X

സുരക്ഷാ പേടി; ഉന്നാവോയെ കുറിച്ച് പൊലീസിനോട് ചോദ്യം ചോദിച്ച പെണ്‍കുട്ടിയെ സ്‌കൂളിലയക്കാതെ മാതാപിതാക്കള്‍

ലക്‌നൗ: ഉന്നാവോയിലെ പെണ്‍കുട്ടിക്ക് സംഭവിച്ച അപകടത്തെ മുന്‍നിര്‍ത്തി സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥനോട് ചോദ്യങ്ങള്‍ ഉന്നയിച്ച പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വിമണ്‍ ഹെല്‍പ് ലൈനിനെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ഉത്തര്‍പ്രദേശിലെ കുട്ടികളെ ബോധവത്കരിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച ക്യാമ്പിലാണ് പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍.

‘അതിക്രമം ഉണ്ടായാല്‍ അത് ആരു ചെയ്തു എന്ന് നോക്കി പ്രതികരിക്കേണ്ട ഗതികേടല്ലേ ഇപ്പോള്‍ ഉള്ളത്? ഉപദ്രവിച്ചയാള്‍ സ്വാധീനമുള്ള ആളാണെങ്കില്‍ പരാതിപ്പെടുന്നത് നമ്മള്‍ കൂടുതല്‍ അപകടത്തില്‍ ചെന്നുപെടാന്‍ കാരണമാവില്ലെന്ന് ഉറപ്പാക്കാമോ? പരാതിപ്പെട്ടുകഴിഞ്ഞാല്‍ ഞങ്ങള്‍ സേഫായിരിക്കുമെന്നു പൊലീസിന് ഉറപ്പു നല്‍കാനാവുമോ?’ വിദ്യാര്‍ഥിനി പൊലീസിനോട് ചോദിച്ചു.

ഇതിന്റെ വീഡിയോ തരംഗമായതോടെ നിരവധി പേരാണ് വിദ്യാര്‍ഥിനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ വീഡിയോ വൈറലായതിന് ശേഷം പെണ്‍കുട്ടി സ്‌കൂളിലെത്തിയിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. സുരക്ഷയെ സംബന്ധിച്ച് ആശങ്കയുള്ളതിനാലാണ് സ്‌കൂളില്‍ അയക്കാത്തതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

‘അവള്‍ വളരെ ചെറിയ കുട്ടിയാണ്. പത്രങ്ങള്‍ വായിച്ചും ടെലിവിഷനില്‍ വാര്‍ത്തകള്‍ കണ്ടും കാര്യങ്ങള്‍ മനസിലാക്കുന്നു. അങ്ങനെ മനസിലാക്കിയ കാര്യങ്ങളെക്കുറിച്ചാണ് അവള്‍ സംസാരിച്ചത്. അവളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്.അതിനാല്‍ തിങ്കളാഴ്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് സംസാരിച്ച ശേഷം മാത്രമേ ഇനി മകളെ സ്‌കൂളില്‍ അയക്കൂ എന്നും കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.

web desk 1: