X

മലവെള്ളപ്പാച്ചില്‍ ഭീതിയില്‍ മലയോരം

കേരളത്തില്‍ മഴ കനത്തതോടെ മലയോര മേഖല ആശങ്കയിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മലവെള്ളപ്പാച്ചിലും ശക്തമായതോടെ പുഴകള്‍ നിറഞ്ഞു കവിഞ്ഞു. ചെറുപുഴകളും മറ്റും നിറഞ്ഞൊഴുകി തുടങ്ങിയതോടെ മലവെള്ളപ്പാച്ചിലിനൊപ്പം ഉരുള്‍പൊട്ടല്‍ ഭീതിയിലുമാണ് മലയോര വാസികള്‍.

തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പ്പൊട്ടല്‍ മണ്ണിടിച്ചില്‍ എന്നിവ മൂലമുളള അപകടങ്ങള്‍ കുറക്കുന്നതിന് മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമ പ്രകാരം 25.07.2019 വരെ മലപ്പുറം ജില്ലയിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളം നിരോധിച്ച് കൊണ്ട് ഉത്തരവ് കലക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജിയോളജി ,പോലീസ് , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഖനന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായും നിര്‍ത്തിവെക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്.

വിനോദ സഞ്ചാരികളുടെ മലയോര യാത്രകള്‍ ഉപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മലവെള്ളം ഒഴുകിയെത്തുന്ന ശക്തി വര്‍ധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. രാത്രി സമയങ്ങളില്‍ മലയോര മേഖലയിലൂടെയുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ മേഖലകളില്‍ അതീവ ജാഗ്രതയോടെയാണ് ജനങ്ങള്‍ കഴിയുന്നത്. മഴ ശക്തമായതോടെ കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടിയ കട്ടിപ്പാറ കരിഞ്ചോല നിവാസികള്‍ ഭീതിയോടെയാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. 14 പേരായിരുന്നു മരണപ്പെട്ടത്.

മഴശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവിധ അടിയന്തിര ഘട്ടങ്ങളെയും നേരിടാന്‍ മലയോരത്ത് ജാഗ്രത ശക്തമാക്കി. താമരശ്ശേരി താലൂക്കില്‍ കണ്‍ട്രോള്‍റൂം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ കട്ടിപ്പാറയില്‍ കരിഞ്ചോലമലയിലും പുതുപ്പാടി കണ്ണപ്പന്‍കുണ്ടിലും ഉരുള്‍പ്പൊട്ടലുകളുണ്ടായി നിരവധി ജീവന്‍ പൊലിയുകയും വീടുകള്‍ പൂര്‍ണ്ണമായും തകരുകയും ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ നശിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. മഴശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി മുക്കം ഫയര്‍സ്റ്റേഷനിലെ ലീഡിംഗ് ഫയര്‍മാന്‍ എം. മജീദിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റും താമരശ്ശേരിയില്‍ ക്യാമ്പു ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യത്തില്‍ എല്ലാവിധതയ്യാറെടുകളും സജ്ജമാക്കിയതായി താമരശ്ശേരി തഹസില്‍ദാര്‍ സി.മുഹമ്മദ് റഫീക്ക് പറഞ്ഞു.
ചുരത്തിലും പുതുപ്പാടി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകളിലും മലയിടിച്ചിലുകള്‍ക്കും അപകടങ്ങളും സാധ്യതയുള്ളതിനാലാണ് മുക്കം ഫയര്‍സ്റ്റേഷനിലെ ഒരു യൂണിറ്റ് താമരശ്ശേരി താലൂക്കില്‍ പ്രവര്‍ത്തനസജ്ജമാക്കിയതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ജയപ്രകാശന്‍ പറഞ്ഞു. മലയോരത്തെ പോലീസ് സ്റ്റേഷനുകളില്‍ എല്ലാം തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടുന്നതിനായി തയ്യാറാണെന്നും താമരശ്ശേരി ഡിവൈഎസ്പി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

കട്ടിപ്പാറക്ക് പുറമെ കിഴക്കന്‍ മലയോര മേഖലയായ പുല്ലൂരാംപാറ, ആനക്കാംപൊയില്‍, കോടഞ്ചേരി, നെല്ലിപ്പൊയില്‍, കക്കാടംപൊയില്‍ പ്രദേശത്തുകാരും ഓരോ മഴക്കാലവും പേടിയോടെയാണ് തള്ളിനീക്കുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ പുല്ലൂരാംപാറ മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. പുഴകള്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്നത് സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളെയും നശിപ്പിക്കുന്നുണ്ട്. 2012 ആഗസ്ത് ആറിന് പുല്ലൂരാംപാറ, മഞ്ഞുവയല്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേരായിരുന്നു മരണപ്പെട്ടത്.
മലയോര മേഖലയിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശക്തമായ മഴയത്തും പുഴയില്‍ ഇറങ്ങാന്‍ പലരും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോടഞ്ചേരി പതങ്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയിരുന്നു. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാറക്കെട്ടില്‍ പിടിച്ചു നിന്ന ഇവരെ ഫയര്‍ഫോഴ്‌സും ദുരന്ത നിവാരണ പ്രവര്‍ത്തനം നടത്തുന്നവരും ചേര്‍ന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തുകയായിരുന്നു. മഴ ശക്തമായതോടെ പുഴയില്‍ ഇറങ്ങുന്നത് അപകടകരമാണെന്നാണ് നാട്ടുകാരും ദുരന്തനിവാരണ പ്രവര്‍ത്തകരും പറയുന്നത്. എന്നാല്‍ വിലക്ക് മറികടന്ന് പലരും പുഴകളില്‍ ഇറങ്ങുന്നുണ്ട്.
ശക്തമായ മഴയെ തുടര്‍ന്ന് പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കി വക്കാനും വീട്ടിലെ എല്ലാവര്‍ക്കും എടുക്കാന്‍ കഴിയുന്ന തരത്തില്‍ സുരക്ഷിതമായി വക്കാനും നിര്‍ദ്ദേശമുണ്ട്.

chandrika: