X

യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍. ദ ഗാര്‍ഡിയന്‍, ന്യുയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്‌ലീംകളുടെ യാത്ര നിരോധിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ആദിത്യനാഥ് പ്രകീര്‍ത്തിച്ചിരുന്നെന്നും വിദേശ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലും അതുപോലെ വിലക്കുകള്‍ കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു യോഗി ആദിത്യനാഥെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകാരനായ യോഗിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ മുമ്പ് വിവാദമായിരുന്നു. ഒരു ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിം യുവാവ് വിവാഹം ചെയ്താല്‍ നൂറു മുസ്‌ലീം പെണ്‍കുട്ടികളെ തങ്ങള്‍ വിവാഹം കഴിക്കുമെന്നും ഒരു ഹിന്ദുവിനെ അവര്‍ (മുസ്‌ലിംകള്‍) വധിച്ചാല്‍ 100 മുസ്‌ലിംകളെ വധിക്കണമെന്നും പ്രസംഗിച്ചിരുന്നു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം ഹിന്ദുത്വത്തത്തിന്റെ നൂറ്റാണ്ടാണ് വരുന്നതെന്നും യോഗി പ്രസംഗിച്ചിരുന്നു.
അപ്രതീക്ഷിത നീക്കത്തിലൂടെ യു.പി മുഖ്യമന്ത്രിയായിരിക്കുകയാണ് യോഗിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് നരേന്ദ്രമോദി നടപ്പാക്കുന്ന വര്‍ഗീയ ധ്രുവീകരണം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തും ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇതിലൂടെയെന്നും വിദേശമാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഗാര്‍ഡിയനില്‍ എഡിറ്റോറിയല്‍ പേജിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ആദിത്യനാഥ് മുസ്‌ലിം വിരുദ്ധ തീവ്രവാദിയാണെന്നും ഇപ്പോള്‍ ഏറെ ശക്തനായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസും ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനം തയാറാക്കിയിട്ടുണ്ട്. തിപ്പൊരി ഹിന്ദു ആത്മീയ നേതാവിനെയാണ് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ചിരിക്കുന്നതെന്നും ഇതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് വിമര്‍ശിക്കുന്നു.

chandrika: