X

കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

ചണ്ഡിഗഡ്: ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഇന്ന് രാവിലെ ഫരീദാബാദില്‍ വെച്ചായിരുന്നു സംഭവം. രാവിലെ ജിമ്മില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഉടന്‍ തന്നെ ആദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫരീദാബാദില്‍ രാവിലെ 9 മണിയോടെ ജിമ്മില്‍ വ്യായാമത്തിനായി എത്തിയപ്പോഴാണ് സംഭവം. ജിംനേഷ്യം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് താഴെ കാര്‍ നിര്‍ത്തി വെച്ചപ്പോഴാണ് അക്രമികള്‍ വെടിവെച്ചത്. രണ്ട് പേര്‍ കാറിന്റെ ഇരുവശത്തു നിന്നും വെടിവെക്കുകയായിരുന്നു. നിരവധി തവണ ഇരുവരും ചേര്‍ന്ന് വെടിവെച്ചു. രണ്ട് അക്രമികളും കാറിലാണ് എത്തിയിരുന്നത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജിമ്മിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

വെടിയൊച്ച കേട്ട് ആളുകള്‍ ഓടി വന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. എത്ര വെടിയുണ്ട വികാസിന്റെ ദേഹത്ത് ഉണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ പറയാനാകുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുറഞ്ഞത് 10 വെടിയുണ്ടകളെങ്കിലും വികാസിന്റെ ദേഹത്തുണ്ടാവുമെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

chandrika: