X

നിങ്ങളും മാനസികരോഗത്തിലൂടെ കടന്ന് പോയിട്ടില്ലേ…

ഡോ. നിധീഷ് ശങ്കര്‍ വി
കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്്
ആസ്റ്റര്‍ മിംസ് കോട്ടക്കല്‍

ഒറ്റവാക്കില്‍ ഒരിക്കലും നിര്‍വ്വചിക്കാന്‍ സാധിക്കാത്ത വാക്കാണ് മാനസിക ആരോഗ്യം. ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചനമനുസരിച്ച് ‘ ആരോഗ്യം എന്നത് രോഗമോ, ബുദ്ധിമുട്ടുകളോ ഇല്ലാത്ത ശാരീരിക അവസ്ഥയല്ല മറിച്ച് മാനസികവും ശാരിരികവും സാമൂഹികവുമായി അനുഭവപ്പെടുന്ന പൂര്‍ണ്ണമായ സ്വാസ്ഥ്യമാണ് ആരോഗ്യം’. ഒന്നൂകൂടി വ്യക്തമായി പറഞ്ഞാല്‍ ഈ നിര്‍വ്വചനമനുസരിച്ച് മാനസിക ആരോഗ്യം എന്നത് മാനസികവൈകല്യങ്ങളുടെ അഭാവം മാത്രമല്ല എന്നര്‍ത്ഥം.

ആതുര സേവന രംഗത്തെ ഇതര മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പരിഗണന അര്‍ഹിക്കേണ്ടതും, എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും വലിയ അവഗണന ഏറ്റുവാങ്ങുന്നതുമായ മേഖലയാണ് വ്യക്തിയുടെ മാനസികാരോഗ്യം. പൊതുവായ ജനസംഖ്യയില്‍ 30 ശതമാനം പേര്‍ പല തരം മാനസികരോഗങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിച്ചിട്ടുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ ഈ മനോരോഗങ്ങള്‍ തിരിച്ചറിയാത്തത് കൊണ്ട് ഇവരുടെ ജീവിതത്തില്‍ സംഭവിച്ച നഷ്ടങ്ങള്‍ വളരെ വലുതാണ്.

വിവാഹ ബന്ധം തകര്‍ന്നു പോയിട്ടുണ്ടാകും, നല്ല രീതിയില്‍ മുന്‍പിലേക്ക് പോയിരുന്ന വിദ്യാഭ്യാസം, മത്സര പരീക്ഷകള്‍ എന്നിവയില്‍ പിന്നോട്ടു പോയി, ചിലര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.പക്ഷേ ഇത്തരം നഷ്ടങ്ങള്‍ സംഭവിക്കുന്നത് ഈ മനോരോഗങ്ങള്‍ മൂലമാണെന്ന് ആരും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല.

കുറച്ച് കൂടി ഭീകരമായ മറ്റൊരു അവസ്ഥ കൂടി പങ്കുവെക്കട്ടെ. നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന ആത്മഹത്യകളില്‍ 95 ശതമാനവും മാനസിക രോഗങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നത്. കുറച്ച് കൂടി വ്യക്തമായ മറ്റൊരു കണക്ക് കൂടിയുണ്ട് ലോകത്ത് ഓരോ 40 സെക്കന്റിലും പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ മാനസികരോഗം മൂലം മരണപ്പെടുന്നു അതിഭീകരവും, അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുമായ സാഹചര്യമാണ് ഈ വിലയിരുത്തലുകള്‍ നമുക്ക് മുന്‍പിലേക്ക് തിരശ്ശീലമാറ്റിയെത്തുന്നത്. പക്ഷെ ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ മറ്റ് അസുഖങ്ങള്‍ പരിഗണിക്കപ്പെന്നത്ര ഗൗരവത്തോടെ മാനസികരോഗം പരിഗണിക്കപ്പെടുന്നില്ല എന്നത് ഇപ്പോഴും യാഥാര്‍ത്ഥ്യമായി തന്നെ അവശേഷിക്കുന്നു.

മാനസികോരോഗ്യക്കുറവിന്റെ പ്രത്യാഘാതങ്ങള്‍.

മുകളില്‍ പറഞ്ഞത് പോലെ വിവാഹ ബന്ധം വേര്‍പെടല്‍, വിദ്യാഭ്യാസപരമായ പ്രത്യാഘാതങ്ങള്‍, തൊഴില്‍ നഷ്ടം, മത്സരങ്ങളില്‍ പിന്നാക്കം പോവുക, ആത്മഹത്യ തുടങ്ങിയവയ്ക്ക് പുറമെ മറ്റ് ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റ് ചില പ്രത്യാഘാതങ്ങള്‍ കൂടി ഈ അവസ്ഥ വ്യക്തികള്‍ക്കും സമൂഹത്തിനും സൃഷ്ടിക്കുന്നു.

ലഹരിയുടെ ഉപയോഗം

മദ്യവും മയക്കുമരുന്നും പോലുള്ള ലഹരികള്‍ക്ക് അടിമപ്പെടുന്നവരില്‍ പ്രധാനപ്പെട്ട കാരണമാകുന്നത് മാനസികരോഗമാണ്. മാനസിക രോഗങ്ങള്‍ക്കു ചികിത്സ എടുക്കാതെ വരുമ്പോള്‍ ചിലര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാവുകയും അതിലൂടെ അവരുടെ മാനസിക പ്രയാസങ്ങള്‍ കുറക്കാന്‍ ശ്രമിക്കുന്നു. ഇതിലൂടെ അവരുടെ ശാരീരികാരോഗ്യം കുറയുന്നു. കണക്കുകള്‍ അനുസരിച്ചു 3 മില്യണിലധികം ആളുകള്‍ക്കു അവരുടെ ജീവന്‍ നഷ്ടപ്പെടുന്നു.

ജീവന്‍ ഇല്ലാതാക്കല്‍

സ്വന്തം ജീവിതം ഇല്ലാതാക്കുന്നതിനെ കുറിച്ച് മാത്രമല്ല സമീപ നാളുകളില്‍ നമ്മുടെ നാട്ടിലെ ചില സംഭവങ്ങളുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് എത്തിച്ചേരപ്പെടുക.പ്രണയ നൈരാശ്യത്തിന്റെയും മറ്റും പേരില്‍ സമീപ ദിവസം നടന്ന കൊലപാതകങ്ങളുടെ കാരണം യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കാതെ പോകുന്ന മാനസിക തകരാറുകളാണ്. അമേരിക്കയും ഇംഗ്ലണ്ടും പോലുള്ള രാജ്യങ്ങള്‍ കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി ചെലവഴിക്കുന്നതിന്റെ 10 ഇരട്ടിയോളം മാനസികാരോഗത്തിനായി ചെലവഴിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ മാനസികാരോഗ്യ മേഖല പൂര്‍ണ്ണമായും അവഗണിക്കപ്പെട്ട് കിടക്കുന്നതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ കൂടിയാണിത്.

എന്താണ് പരിഹാരം?

എല്ലാ വിശകലനങ്ങള്‍ക്ക് ശേഷവും ഈ അവസ്ഥയ്ക്ക് പരിഹാരം ആവശ്യമാണ് എന്ന പൊതുവായ തീരുമാനത്തില്‍ നമുക്കെത്തിച്ചേരാനാകും. എന്നാല്‍ എന്താണ് ഉചിതമായ പരിഹാരം എന്ന ചോദ്യത്തിനും അതിനുള്ള ഉത്തരത്തിനു വലിയ പ്രസക്തിയുണ്ട്. മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരില്‍ വെറും 5% മാത്രമാണ് മാനസികാരോഗ്യ വിദഗ്ദ്ധരുടെ അരികില്‍ ചികിത്സ തേടിയെത്തുന്നുള്ളൂ. ബാക്കിയുള്ളവര്‍ മറ്റ് പല രീതികളെയും സ്വീകരിക്കുകയാണ് പതിവ്. മന്ത്രവാദിയുടെ അരികിലെത്തിയ കുട്ടിയെ മന്ത്രവാദി തല്ലിക്കൊന്ന വാര്‍ത്ത് വായിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ എന്ന് ഓര്‍മ്മിക്കുക. പരമപ്രധാനമായി ഓര്‍മ്മിക്കേണ്ട കാര്യം മറ്റേതൊരു അസുഖവും പോലെയുള്ള സാധാരണ അസുഖം തന്നെയാണ് മാനസികാരോഗ്യ സംബന്ധമായത് എന്നു തിരിച്ചറിയുകയും, സാധാരണ ശാരീരിക അസുഖങ്ങള്‍ക്ക് ചികിത്സിക്കുന്നത് പോലെ ചികിത്സിക്കാന്‍ സാധിക്കുന്നതാണ് ഈ അവസ്ഥ എന്ന് മനസ്സിലാക്കുകയും ആവശ്യമായ സന്ദര്‍ഭത്തില്‍ ചികിത്സ നേടുക തന്നെ ചെയ്യണമെന്നതുമാണ്.

Chandrika Web: