X

സെമി മോഹത്തില്‍ വമ്പന്മാര്‍; ജയം തേടി ദക്ഷിണാഫ്രിക്കയും ന്യുസിലന്‍ഡും ഇന്ന് നേര്‍ക്കുനേര്‍

പൂനെ: ലോകകപ്പില്‍ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഇന്ന് കരുത്തരായ കിവീസും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍. ആറ് മല്‍സരങ്ങള്‍ രണ്ട് ടീമുകളും പൂര്‍ത്തിയാക്കിയവരാണ്. ഏഴാമത് മല്‍സരത്തിലേക്ക് ചാമ്പ്യന്‍ഷിപ്പ് പ്രവേശിക്കുമ്പോള്‍ ഇന്ത്യക്ക് പിറകില്‍ രണ്ടാം സ്ഥാനത്താണ് ടെംബ ബവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക. ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തോല്‍വി പിണഞ്ഞ കിവീസാവട്ടെ എട്ട് പോയിന്റുമായി മൂന്നാമതും. തോല്‍വി തിരിച്ചടിയാവുമെന്ന് ഉറപ്പുള്ളതിനാല്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്ത് ജാഗ്രതാ ക്രിക്കറ്റിനാണ് സാധ്യത.

മികച്ച ബാറ്റര്‍മാരും ബൗളര്‍മാരും ഇരു സംഘത്തിലുമുണ്ട്. അതിനാല്‍ ശരിക്കും തുല്യശക്തികളുടെ ബലാബലമാണ്. കിവി സംഘത്തിലേക്ക് കെയിന്‍ വില്ല്യംസണ്‍ തിരിച്ചു വന്നേക്കാം. ദക്ഷിണാഫ്രിക്കയാവട്ടെ അവസാന മല്‍സരത്തില്‍ വിശ്രമം അനുവദിച്ച കാഗിസോ റബാദയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തും. പേസര്‍മാരേക്കാള്‍ പിച്ചില്‍ സാധ്യത സ്പിന്നര്‍മാര്‍ക്കാണ്. ആഫ്രിക്കന്‍ സംഘത്തില്‍ ടബരേസ് ഷംസിയും കേശവ് മഹാരാജും കളിക്കുമ്പോള്‍ കിവി സ്പിന്‍ ആയുധം മിന്നും ഫോമിലുള്ള മിച്ചല്‍ സാന്ററാണ്. രണ്ടാം റെഗുലര്‍ സ്പിന്നര്‍ അവര്‍ക്കില്ല. കളി രണ്ട് മുതല്‍.

webdesk11: