്ടവര്‍ക്കും മര്‍ദിതര്‍ക്കും പീഡിതര്‍ക്കും കൈത്താങ്ങായി സഹായ ഹസ്തവുമായി വന്നത് അവരോര്‍ക്കുന്നു. അതേ അദ്ദേഹം തന്നെയാണ് എനിക്കാ കമ്പിളിപ്പുതപ്പ് തന്നതെന്ന് ഉറപ്പിച്ചാണ് ബംഗാളില്‍ നിന്നുള്ള ആലംഗീര്‍ ജുമുഅ നിസ്‌കാരത്തിന് ശേഷം ഇ.ടിക്ക് ഹസ്തദാനം നടത്തുന്നത്. ആ കുട്ടി മന്ത്രിക്കുന്നുണ്ടായിരുന്നു. ഹമാരാ ഇ.ടി……., ഹമാരാ നേതാ……..,
ആ കൊച്ചുമിടുക്കന്റെ നാവില്‍ നിന്നുമുയര്‍ന്ന ആ വാചകം പിന്നീട് എല്ലാവരും മന്ത്രിക്കുന്നതാണ് കണ്ടത്. ഓരോര്‍ത്തരുടെയും മനസ്സില്‍ അവര്‍ക്ക് നല്‍കിയ പിന്തുണയുടെയും സഹായത്തിന്റെയും ചിത്രങ്ങളാണ് ഓടിയെത്തിയതെന്ന് വ്യക്തം. കാരണം നിസ്‌കാരത്തിന് ശേഷം പുറത്തിറങ്ങിയ ഇ.ടി മുഹമ്മദ് ബഷീറിനെ ഇത്തര്യേന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സ്‌നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുന്നതാണ് കണ്ടത്. ഒരു പിതാവിനെ കണ്ട സന്തോഷം ആ കുട്ടികളുടെ മുഖത്ത് പ്രകടമായിരുന്നു. ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍, മഹാരാഷ്ട്ര, തെലുങ്കാന, രാജസ്ഥാന്‍, ഒറീസ, ജമ്മു ആന്റ് കാശ്മീര്‍, ബംഗാള്‍, കര്‍ണ്ണാടക, തമിഴ്‌നാട്, മേഖാലയ, ചത്തീസ്ഖണ്ഡ്, ആസാം എന്നിങ്ങനെയുള്ള ഇരുപതിലധികം സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ ദാറൂല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നുണ്ട്. 11 നും 23 നും ഇടയില്‍ പ്രായമുള്ള 400 ഓളം വിദ്യാര്‍ഥികളാണ് അവിടെ പഠിക്കുന്നത്. നിസ്‌കാരം കഴിഞ്ഞിറങ്ങിയ അവരോട് കുശലാന്വേഷണം നടത്തിയ അദ്ദേഹം കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ വീട്ടുകാരോട് പറയണമെന്നും വിജയത്തിനായി പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥിച്ചാണ് മടങ്ങിയത്. ദാറുല്‍ ഹുദയിലെ അധ്യാപകരെയും ഹുദവിമാരുടെയും ആശിര്‍വാദം വാങ്ങിയാണ് ഇ.ടി ദാറുല്‍ ഹുദയില്‍ നിന്നുമിറങ്ങിയത്.
ദാറുല്‍ ഹുദ ഭാരവാഹികളായ കെ.എം സൈതലവി ഹാജി, ഡോ.യു.വികെ മുഹമ്മദ്, കെ.പി ഷംസുദ്ദീന്‍ ഹാജി എന്നിവര്‍ മികച്ച സ്വീകരണമാണ് ഇ.ടിക്ക് നല്‍കിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: