Connect with us

Culture

മലവെള്ളപ്പാച്ചില്‍ ഭീതിയില്‍ മലയോരം

Published

on

കേരളത്തില്‍ മഴ കനത്തതോടെ മലയോര മേഖല ആശങ്കയിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മലവെള്ളപ്പാച്ചിലും ശക്തമായതോടെ പുഴകള്‍ നിറഞ്ഞു കവിഞ്ഞു. ചെറുപുഴകളും മറ്റും നിറഞ്ഞൊഴുകി തുടങ്ങിയതോടെ മലവെള്ളപ്പാച്ചിലിനൊപ്പം ഉരുള്‍പൊട്ടല്‍ ഭീതിയിലുമാണ് മലയോര വാസികള്‍.

തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പ്പൊട്ടല്‍ മണ്ണിടിച്ചില്‍ എന്നിവ മൂലമുളള അപകടങ്ങള്‍ കുറക്കുന്നതിന് മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമ പ്രകാരം 25.07.2019 വരെ മലപ്പുറം ജില്ലയിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളം നിരോധിച്ച് കൊണ്ട് ഉത്തരവ് കലക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജിയോളജി ,പോലീസ് , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഖനന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായും നിര്‍ത്തിവെക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്.

വിനോദ സഞ്ചാരികളുടെ മലയോര യാത്രകള്‍ ഉപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മലവെള്ളം ഒഴുകിയെത്തുന്ന ശക്തി വര്‍ധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. രാത്രി സമയങ്ങളില്‍ മലയോര മേഖലയിലൂടെയുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ മേഖലകളില്‍ അതീവ ജാഗ്രതയോടെയാണ് ജനങ്ങള്‍ കഴിയുന്നത്. മഴ ശക്തമായതോടെ കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടിയ കട്ടിപ്പാറ കരിഞ്ചോല നിവാസികള്‍ ഭീതിയോടെയാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. 14 പേരായിരുന്നു മരണപ്പെട്ടത്.

മഴശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവിധ അടിയന്തിര ഘട്ടങ്ങളെയും നേരിടാന്‍ മലയോരത്ത് ജാഗ്രത ശക്തമാക്കി. താമരശ്ശേരി താലൂക്കില്‍ കണ്‍ട്രോള്‍റൂം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ കട്ടിപ്പാറയില്‍ കരിഞ്ചോലമലയിലും പുതുപ്പാടി കണ്ണപ്പന്‍കുണ്ടിലും ഉരുള്‍പ്പൊട്ടലുകളുണ്ടായി നിരവധി ജീവന്‍ പൊലിയുകയും വീടുകള്‍ പൂര്‍ണ്ണമായും തകരുകയും ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ നശിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. മഴശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി മുക്കം ഫയര്‍സ്റ്റേഷനിലെ ലീഡിംഗ് ഫയര്‍മാന്‍ എം. മജീദിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റും താമരശ്ശേരിയില്‍ ക്യാമ്പു ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യത്തില്‍ എല്ലാവിധതയ്യാറെടുകളും സജ്ജമാക്കിയതായി താമരശ്ശേരി തഹസില്‍ദാര്‍ സി.മുഹമ്മദ് റഫീക്ക് പറഞ്ഞു.
ചുരത്തിലും പുതുപ്പാടി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകളിലും മലയിടിച്ചിലുകള്‍ക്കും അപകടങ്ങളും സാധ്യതയുള്ളതിനാലാണ് മുക്കം ഫയര്‍സ്റ്റേഷനിലെ ഒരു യൂണിറ്റ് താമരശ്ശേരി താലൂക്കില്‍ പ്രവര്‍ത്തനസജ്ജമാക്കിയതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ജയപ്രകാശന്‍ പറഞ്ഞു. മലയോരത്തെ പോലീസ് സ്റ്റേഷനുകളില്‍ എല്ലാം തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടുന്നതിനായി തയ്യാറാണെന്നും താമരശ്ശേരി ഡിവൈഎസ്പി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

കട്ടിപ്പാറക്ക് പുറമെ കിഴക്കന്‍ മലയോര മേഖലയായ പുല്ലൂരാംപാറ, ആനക്കാംപൊയില്‍, കോടഞ്ചേരി, നെല്ലിപ്പൊയില്‍, കക്കാടംപൊയില്‍ പ്രദേശത്തുകാരും ഓരോ മഴക്കാലവും പേടിയോടെയാണ് തള്ളിനീക്കുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ പുല്ലൂരാംപാറ മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. പുഴകള്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്നത് സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളെയും നശിപ്പിക്കുന്നുണ്ട്. 2012 ആഗസ്ത് ആറിന് പുല്ലൂരാംപാറ, മഞ്ഞുവയല്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേരായിരുന്നു മരണപ്പെട്ടത്.
മലയോര മേഖലയിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശക്തമായ മഴയത്തും പുഴയില്‍ ഇറങ്ങാന്‍ പലരും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോടഞ്ചേരി പതങ്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയിരുന്നു. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാറക്കെട്ടില്‍ പിടിച്ചു നിന്ന ഇവരെ ഫയര്‍ഫോഴ്‌സും ദുരന്ത നിവാരണ പ്രവര്‍ത്തനം നടത്തുന്നവരും ചേര്‍ന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തുകയായിരുന്നു. മഴ ശക്തമായതോടെ പുഴയില്‍ ഇറങ്ങുന്നത് അപകടകരമാണെന്നാണ് നാട്ടുകാരും ദുരന്തനിവാരണ പ്രവര്‍ത്തകരും പറയുന്നത്. എന്നാല്‍ വിലക്ക് മറികടന്ന് പലരും പുഴകളില്‍ ഇറങ്ങുന്നുണ്ട്.
ശക്തമായ മഴയെ തുടര്‍ന്ന് പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കി വക്കാനും വീട്ടിലെ എല്ലാവര്‍ക്കും എടുക്കാന്‍ കഴിയുന്ന തരത്തില്‍ സുരക്ഷിതമായി വക്കാനും നിര്‍ദ്ദേശമുണ്ട്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending