X

യു.ഡി.എഫ് പക്ഷത്തുറച്ച് കിഴക്കിന്റെ വെനീസ്

നസീര്‍ മണ്ണഞ്ചേരി

കടുത്ത മീനച്ചൂടിലും കിഴക്കിന്റെ വെനീസില്‍ തെരഞ്ഞെടുപ്പ് ആരവം വാനോളമാണ്. രാജ്യത്തെ ബിജെപി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട കെ.സി വേണുഗോപാലിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുമ്പോള്‍ ആലപ്പുഴയിലെ യുഡിഎഫ് ക്യാമ്പ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് കരുത്ത് പകരാനുള്ള പോരാട്ടത്തിന് ഇത്തവണ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം മുതല്‍ ആലപ്പുഴയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രിയപുത്രി അഡ്വ. ഷാനിമോള്‍ ഉസ്മാനെയാണ്. നിയമസഭ മണ്ഡലങ്ങളിലെ മുന്‍തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇടത് ക്യാമ്പിനെ ഞെട്ടിച്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു ഷാനിമോള്‍ ഉസ്മാന്റേത്. കെ.സി വേണുഗോപാലിന്റെ വികസന തുടര്‍ച്ചക്ക് വോട്ട് തേടുന്ന ഷാനിമോളെ ജനം ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.
ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും ചേര്‍ന്നതാണ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം. ഹരിപ്പാട് ഒഴിച്ചുള്ള നിയമസഭ മണ്ഡലങ്ങള്‍ നിലവില്‍ ഇടതുപക്ഷത്തിനൊപ്പമാണെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയടിസ്ഥനത്തില്‍ ചിന്തിക്കുന്ന വോട്ടര്‍മാരാണ് ആലപ്പുഴയിലെ യുഡിഎഫിന്റെ കരുത്ത്.
കണ്ണൂരില്‍നിന്നുമെത്തി ആലപ്പുഴ എംഎല്‍എയായും പിന്നീട് എംപിയായും മാറിയ കെ. സി വേണുഗോപാല്‍ ആലപ്പുഴക്കായി സമ്മാനിച്ച വിവിധങ്ങളായ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം.
അതിഥിയായെത്തി ആതിഥേയനായി മാറിയ കെ.സി വേണുഗോപാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലം ആലപ്പുഴയില്‍ നല്‍കിയ വികസന പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴയുടെ മുഖഛായ തന്നെ മാറ്റുന്നതായിയുരുന്നു. പാര്‍ലമെന്റിലേക്കുള്ള 2009ലെ ആദ്യ അങ്കത്തില്‍ സിറ്റിംഗ് എംപിയായ ഡോ. കെ.എസ് മനോജിനെ തോല്‍പ്പിച്ച കെ.സി, 2014ല്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബുവിനെ പരാജയപ്പെടുത്തിയാണ് രണ്ടാം തവണയും പാര്‍ലമെന്റിലേക്ക് പോയത്. പാര്‍ലമെന്റിനകത്തും പുറത്തും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളിയായി മാറിയ കെ. സി വേണുഗോപാലിന് പിന്മാഗിയായി ദേശീയമുഖമുള്ള വനിതാ നേതാവിനെതന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് യുഡിഎഫിന് തെരഞ്ഞെടുപ്പ് രംഗത്തെ മുന്നേറ്റത്തിന് സഹായകമായി.
2009ല്‍ ഇടതുപക്ഷത്ത് നിന്നും മണ്ഡലം പിടിച്ചെടുത്ത ശേഷം വിവിധങ്ങളായ പദ്ധതികളാണ് കെ. സി വേണുഗോപാല്‍ ആലപ്പുഴക്കായി സമ്മാനിച്ചത്. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപ്പസ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിഞ്ഞത് കെ. സി വേണുഗോപാലിന്റെ മികച്ച നേട്ടങ്ങളില്‍ ഒന്നാണ്. അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ബൈപ്പാസ് നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ മതി. കൂടാതെ കേന്ദ്ര ഊര്‍ജ്ജ മന്ത്രിയായിരിക്കെ ആരംഭിച്ച എന്‍.പി.ടി.ഐയുടെ പവര്‍ എഞ്ചിനിയറിംഗ് കോളജ്, ആലപ്പുഴ മെഡിക്കല്‍ കോളജിനെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ഉയര്‍ത്തുന്നതിനായി 180 കോടിയുടെ പദ്ധതി, പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരത്തില്‍ 100കോടിയുടെ ഭവന പദ്ധതി, ആലപ്പുഴ നഗരത്തില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 222 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, ആലപ്പുഴ മെഗ ടൂറിസം സര്‍ക്യൂട്ട് നിര്‍മ്മാണ പൂര്‍ത്തീകരണം, കായംകുളം -ഹരിപ്പാട്, ഹരിപ്പാട്-അമ്പലപ്പുഴ ഭാഗങ്ങളില്‍ റെയില്‍പാത ഇരട്ടിപ്പിക്കുന്നതിനുള്ള നടപടികള്‍, എല്ലാ ലെവല്‍ക്രോസുകളിലും ഗേറ്റ് കീപ്പര്‍മാരുള്ള ആദ്യത്തെ ലോക്‌സഭ മണ്ഡലം, ദേശീയപാത വികസനത്തിന് 158കോടിയുടെ പദ്ധതി, നൂറു സ്‌കൂളുകളില്‍ ആറോപ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള തെളിനീര്‍ പദ്ധതി തുടങ്ങി അനേകം പദ്ധതികളാണ് കെ.സി വേണുഗോപാല്‍ ആലപ്പുഴക്കായി നല്‍കിയത്.
മികവുറ്റ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാര്‍ലമെന്റിലെ കെ. സി വേണുഗോപാലിന്റെ ശ്രദ്ധേയമായ ഇടപെടുലുകളും ഷാനിമോള്‍ക്ക് സ്ഥാനാര്‍ത്ഥിക്ക് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കെഎസ് യുവിലൂടെ തുടങ്ങി എഐസിസി സെക്രട്ടറിവരെയെത്തിയ ഷാനിമോള്‍ ഉസ്മാന്‍ മണ്ഡലത്തിലെ എല്ലാമേഖലകളില്‍ അറിയപ്പെടുന്ന നേതാവാണ്. കെഎസ്‌യു സംസ്ഥാന വൈസ്പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ പാര്‍ട്ടിയില്‍ അലങ്കരിച്ചിട്ടുണ്ട്. ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളില്‍ പാര്‍ലമെന്ററി സ്ഥാനങ്ങളിലും തന്റെ പ്രവര്‍ത്തിച്ച് മികവ് പുലര്‍ത്തിയിട്ടുണ്ട്.
അരൂരിലെ സിറ്റിംഗ് എംഎല്‍എ എ. എം ആരിഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കേണ്ടിവന്ന ആരിഫ് ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്. കൂടാതെ സ്വന്തം മണ്ഡലമായ അരൂരില്‍ ഇടത് ഭരണത്തിന് കീഴില്‍പോലും കാര്യമായ പദ്ധതികള്‍ എത്തിക്കാന്‍ കഴിയാത്തതില്‍ ജനവികാരവും ശക്തമാണ്. അരൂരിന് പുറത്തുള്ള മണ്ഡലങ്ങളില്‍ പരിചിതനല്ലാത്തതും പ്രചരണ രംഗത്ത് ആരിഫിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കൂടാതെ എസ്‌യുസിഐ, എസ്ഡിപിഐ,പിഡിപി സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്.

web desk 1: