X

മോദി ജയിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ പാകിസ്താനുമായി ബി.ജെ.പി സഖ്യത്തിലെന്ന് കോണ്‍ഗ്രസ്

ഇസ്്‌ലാമാബാദ്/ന്യൂഡല്‍ഹി: ബി.ജെ.പിയും നരേന്ദ്ര മോദിയും ഇന്ത്യയില്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദി അധികാരത്തില്‍ എത്തിയാല്‍ കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമാധാന ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതേസമയം ബി.ജെ.പിയും പാകിസ്താനും തമ്മില്‍ സഖ്യമുണ്ടാക്കിയിരിക്കുകയാണെന്നും ഇതിന്റെ തെളിവാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവനയെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
ഇസ്്‌ലാമാബാദില്‍ ഒരു സംഘം വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ മോദിക്കു വേണ്ടി രംഗത്തെത്തിയത്. മോദിയും ഹിന്ദു ദേശീയ വാദം ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പിയും ഇന്ത്യയില്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് സാധ്യത കൂടുതലാണ്. ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടന്നേക്കും. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറാണ് വരുന്നതെങ്കില്‍ ഇതിന് സാധ്യത കുറവാണ്. തീവ്ര വലതുപക്ഷത്തിന്റെ ഇടപെടല്‍ ഭയന്ന് പാകിസ്താനുമായുള്ള ചര്‍ച്ചകളില്‍നിന്ന് നിന്ന് കോണ്‍ഗ്രസ് പിന്തിരിയുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഇന്ത്യക്കു മുന്നില്‍ പാകിസ്താന്‍ സമാധാനത്തിന്റെ ഒലീവിലയാണ് വെക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ പൂര്‍ണമായി തുടച്ചുനീക്കം. ഇതിനുള്ള സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടം എല്ലാ പിന്തുണയും നല്‍കും. കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ അവരും നടപടിയെടുക്കണം. സൈനിക നടപടിയിലൂടെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇമ്രാന്‍ ഖാന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി. ബി.ജെ.പിയും പാകിസ്താനും തമ്മില്‍ ഔദ്യോഗികമായിതന്നെ സഖ്യത്തിലായിരിക്കുകയാണെന്നും ബി.ജെ.പിക്കു ചെയ്യുന്ന ഓരോ വോട്ടും ഇതോടെ പാകിസ്താന് ചെയ്യുന്ന വോട്ടായി മാറുമെന്നും സുര്‍ജേവാല പറഞ്ഞു. ആദ്യം നവാസ് ഷരീഫുമായിട്ടായിരുന്നു മോദിജി പ്രണയത്തിലായത്. ഇപ്പോള്‍ ഇമ്രാന്‍ ഖാന്‍ ആണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്ത് -സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

web desk 1: