X

ഹയ ഖത്തര്‍: അറിയുക അറേബ്യന്‍ പെലെയെ

കമാല്‍ വരദൂര്‍

ചരിത്രവും പാരമ്പര്യവും പുതുതലമുറക്ക് കൈമാറാനുള്ളതാണ്. ചരിത്ര രചനയില്‍ പക്ഷപാതമുണ്ടാവാറുണ്ട്. അത് എഴുതുന്നവരുടെ വിലാസം പോലെയിരിക്കും. ഇന്ത്യന്‍ ചരിത്ര വായനയില്‍ ബ്രിട്ടിഷുകാരുടെ സ്വാധീനം പ്രകടമാവുന്നത് ആ രചനകളിലെ വിധേയത്വം കൊണ്ടാണെങ്കില്‍ ഖത്തറിലെത്തിയാല്‍ ചരിത്രവും പാരമ്പര്യവുമെല്ലാം ശാസ്ത്രിയതയിലൂടെയാണ് അവതരിപ്പിക്കുന്നത്. ഇവിടെ പക്ഷത്തിന്റെ പ്രശ്‌നമില്ല. ആധുനികതയുടെ വഴിയില്‍ ഇന്നലെകളെ ശാസ്ത്രീയമായി അവതരിപ്പിക്കുമ്പോള്‍ അതിനൊരു സാങ്കേതിക കരുത്തുണ്ട്. പറയുന്നത് ദോഹ സ്‌റ്റേഡിയത്തെക്കുറിച്ചാണ്. കായിക പാരമ്പര്യത്തിന്റെ ഖത്തര്‍ വിലാസമാണ് ഖത്തറിനോളം പഴക്കമുള്ള കൊച്ചു സ്‌റ്റേഡിയം. ദീര്‍ഘകാലം ഇവിടമായിരുന്നു പ്രവാസി കമ്മ്യുണിറ്റികളുടെ കായികത്താവളം.

നിരവധി തവണ ഇതേ കളിമുറ്റത്ത് കെ.എം.സി.സി ഫുട്‌ബോളിന്, ക്വിഫ് ഫുട്‌ബോളിന് വന്നിരുന്നു. നിലവില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഉപദേശക സമിതി ചെയര്‍മാനായ കെ.മുഹമ്മദ് ഈസയോട് ദോഹ സ്‌റ്റേഡിയത്തിന്റെ ചരിത്രം ചോദിച്ചാല്‍ അത് നമ്മുടെ സ്വന്തം മൈതാനം എന്നായിരിക്കും ഉത്തരം. നഗര മധ്യത്തില്‍ മനോഹരമായി പരിപാലിക്കപ്പെടുന്ന മൈതാനം. അവധി ദിവസങ്ങളിലെ സായന്തനങ്ങളില്‍ ഇത് വഴി പോയാലറിയാം പ്രവാസത്തിന്റെ കായികാരവങ്ങള്‍. ഇന്നലെ രാത്രി ദോഹ സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ ഫ്‌ളഡ്‌ലൈറ്റ് പൂരിതമല്ല മൈതാനം. കുറച്ച് സെക്യുരിറ്റിക്കാര്‍. അവരെ നയിച്ച് രണ്ട് ഈജിപ്തുകാര്‍. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേല്‍നോട്ടം വഹിക്കുന്ന മൈതാനമിപ്പോള്‍ ലോകകപ്പ് മുന്‍നിര്‍ത്തി ഫുട്‌ബോള്‍ മ്യൂസിയമാണ്…

ലോകകപ്പിന്റെ ആരവങ്ങളിലേക്ക് വരുന്ന പുതിയ ലോക ജനതക്ക് മുന്നില്‍ ഖത്തര്‍ ഫുട്‌ബോളിന്റെ ഇന്നലെകളെ പ്രതിപാദിക്കുന്ന അതിമനോഹര മ്യൂസിയമായി ഒരു സ്‌റ്റേഡിയത്തെ താല്‍കാലികമായി മാറ്റിയിരിക്കുന്നത് ലോകത്തോട് ചിലതെല്ലാം പറയാന്‍ തന്നെയാണ്. ഖത്തറിന് ലോകകുപ്പ് അനുവദിച്ചപ്പോള്‍ മുതല്‍ ബഹളമുണ്ടാക്കുന്ന ചിലരോട് രാജ്യത്തിന്റെ കാല്‍പ്പന്താവേശം ക്ഷണിക മുദ്രാവാക്യമല്ലെന്ന് തെളിയിക്കാനുള്ള ചരിത്ര സ്മാരകം. ക്യു.എഫ്.എയുടെ മലയാളി ശബ്ദമായ അബ്ദുള്‍ അസീസ് എടച്ചേരിക്കൊപ്പം അകത്ത് കയറിയപ്പോള്‍ സെക്യുരിറ്റിക്കാര്‍ ജാഗരൂഗരായി, പ്രകാശം തെളിഞ്ഞു. കളിയെ പ്രതിപാദിക്കുമ്പോള്‍ കളത്തിലെ ചലനങ്ങളെ അവതരിപ്പിക്കണം ഖത്തര്‍ ഫുട്‌ബോള്‍ മ്യൂസിയത്തില്‍ പോയാല്‍ ചലനാത്മകമായ ഖത്തറിന്റെ സോക്കര്‍ യാത്രയും ആദ്യകാല താരങ്ങളെയും കാണാം. നമുക്കെല്ലാം പരിചിതം ഒരു പെലെയെ മാത്രമല്ലേ… ബ്രസീലുകാരന്‍ എഡ്‌സണ്‍ അരാന്റസ് നാസിമെന്‍ഡോയെ… ഫുട്‌ബോള്‍ രാജാവിനെ അറിയാത്തവരില്ല. മൂന്ന് തവണ ബ്രസീലിന് ലോകകപ്പ് സമ്മാനിച്ച ഇതിഹാസം. 2014 ലെ ബ്രസീല്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ രാജാവിനെ നേരില്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സാവോപോളോയിലെ മ്യൂസിയത്തില്‍ പോയിരുന്നു. പക്ഷേ ഇവിടെയെത്തിയപ്പോള്‍, ദോഹ സ്‌റ്റേഡിയത്തിലെ മ്യൂസിയം ലൈറ്റുകള്‍ തെളിഞ്ഞപ്പോള്‍ മറ്റൊരു പെലെയെ പരിചയപ്പെട്ടു. അറബ് ലോകത്തെ പെലെ എന്നറിയപ്പെടുന്ന മന്‍സൂര്‍ മുഫ്തയെ. എഴുപതുകളില്‍ ഖത്തര്‍ ഫുട്‌ബോളില്‍ നിറഞ്ഞു നിന്ന താരം. 1976 ലെ ഗള്‍ഫ് കപ്പിലും 1984 ലെ ലോസ്ആഞ്ചലസ് ഒളിംപിക്‌സിലും ഖത്തര്‍ ഫുട്‌ബോള്‍ സംഘത്തില്‍ നിറഞ്ഞ താരം. ഏഴ് തവണ ഖത്തര്‍ ലീഗിലെ ടോപ് സ്‌കോറര്‍. ഇപ്പോഴും ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രാജ്യാന്തര ഗോള്‍ വേട്ടക്കാരന്‍. 42 ഗോളുകളാണ് അദ്ദേഹം മെറൂണ്‍ ജഴ്‌സിയില്‍ നേടിയത്. മൂന്ന് ദിവസം കഴിഞ്ഞ് ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ഖത്തര്‍ താരങ്ങള്‍ ഇക്വഡോറിനെതിരെ ഇറങ്ങുമ്പോള്‍ അവരുടെ മനസിലെ വലിയ ചിത്രം മന്‍സൂറായിരിക്കും. കാരണം ഇപ്പോഴും ഖത്തര്‍ ലീഗിലെ ടോപ് സ്‌കോറര്‍ക്ക് നല്‍കുന്ന ട്രോഫി മന്‍സൂറിന്റെ നാമധേയത്തിലാണ്.

ഖത്തര്‍ പെലെയുടെ ബൂട്ട് വെങ്കലത്തിലാക്കി ദോഹ സ്‌റ്റേഡിയത്തിലെ മ്യൂസിയത്തിലുണ്ട്. ആദ്യകാലം മുതല്‍ ഖത്തര്‍ കളിച്ച മല്‍സരങ്ങളുടെ റേഡിയോ വിവരണം രസമുള്ള ശബ്ദമായി മ്യൂസിയത്തിലുണ്ട്. 1970 ല്‍ ബഹറൈനില്‍ നടന്ന ഗള്‍ഫ് കപ്പിലുടെയാണ് ഖത്തര്‍ രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറുന്നത്. മുബാറക് ഫറാജ് എന്ന നായകന് കീഴില്‍. അന്നത്തെ മല്‍സര വിവരണമുണ്ട്, ടീം അണിഞ്ഞ് ജഴ്‌സികളുണ്ട്. 1976 ല്‍ ഖത്തര്‍ ആദ്യമായി ഗള്‍ഫ് കപ്പിന് ആതിഥേയത്വം വഹിച്ചു. അന്ന് മൂന്നാം സ്ഥാനവും നേടി. കേവലം ആറ് വര്‍ഷത്തിനകമാണ് കാല്‍പ്പന്തിലെ ഈ നേട്ടമെന്നോര്‍ക്കണം. 1992 ല്‍ അവര്‍ ഗള്‍ഫിലെ ജേതാക്കളായ.ി. 2019 ല്‍ വന്‍കരാ ജേതാക്കളായി. ഈ ലോകകപ്പില്‍ ഖത്തര്‍ എവിടെ വരെയെത്തുമെന്ന് പറയാനാവില്ല. പക്ഷേ ആതിഥേയര്‍ എന്ന നിലയില്‍ അവര്‍ ലോകകപ്പില്‍ പന്ത് തട്ടുന്നു എന്നത് തന്നെ ചരിത്രം. ഖത്തറില്‍ വനിതാ ഫുട്‌ബോളില്ല എന്ന് കുറ്റപ്പെടുത്തുന്ന യൂറോപ്പിന് മുന്നില്‍ ഷൈമ അബ്ദുല്ല എന്ന ഗോള്‍ക്കീപ്പര്‍ വരുന്നുണ്ട്. 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ കളിച്ച ഖത്തര്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍കീപ്പര്‍. ഷൈമ അണിഞ്ഞ ഗോള്‍കീപ്പിംഗ് ഗ്ലൗസ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് പുതിയ തലമുറയിലെ പെണ്‍കുട്ടികളെ കാല്‍പ്പന്തിലേക് ആകര്‍ഷിക്കാനാണ്. ഖത്തര്‍ മ്യൂസിയം വകുപ്പിന് കീഴിലാണ് ഈ ഫുട്‌ബോള്‍ പ്രദര്‍ശനം. ഷെയ്ക്കാ അല്‍ മയാസയാണ് മ്യുസിയത്തിന്റെ മേധാവി. ഖത്തര്‍ ഫുട്‌ബോളിന്റെ ഇന്നലെകളെ അറിയാനും ആസ്വദിക്കാനും ദോഹ സ്‌റ്റേഡിയത്തിലേക്ക് വരുന്നത് തദ്ദേശിയരല്ല വിദേശ ലോകമാണ്. ഇവിടം സന്ദര്‍ശിച്ചവര്‍ ഖത്തറിന്റെ ലോകകപ്പ് യാത്രയെ അനുമോദിക്കും. 70 കളില്‍ കാല്‍പ്പന്തിലേക്ക് വന്ന ഒരു കൊച്ചു രാജ്യം 2022 ല്‍ കാല്‍പ്പന്ത് ലോകത്തെ മൊത്തം ക്ഷണിക്കുന്നവരായി മാറിയിരിക്കുന്നു.

web desk 3: