X
    Categories: indiaNews

ബിജെപിയില്‍ ചേരാനെത്തിയ ഗുണ്ടാനേതാവ് പൊലീസിനെ കണ്ടപ്പോള്‍ വേദിയില്‍നിന്ന് ഇറങ്ങിയോടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയില്‍ ചേരാനെത്തിയ ഗുണ്ടാനേതാവ് പൊലീസിനെ കണ്ട് വേദിയില്‍നിന്ന് ഇറങ്ങിയോടി. പന്ത്രണ്ടോളം കൊലപാതകങ്ങളിലടക്കം അമ്പതിലധികം കേസുകളില്‍ പ്രതിയായ സൂര്യ എന്ന ഗുണ്ടാ നേതാവാണ് തിങ്കളാഴ്ച ബിജെപിയില്‍ ചേരാനെത്തിയത്. ബിജെപി സംസ്ഥാനാധ്യക്ഷന്‍ എല്‍ മുരുകന്റെ സാന്നിധ്യത്തിലായിരുന്നു സൂര്യ പാര്‍ട്ടി അംഗത്വമെടുക്കാനെത്തിയത്.

പരിപാടി നടക്കുന്ന വേദിക്കടുത്ത് പൊലീസ് എത്തിയതോടെയാണ് കാര്യങ്ങള്‍ സൂര്യയുടെ കൈവിട്ട് പോയത്. പൊലീസിനെ കണ്ടതോടെ സൂര്യ വേദിയില്‍നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് സൂര്യ കാറില്‍ കയറി രക്ഷപെട്ടു. സൂര്യയുടെ സഹായികളില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൂര്യയുടെ പാര്‍ട്ടി അംഗത്വ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ഇവരുടെ വാഹനങ്ങളില്‍നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.

സൂര്യയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകായണ്. ഗുണ്ടാനേതാക്കള്‍ക്ക് അംഗത്വം കൊടുക്കുന്നതില്‍ തമിഴ്‌നാട് ബിജെപിയില്‍ അമര്‍ഷം പുകയുന്നുണ്ടെന്നാണ് വിവരം. നേരത്തെ കല്‍വെട്ട് രവി എന്നറിയപ്പെടുന്ന രവി ശങ്കര്‍, സത്യരാജ് തുടങ്ങിയ ഗുണ്ടാ നേതാക്കള്‍ക്ക് ബിജെപി അംഗത്വം നല്‍കിയിരുന്നു. ആറ് കൊലപാതകങ്ങളിലടക്കം 13 കേസുകളികളില്‍ പ്രതിയാണ് രവി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കാരു നാഗരാജന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിയായിരുന്നു രവി ബിജെപിയില്‍ ചേര്‍ന്നത്.

web desk 3: