india

ബംഗ്ലാദേശ് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.എം. നൂറുല്‍ ഹുദ അറസ്റ്റില്‍; വസതിയില്‍ ആള്‍ക്കൂട്ട ആക്രമണം

By webdesk18

November 19, 2025

ധാക്ക: തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന ഗുരുതര ആരോപണത്തില്‍ ബംഗ്ലാദേശ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.എം. നൂറുല്‍ ഹുദയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നല്‍കിയ കേസിലാണ് 77 കാരനായ ഹുദക്കെതിരായ നടപടി.

ഹസീന ഭരണകാലത്ത് നടന്ന 2014, 2018, 2024 തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടത്തി അധികാരം നിലനിര്‍ത്താന്‍ സഹായിച്ചുവെന്നാണ് ഹുദക്കും മുന്‍ പ്രധാനമന്ത്രി ഷൈഖ് ഹസീനയ്ക്കും ഉള്‍പ്പെടെയുള്ള 19 പേര്‍ക്കുമെതിരെയുള്ള കുറ്റാരോപണം. രാജ്യത്ത് ഒരു മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇത്തരമൊരു കേസില്‍ കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമാണ്.

അറസ്റ്റിന് മുന്‍പ് ധാക്കയിലെ ഉത്തരയിലെ ഹുദയുടെ വസതിക്ക് പുറത്ത് ആള്‍ക്കൂട്ടം തടിച്ചുകൂടി. പിന്നീട് അവര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഹുദയെ വലിച്ചിഴച്ച് പുറത്തെത്തിക്കുകയും ചെരിപ്പുകൊണ്ട് അടിക്കുകയും മുട്ട എറിയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

പോലീസ് എത്തി ഹുദയെ രക്ഷപ്പെടുത്തി കസ്റ്റഡിയില്‍ എടുത്തുവെന്ന് ഉത്തര വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ മേധാവി ഹാഫിസുര്‍ റഹ്‌മാന്‍ അറിയിച്ചു.

ആള്‍ക്കൂട്ട മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതിന്റെ പശ്ചാതലത്തില്‍ മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാര്‍ രാത്രി പ്രസ്താവന പുറത്തിറക്കി. നിയമം കൈയിലെടുക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഹസീന സ്ഥാനഭ്രഷ്ടയായതും തുടര്‍ന്ന് യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ തലവനായി ചുമതലയേറ്റതുമാണ് ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പശ്ചാത്തലം. സര്‍ക്കാര്‍ മാറിയതോടെ അവാമി ലീഗിലെ നിരവധി നേതാക്കളും മുന്‍ മന്ത്രിമാരും അറസ്റ്റ് ചെയ്യപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തിരുന്നു. ഇവരില്‍ പലരും ആള്‍ക്കൂട്ട ആക്രമണത്തിനും ഇരയായിരുന്നു.

ഇതിനിടയില്‍, ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ശൈഖ് മുജിബുര്‍ റഹ്‌മാന്റെ ധാക്കയിലെ വസതിയും ഈ വര്‍ഷം ആദ്യം ഒരു കൂട്ടം ആളുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.