X

ഹൈബ്രിഡ് ഇമ്മ്യൂണിറ്റി; ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് പഠനം

കൊച്ചി: ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഒമിക്രോണ്‍ വൈറസിനെ ഫലപ്രദമായി നിര്‍വീര്യമാക്കുന്നുവെന്ന് പ്രമുഖ ക്ലിനിക്കല്‍ ഇമ്മ്യൂണോളജിസ്റ്റും റൂമറ്റോളജിസ്റ്റുമായ ഡോ.പദ്മനാഭ ഷേണായി. ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഉള്ളതിനാലാണ് ഒമിക്രോണിന്റെ രൂപത്തിലെത്തിയ കോവിഡ് മൂന്നാം തരംഗം യുഎസ്, യുകെ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണ നിരക്ക് കുറയാന്‍ കാരണമെന്ന് തന്റെ പഠനത്തിലൂടെ കണ്ടെത്തിയതായി ഡോ.ഷേണായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചിയിലെ സെന്റര്‍ ഫോര്‍ ആര്‍െ്രെതറ്റിസ് ആന്‍ഡ് റുമാറ്റിസം എക്‌സലന്‍സില്‍ കോവിഡ് ബാധിച്ചവരോ ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവരോ ആയ രണ്ടായിരം പേരില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കോവിഡ് പോലുള്ള ഏത് വൈറസ് ബാധയെയും ചെറുക്കുന്നത് ശരീരത്തിലെ പ്രതിരോധശേഷിയാണ്. ഏതൊരാള്‍ക്കും പ്രതിരോധശേഷി ലഭിക്കുന്നത് സ്വാഭാവികമായ അണുബാധയിലൂടെയോ വാക്‌സിനേഷനിലൂടെയോ ആണ്. അണുബാധ മുമ്പുണ്ടായ ഒരാള്‍ക്ക് വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ രൂപപ്പെടുന്ന സങ്കര പ്രതിരോധ ശേഷിയെയാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി എന്ന് വിളിക്കുന്നത്.

കോവിഡ് വരാത്ത ഒരാള്‍ക്ക് രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിനിലൂടെ ലഭിച്ച പ്രതിരോധശേഷിയേക്കാള്‍ 30 മടങ്ങ് അധിക പ്രതിരോധശേഷി കോവിഡ് വന്നതിന് ശേഷം ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവരിലുള്ളതായി മുമ്പ് നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ഇപ്രകാരം അധിക പ്രതിരോധശേഷി കൈവരിച്ചവരെയാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഗണത്തില്‍ പെടുത്തിയിരിക്കുന്നത്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 60% ആളുകള്‍ക്കും, ഹൈബ്രിഡ് പ്രതിരോധശേഷിയുള്ള 90% ആളുകള്‍ക്കും യഥാര്‍ഥ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു. ഡെല്‍റ്റ വകഭേദത്തിലും ഈ കണക്കുകള്‍ ഏതാണ്ട് സമാനമായിരുന്നു. കോവിഡ് വന്നതിന് ശേഷം കോവാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒമിക്രോണ്‍ വകഭേദത്തെ നിര്‍വീര്യമാക്കാനുള്ള കഴിവ് എത്രത്തോളമുണ്ട്, കോവിഡ് വന്നവരില്‍ രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നതിലൂടെ ഒമിക്രോണിനെ നേരിടുന്നതിനായി ഉയര്‍ന്ന പ്രതിരോധശേഷി ലഭിക്കുന്നുണ്ടോ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഡോക്ടര്‍ അറിയിച്ചു. പഠന റിപ്പോര്‍ട്ട് ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വിഖ്യാതമായ ലാന്‍സെറ്റ് റുമറ്റോളജി ജേണലിന്റെ 2021 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

web desk 3: