X
    Categories: Newsworld

ഉല്‍പ്പന്ന ബഹിഷ്‌കരണത്തില്‍ ഞെട്ടി ഫ്രാന്‍സ്; അറബ് രാജ്യങ്ങളുമായി അനുനയത്തിന് ശ്രമം

പാരിസ്: ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള അറബ് ലോകത്തിന്റെ തീരുമാനത്തില്‍ ഞെട്ടി ഫ്രാന്‍സ്. മധ്യേഷ്യയിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകളിലും സ്വന്തം ചരക്കുകള്‍ ഇല്ലാതായതോടെ അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്തെത്തി.

മത-ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഫ്രാന്‍സിന്റെ നിലപാടിനെ വളച്ചൊടിക്കുന്നതാണ് നിലവിലെ ബഹിഷ്‌കരണ ആഹ്വാനമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ബഹിഷ്‌കരണത്തിന് അടിസ്ഥാനമില്ലെന്നും ഇത് വേഗത്തില്‍ നിര്‍ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയത്. അറബ് ലോകത്ത് ബോയ്‌കോട്ട് ഫ്രഞ്ച് പ്രൊഡക്ട് എന്ന ഹാഷ് ടാഗ് ട്രന്റിംഗുമാണ്.

ഫ്രാന്‍സില്‍ നിന്നെത്തുന്ന ഭക്ഷ്യസൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. കുവൈത്തില്‍ സര്‍ക്കാറേതര, കണ്‍സ്യൂമര്‍ കോപറേറ്റീവ് സൊസൈറ്റി സര്‍ക്കുലര്‍ വഴി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിയുള്ളത്.

ഖത്തറില്‍ പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീരയും സൂള്‍ അല്‍ ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു.

അതിനിടെ, തന്റെ പ്രസ്താവനയ്ക്ക് എതിരെ മുസ്‌ലിം ലോകത്ത് പ്രതിഷേധങ്ങള്‍ കനക്കുന്നതിന് പിന്നാലെ പ്രതികരണവുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍ രംഗത്തെത്തി. ഒരിക്കലും കീഴടങ്ങില്ല. സമാധാനത്തോടെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു എന്നാണ് മക്രോണ്‍ അറബിയില്‍ കുറിച്ചത്. ട്വിറ്ററിലാണ് ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രതികരണം.

അറബ് ലോകത്ത് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ബഹിഷ്‌കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്‍ രംഗത്തെത്തിയത്. ‘ഒരിക്കലും കീഴടങ്ങേണ്ട കാര്യമില്ല. സമാധാനം കൊണ്ട് എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു. വിദ്വേഷ പ്രസംഗത്തെ അനുവദിക്കില്ല. ബൗദ്ധികമായ സംവാദങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ അന്തസ്സിനും സാര്‍വലൗകിക മൂല്യങ്ങള്‍ക്കും ഒപ്പമാണ് നമ്മള്‍ നില കൊള്ളുന്നത്’ – എന്നാണ് മക്രോണ്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്‌ലാം വിരുദ്ധ പരാമര്‍ശവുമായി മക്രോണ്‍ രംഗത്തെത്തിയിരുന്നത്. കാര്‍ട്ടൂണുകള്‍ ഉപേക്ഷിക്കില്ല എന്നും അധ്യാപകനെ ആദരിക്കുമെന്നും മക്രോണ്‍ വ്യക്തമാക്കിയിരുന്നു. നമ്മുടെ ഭാവി ഇസ്‌ലാമിസ്റ്റുകള്‍ക്ക് വേണം എന്നതു കൊണ്ടാണ് അധ്യാപകന്‍ കൊല്ലപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Test User: