X

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; അസാധുവാക്കിയ ബാലറ്റുകൾ സാധുവാക്കി സുപ്രീംകോടതി

ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. റിട്ടേണിങ് ഓഫിസര്‍ അസാധുവാക്കിയ 8 ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ എ.എ.പിയുടെ കുല്‍ദീപ് കുമാര്‍ മേയറാകും. ഈ 8 വോട്ടുകളും സാധുവാണെന്നും ഇവയെല്ലാം ലഭിച്ചത് എ.എ.പി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബാലറ്റ് പരിശോധനക്ക് ശേഷം തീര്‍പ്പ് കല്‍പിച്ചു. ബാലറ്റില്‍ കൃത്രിമം നടത്തിയ വരണാധികാരി അനില്‍ മസീഹിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈകോടതി രജിസ്ട്രാറോട് കോടതി നിര്‍ദേശിച്ചു.

അട്ടിമറിയിലൂടെ ചണ്ഡിഗഢ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം മനോജ് സോങ്കര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് രാജിവെച്ചിരുന്നു. മേയര്‍ തെരഞ്ഞെടുപ്പിനെതിരായ ഹരജി സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയായിരുന്നു രാജി. അതിനിടെ ഭരണം തിരിച്ചുപിടിക്കാന്‍ മൂന്ന് എ.എ.പി കൗണ്‍സിലര്‍മാരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചിരുന്നു.

മേയര്‍ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ബാലറ്റ് പേപ്പറില്‍ ക്രമക്കേട് നടത്തിയ പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്ന് പറഞ്ഞ സുപ്രീംകോടതി, തെരഞ്ഞെടുപ്പിന്റെ എല്ലാ രേഖകളും കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ചണ്ഡിഗഢില്‍ വീണ്ടും മേയര്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ആം ആദ്മി കൗണ്‍സിലര്‍ കുല്‍ദീപ് കുമാര്‍ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ഉത്തരവിന് വിസമ്മതിച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. കോണ്‍ഗ്രസ്-എ.എ.പി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രിസൈഡിങ് ഓഫിസര്‍ ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിച്ചെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ ഏവരെയും അമ്പരപ്പിച്ചാണ് ബി?.ജെ.പി ജയം നേടിയത്. അംഗബലം നോക്കുമ്പോള്‍ ‘ഇന്‍ഡ്യ’ സഖ്യം അനായാസം ജയിക്കേണ്ടതായിരുന്നു. ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസര്‍ അനില്‍ മസീഹ് ‘അസാധു’വായി പ്രഖ്യാപിച്ചതാണ് നിര്‍ണായകമായത്. 35 അംഗ കോര്‍പറേഷനില്‍ ബി.ജെ.പിക്ക് 14ഉം എ.എ.പിക്ക് 13ഉം കോണ്‍ഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗണ്‍സിലര്‍മാരാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്.

എന്നാല്‍, എ.എ.പിയുടെ കുല്‍ദീപ് കുമാറിനെ തോല്‍പിച്ച് ബി.ജെ.പിയുടെ മനോജ് സോങ്കര്‍ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോള്‍ കുല്‍ദീപ് കുമാറിന് ലഭിച്ചത് 12 ആണ്. വോട്ടെണ്ണുമ്പോള്‍ പ്രിസൈഡിങ് ഓഫിസര്‍ ചില അടയാളങ്ങളിട്ട് കൃത്രിമം നടത്തിയെന്നാണ് വിഡിയോ പങ്കുവെച്ച് എ.എ.പി ആരോപിച്ചിരുന്നത്. തുടര്‍ന്ന് ഹൈകോടതിയെ സമീപിച്ചെങ്കിലും തെര?ഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഉടനടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഇതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

 

 

webdesk13: