X

തട്ടമിട്ട് ജോലിക്ക് വരരുതെന്ന് ആശുപത്രി അധികൃതര്‍ അങ്ങനെയെങ്കില്‍ എനിക്ക് ജോലി വേണ്ടെന്ന് ഫാത്തിമ വൈറലായി കുറിപ്പ്

തട്ടമിട്ട് ജോലിക്ക് വരരുതെന്ന ആശുപത്രി അധികൃതര്‍ നിലപാട് അറിയിച്ചതോടെ കിട്ടിയ ജോലി തന്നെ വേണ്ട എന്നു വെച്ച് ഫാത്തിമ സഹ്‌റ ബതൂല്‍. ഈ അനുഭവം വിശദീകരിച്ച് അവര്‍ എഴുതിയ ഫെയ്‌സ്ബുക് പോസ്റ്റ് വൈറലായി. ഇന്റര്‍വ്യൂ കാളിലൂടെ കിട്ടിയ ജോലിക്കു പോവാന്‍ വേണ്ടി മാനസികമായി തയ്യാറെടുത്തു നില്‍ക്കെയാണ് ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് അറിയിച്ച് ആശുപത്രി വക അറിയിപ്പ് വന്നത്. അതോടെ ഒരു നിമിഷം പോലും ആലോചിക്കാതെ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ പോസ്റ്റില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ജോലിയുപേക്ഷിച്ചത് പരാമര്‍ശിച്ചതിനെകുറിച്ച് ചോദിച്ച് ഒരുപാട് മെസ്സേജുകള്‍ ഇന്‍ബോക്‌സിലേക്കെത്തിയിരുന്നു.

സത്യത്തില്‍ കഴിഞ്ഞ ജനുവരിയില്‍ എനിക്കുണ്ടായൊരു അനുഭവമായിരുന്നത്. ജനുവരി ഏഴിനായിരുന്നു (7/1/2019)എനിക്ക് കോയമ്പത്തൂരിലെ ഒരു ‘പ്രമുഖ’ ആശുപത്രിയിലേക്കുള്ള ഇന്റര്‍വ്യൂ കാള്‍ വന്നത്.
ഒമ്പതിന് (9/1/2019) തിങ്കളാഴ്ച രാവിലെ അവിടെ എത്തണമെന്നവര്‍ ആവശ്യപ്പെട്ടതനുസരിച്ചു 8ന് രാവിലെ തന്നെ ഞാനും ഉമ്മയും യാത്രതിരിച്ചു.
യാത്രക്കിടയില്‍ പഴയ pdf നോട്‌സും, സ്വന്തം പ്രീപെയര്‍ ചെയ്തുണ്ടാക്കിയ നോട്ടുകളും ഒക്കെ ട്രെയിനില്‍ കുത്തിയിരുന്നു ഞാന്‍ വായിച്ചുകൊണ്ടിരുന്നതിനിടയിലെപ്പോഴോ മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി സമയങ്ങളിലേക്ക് ഓര്‍മ്മകള്‍ നീണ്ടു പോയി.
എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ ആയിരുന്നുത്. അതിന്റെ മുഴുവന്‍ എക്‌സൈറ്മെന്റും ആവലാതിയുമുണ്ടായിരുന്നെനിക്ക്.

ഞായറാഴ്ച പോത്തന്നൂരിലെ ഒരു ബന്ധുവീട്ടില്‍ തങ്ങി തിങ്കളാഴ്ച രാവിലെ നേരത്തെ തന്നെ ഞാന്‍ ആശുപത്രിയില്‍ എത്തി. ആദ്യം അവര്‍ HR മാനേജരെ കാണാന്‍ ആവശ്യപെട്ടു, അതു കഴിഞ്ഞായിരുന്നു HOD യുടെ ഇന്റര്‍വ്യൂ.
ചുവന്ന നിറത്തിലുള്ള വലിയ ഹിജാബായിരുന്നു ഞാനന്ന് ധരിച്ചിരുന്നത്.
ഇന്റര്‍വ്യൂവിന്റെ ബേജാറിലും, പഠിച്ചതൊക്കെ ചിട്ടപ്പെടുത്തുന്നതിന്റെ തിരക്കിലും എന്റെ തട്ടത്തിലേക്കുള്ള എത്തിനോട്ടങ്ങള്‍ സത്യത്തില്‍ ഞാന്‍ കണ്ടിരുന്നില്ല.

തീരെ വൈകാതെ തന്നെ മെഡിക്കല്‍ ഡയറക്ടരെ കാണുകയും എന്നെ അവിടെ നിയമിച്ചതായവര്‍ അറിയിക്കുകയും ചെയ്തു. തെറ്റില്ലാത്ത സാലറിയും എനിക്ക് പരിചമുള്ള സിറ്റിയും ആയതുകൊണ്ട് എതിര്‍ത്തൊന്നും പറയാനുമുണ്ടായിരുന്നില്ല.
അന്നുച്ചകഴിഞ്ഞു ഞങ്ങള്‍ വലിയ സന്തോഷത്തോടെ നാട്ടിലേക്ക് യാത്രതിരിച്ചു.

പുതിയ ക്യാന്‍വാസുകള്‍, പെയിന്റുകള്‍ ,ലിസ്റ്റിലുള്ള പുസ്തകങ്ങള്‍, ചെയ്തു തീര്‍ക്കേണ്ട യാത്രകള്‍, നുണഞ്ഞറിയേണ്ട രുചികള്‍ ഇങ്ങനെ
ഒരു നീളന്‍ ലിസ്റ്റിനെ ഞാന്‍ അവര്‍ പറഞ്ഞ എന്റെ സാലറിയിലേക്ക് ഒത്തുവെച്ചുനോക്കി. പതുക്കെ പതുക്കെ യാത്രകള്‍ക്ക് പൈസ സ്വരൂപിക്കാനുള്ള സൂത്രമൊക്കെ മനസ്സില്‍ ഓര്‍ത്തുവെച്ചു.
പതിനാലിന് (14/1/19 ) ജോയിന്‍ ചെയ്യണം എന്നായിരുന്നു പറഞ്ഞത്.
അതിനുമുന്‍പ് കുറെയേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. കൂടുമാറാനുള്ള ഒരുക്കങ്ങള്‍ ഞാന്‍ മെല്ലെ തുടങ്ങിവെച്ചു.
അങ്ങനെയിരിക്കെ (12/1/19)നാണ് ഹോസ്പിറ്റലില്‍ നിന്നും വീണ്ടും വിളി വന്നത്. ഹോസ്റ്റല്‍ സൗകര്യം ഒരുകുന്നതിനെ കുറിച്ചു ചോദിക്കാനായിരുന്നത്. കൂട്ടത്തില്‍ അവര്‍ മറ്റൊരു കാര്യം കൂടെ തീരെ സാരമില്ലാത്ത മട്ടില്‍ എന്നോട് പറയുകയുണ്ടായി.

‘You can’t wear ‘Hijab’ inside our campus. We have muslim staffs here and they are following the same rule.Hope it will be ok for you’

എന്തോ ഒന്ന് ഉള്ളിലേക്ക് പാഞ്ഞു കയറിയതു പോലെ, ഒരു നിമിഷം പോലും മറുത്തു ചിന്തിക്കേണ്ടി വന്നില്ല എനിക്ക് ആ ജോലി വേണ്ടെന്ന് വെക്കാന്‍.

‘But, fathima you can use it outside the campus
right.Then what?’

അവരുടെ ചോദ്യം സത്യത്തില്‍ എന്നില്‍ ചിരിയാണുണ്ടാക്കിയത്.
‘ഉറപ്പായും ഞാന്‍ ജോലി ചെയ്യാന്‍ തയ്യാറാണ്, അതും നിങ്ങള്‍ ഓഫര്‍ ചെയ്ത സാലറിയില്‍ തന്നെ. പക്ഷേ എന്റെ തലയില്‍ ഹിജാബുണ്ടാകും അത്രേയുള്ളൂ.. !’

‘Sorry, we can’t let you do that.It will become issue with rest of the muslim staff’s ‘

‘എങ്കില്‍ ബാക്കിയുള്ള അപേക്ഷകരില്‍ ആരെയെങ്കിലും വിളിച്ചോളൂ.. നന്ദി ‘

ഇത്രമാത്രമായിരുന്നു ആ സംഭാഷണം.
ഇതിനെച്ചൊല്ലി അന്ന് ഇന്‍സ്റ്റാഗ്രാമില്‍ എനിക്ക് അനുകൂലമായും പ്രതികൂലമായും കുറേ മെസ്സേജുകള്‍ വന്നു. സത്യത്തില്‍ ഞാന്‍ ജോലി ചെയ്യാന്‍ തയ്യാറല്ല എന്നല്ല പറഞ്ഞത്, മറിച്ചു ജോലി ചെയ്യുന്നുവെങ്കില്‍ എന്റെ വസ്ത്രധാരണത്തില്‍ ഹിജാബും ഉണ്ടാകും എന്നാണ് പറഞ്ഞത്.
അതുമായി ബന്ധപെട്ട പോളിംഗില്‍ 308 പേര്‍ അനുകൂലിക്കുകയും 14 പേര്‍ പ്രതികൂലിക്കുകയും ചെയ്ത്തിരുന്നു.
കൂട്ടത്തില്‍ രണ്ട്‌പേര്‍ ലിബറല്‍ വാദത്തില്‍ കിടന്നു ഊഞ്ഞാലാടി കൊണ്ടിരിക്കുകയും ചെയ്തു . അതിന്റെ ചെറിയൊരു ഭാഗം ഞാന്‍ അന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ മെന്‍ഷന്‍ ചെയ്തിരുന്നു.

ഹിജാബ് ഇടണം എന്ന് പറയുന്നത് ഇസ്ലാമിക്ക് സ്ളേവറിയും അനാചാരവും… ഹിജാബ് അഴിച്ചു പൊട്ട് തൊടുന്നത് പുരോഗമനവാദവും വ്യക്തി സ്വാതന്ത്ര്യവും എന്നാണ് അവരുടെ പക്ഷം.
അവര്‍ പൊട്ട് തൊട്ടും, ഹിജാബിട്ടും ജോലി ചെയ്യുന്നതിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ അവര്‍ക്ക് വസ്ത്രം ഉപേക്ഷിക്കാനുള്ള അതേ അവകാശം മാത്രമേ എനിക്ക് വസ്ത്രം ധരിക്കാനും ആവശ്യപെടുന്നുള്ളു… !

എന്നോടവര്‍ ഇതിന്റെ റിവേഴ്സ് മെക്കാനിസം ആലോചിക്കാനാണ് പറഞ്ഞത്.
ഏതെങ്കിലും ഒരു മുസ്ലിം മാനേജ്‌മെന്റ് ഹോസ്പിറ്റലില്‍ ആര് ജോലിക്കു വന്നാലും അവര്‍ക്ക് ഹിജാബ് നിര്‍ബന്ധമാണെന്ന് പറഞ്ഞാല്‍ ഈ പറഞ്ഞ വ്യക്തി സ്വാതന്ത്ര്യമോ, ഭരണഘടനാവകാശമോ ഒന്നുമല്ല ഇവിടെയുണ്ടാവുക. പകരം നിസംശയം തീവ്രവാദമെന്നും ISIS റിക്രൂട്‌മെന്റുന്നുമൊക്കെ പറഞ്ഞു ആ സ്ഥാപനം എപ്പോ നിന്ന് കത്തിയെന്നു നോക്കിയാല്‍ മതി.

എന്റെ നിലപാട് ഇത്രമാത്രമാണ്,
എന്റെ സ്വത്വം വൃണപ്പെടുത്തുന്ന ഒരു ജോലിയും സ്ഥാനവും എനിക്ക് ആവശ്യമില്ല.
അതെന്റെ വ്യക്തിസ്വാതന്ത്ര്യമാണ്.. !
ഇനിയതിനെ ബലിയാടെന്നും, അനാചാരമെന്നും, അടിമത്തമെന്നുമൊക്കെയാണ് നിങ്ങള്‍ ചാര്‍ത്തി തരുന്ന ലേബല്‍ എങ്കില്‍ ഒന്നേയുള്ളു പറയാന്‍,
നിങ്ങള്‍ക്കെന്റെ ‘നല്ലനമസ്‌കാരം’….!

web desk 1: