X

അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ എന്തിനായിരുന്നു ‘ആ മസിലു പിടിത്തം’ ; പ്രതികരണവുമായി സഞ്ജു സാംസണ്‍

അബുദാബി: ഈ ഐപിഎല്ലിലെ ഏറ്റവും കരുത്തുറ്റ ബൗളിങ് നിരയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് നേടിയ വിജയം പലതു കൊണ്ടും ശ്രദ്ധേയമായിരുന്നു. ബെന്‍ സ്‌റ്റോക്‌സിന്റെ സെഞ്ച്വറിയും മലയാളി താരം സഞ്ജു സാംസണ്‍ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് രാജസ്ഥാന് വിജയമൊരുക്കിയത്.

എന്നാല്‍ അതിനിടയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത് മറ്റൊന്നായിരുന്നു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം സഞ്ജു സാംസ്ണ്‍ ഒരു പ്രത്യേക രീതിയില്‍ അത് ആഘോഷിച്ചത്. കൈ മസിലുകള്‍ പെരുപ്പിച്ചായിരുന്നു സഞ്ജുവിന്റെ ആഘോഷം. ഇപ്പോഴിതാ അതെന്തിനായിരുന്നു അങ്ങനെ ആഘോഷിച്ചത് എന്നതിലെ രഹസ്യം വ്യക്തമാക്കുകയാണ് താരം.

‘ക്രീസിലെത്തിയപ്പോള്‍ കുറച്ചുസമയം സാഹചര്യവുമായി പൊരുത്തപ്പെടാനാണ് ശ്രമിച്ചത്. അഞ്ചോ ആറോ പന്തുകള്‍ വേണ്ടിവന്നു പിച്ചുമായി ഇടപഴകാന്‍. രാഹുല്‍ ചഹറിനെതിരെ ചില വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. നേരിടാനൊരുങ്ങുന്ന പന്ത് ശ്രദ്ധിച്ച് കളിക്കുകയെന്നുള്ളതാണ് സിക്‌സ് നേടാനുള്ള ഏകമാര്‍ഗം. അര്‍ധ സെഞ്ച്വറിക്ക് ശേഷം മസില്‍ പെരുപ്പിച്ചത് സ്വന്തം പേര് ഓര്‍മിപ്പിച്ചതാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍ സാംസണാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ വളരെ കരുത്തനാണ്, എനിക്കു കൂടുതല്‍ സിക്‌സുകള്‍ നേടാന്‍ സാധിക്കും’ സഞ്ജു പറഞ്ഞു.

‘കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സ്‌റ്റോക്‌സിനൊപ്പം ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നു. അതില്‍ മികച്ചതാണ് മുംബൈക്കെതിരെ വന്നത്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. വിജയിക്കാന്‍ എത്ര റണ്‍സ് വേണമെന്നോ, റണ്‍റേറ്റ് എത്രയാണ് ആവശ്യമെന്നോയൊന്നും ശ്രദ്ധിച്ചിരുന്നില്ല. കളിക്കാവുന്ന പന്തുകളിലെല്ലാം റണ്‍ നേടുകയെന്ന വളരെ സിംപിള്‍ ഗെയിം പ്ലാനായിരുന്നു എന്റേത്. ബൗണ്ടറിയോ, സിക്‌സറോ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഗിളോ, ഡബിളോ നേടി ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്തത്. കളിയുടെ അവസാനം വരെ ക്രീസില്‍ തുടരാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്. ഭാഗ്യവശാല്‍ ഇന്നു ടീമിനു വേണ്ടി അതു കഴിഞ്ഞു’ സഞ്ജു വ്യക്തമാക്കി.

തുടര്‍ച്ചയായി ഇന്നിങ്‌സുകള്‍ കളിക്കുമ്പോള്‍ അതില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. ഗെയിം പ്ലാനില്‍ ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. വലിയ ഗ്രൗണ്ടുകളില്‍, വ്യത്യസ്തമായ വിക്കറ്റുകളില്‍ കൂടുതല്‍ സമയമെടുത്ത് കളിക്കുകയെന്നതും, കൂടുതല്‍ ഷോട്ടുകള്‍ പായിക്കുകയെന്നതും പ്രധാനമാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. നാല് ബൗണ്ടറികളും മൂന്നു തകര്‍പ്പന്‍ സിക്‌സറുമടക്കം 31 പന്തില്‍ പുറത്താകാതെ 54 റണ്‍സാണ് സഞ്ജു ഇന്നലെ അടിച്ചെടുത്തത്.

web desk 3: