X

ഇ.ടിയെ വരവേറ്റ് ജനഹൃദയങ്ങള്‍

ഇഖ്ബാല്‍ കല്ലുങ്ങല്‍

ദേശീയപാതയോരത്ത് വെന്നിയൂരില്‍ അതിരാവിലെ തന്നെ തടിച്ചുകൂടിയ പുരുഷാരം. ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിനു തുടക്കമോതുന്ന വേദി. മനോഹരമായി അലങ്കരിച്ച അനൗണ്‍സ്‌മെന്റ് വാഹനങ്ങളില്‍ നിന്നും മികച്ച പാര്‍ലമെന്റേറിയന്‍ ഇ.ടി മുഹമ്മദ് ബഷീറിനു വോട്ട് അഭ്യര്‍ത്ഥിച്ച് അന്തരീക്ഷത്തില്‍ വാക്കുകള്‍ മുഴങ്ങി. അരുണോദയത്തില്‍ ആഘോഷത്തിമര്‍പ്പിലായി വെന്നിയൂര്‍. ഇതിനിടെ പുളിയംകോട് പ്രഭുവും സുരേഷ് കിഴിശേരിയു ചായമണിഞ്ഞ് ചാക്യാര്‍കുത്ത് വേഷവുമായി കലാവണ്ടിയില്‍ കാണികളുടെ മനം കവര്‍ന്ന അവതരണം. അല്‍പനൊരര്‍ത്ഥം കിട്ടിപ്പോയാല്‍ അര്‍ധരാത്രിയും കുട പിടിക്കൂലേ……., അത്‌പോല്‍ കേരള കേന്ദ്ര, ഭരണം, മോദിയും പിണറായും മറിയും …., മാറണം ഈയൊരു മാരണ ഭരണവും തീരണം കേരള കേന്ദ്ര പരാക്രമം…..എന്നിങ്ങനെ തുടങ്ങി ചാക്യാര്‍ ഇന്ത്യയുടെയും കേരളത്തിന്റെയും കഥ അവതരിപ്പിച്ചപ്പോള്‍ വോട്ടര്‍മാരില്‍ നിലക്കാത്ത കയ്യടി.
കേന്ദ്രത്തിലെ ബീഫ്, മനുഷ്യ കൊല, ദലിത് പീഡനം, മോദിയുടെ കറക്കം, നോട്ട് നിരോധനവുമെല്ലാം പന്ത്രണ്ട് മിനിറ്റില്‍ പ്രഭുവും സുരേഷും അവതരിപ്പിക്കുന്നു. അക്രമരാഷ്ട്രീയത്തിലൂടെ കേരളത്തിന്റെ ഇന്നിന്റെ കേരള ദുരിതവും വരച്ചുകാട്ടി. ഇതിനിടെ എട്ട് മണിയോടെ തന്നെ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനിയെത്തി. തൊട്ടുപിന്നാലെ ഉദ്ഘാടകന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറും പുഞ്ചിരിതൂകിയെത്തി. യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നീണ്ട നീര. ഉച്ചക്ക് മുമ്പ് 18 കേന്ദ്രങ്ങളിലെത്തണം. രാത്രി വരെ നീളുന്ന പര്യടന ഷെഡ്യൂള്‍, ആകെ 47 കേന്ദ്രങ്ങള്‍, കൃത്യസമയത്ത് ഓടിയെത്തുന്നതിനു നിശ്ചിത റൂട്ടുമായി മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ പി.എം.എ സലാം പര്യടന വാഹനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു. ഹ്രസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ റഷീദലി ശിഹാബ് തങ്ങള്‍ കേന്ദ്രവും കേരളവും ജനങ്ങള്‍ക്ക് മീതെ പതിപ്പിച്ച ദുരിതപര്‍വങ്ങള്‍ ചൂണ്ടിക്കാട്ടി. ഇ.ടി മുഹമ്മദ് ബഷീറിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു. ഇതിനിടെ പി.കെ അബ്ദുറബ്ബ് എം.എല്‍.എയും വേദിയിലെത്തി. തുടര്‍ന്ന് എം,പി അബ്ദുസമദ് സമദാനി തെരഞെടുപ്പിന്റെ പ്രാധാന്യം വിശദമാക്കി. രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കേരളത്തില്‍ സൃഷ്ടിച്ച രാഹുല്‍ തരംഗം ഇടതിനെയും ബി.ജെ.പിയെയും കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നതെന്നും അതുകൊണ്ടാണ് ഇരുവരും ഒരേ സ്വരത്തില്‍ സംസാരിക്കുന്നതെന്നും സമദാനി പറഞ്ഞു. തുടര്‍ന്ന് സ്ഥാനാര്‍ഥിയുടെ വാക്കുകള്‍, നിങ്ങള്‍ക്ക് മുന്നില്‍ മൂന്നാമത്തെ തവണയാണ് ലോക്‌സഭയിലേക്ക് വോട്ട് ചോദിച്ചെത്തുന്നത്. എന്നാല്‍ നേരത്തെ രണ്ട് തവണമത്സരിച്ചതിനേക്കാളും ആവേശവും പ്രതീക്ഷയുമാണ് എല്ലാവരിലുമുള്ളത്. എല്ലാ പ്രവര്‍ത്തകരും നിലക്കാത്ത പ്രവര്‍ത്തനങ്ങളിലാണ്, വോട്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന പിന്തുണ വമ്പിച്ചതാണ്.
ഇക്കുറി നല്ല ഭൂരിപക്ഷത്തോടെ നമുക്ക് ജയിക്കാനാവും. ബഷീര്‍ പറഞ്ഞു. തുടര്‍ന്ന് സ്ഥാനാര്‍ഥിക്ക് ഹാരാര്‍പ്പണം. സമയം 8.35. ബഷീര്‍ അടുത്തകേന്ദ്രമായ കൊടിമരത്തേക്ക്. വെയിലിനു തീപിടിച്ചു തുടങ്ങി. എന്നിട്ടും സ്വീകരണ കേന്ദ്രങ്ങളില്‍ ജനാരവം, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആബാലവൃദ്ധം വഴിയോരങ്ങളില്‍ തിങ്ങിനിറഞ്ഞ് അഭിവാദ്യം ചെയ്യുന്നു. സ്ഥാനാര്‍ഥി പുഞ്ചിരിതൂകി അവര്‍ക്കിടയിലേക്ക്. ഹസ്തദാനം ചെയ്തും ആശ്ലേഷിച്ചും വോട്ടര്‍മാര്‍ സ്‌നേഹം പങ്കിടുന്നു. വോട്ടര്‍മാരോട് കുശലം പറഞും വോട്ടിന്റെ പ്രാധാന്യവുമായി ബഷീര്‍ വോട്ടര്‍മാരുമായി സംവദിച്ചു. അടുത്ത കേന്ദ്രം കാച്ചടിയില്‍, ബാന്റ് സംഘവുമായി പ്രവര്‍ത്തകര്‍, നിറഞ്ഞ മനസ്സോടെ ബഷീറിനെവരവേറ്റു. കരുമ്പിലെത്തുമ്പോള്‍ സ്വീകരണത്തിനിടെ 40 വര്‍ഷം ചന്ദ്രിക ഏജന്റ് ആയിരുന്ന മാട്ടറ സമദിനെ (65) ഇ.ടി ഹാരമണിയിച്ചു. ഇ.ടിയെ ഹാരാര്‍പ്പണം നടത്താന്‍ സദസ്സിലെത്തിയതായിരുന്നു സമദ്. കാഴ്ച്ചക്കുറവ് കാരണം ഒള്ളക്കന്‍ റാഫിയുടെ സഹായത്തോടെയാണ് ഹാരമണിയിച്ചത്. ചന്ദ്രികയുടെ ഏജന്റാണ് സമദ് എന്നറിഞ്ഞതോടെ ഇ.ടി തിരിച്ച് മാലയിട്ടപ്പോള്‍ കയ്യടികള്‍, ചന്ദ്രികയുടെ വരിക്കാരനായിരുന്ന പങ്ങിണിക്കാടന്‍ ഹൈദ്രോസ് ഹാജിയെയും ബഷീര്‍ പൊന്നാട അണിയിച്ചു.
തുടര്‍ന്ന് ചുള്ളിപ്പാറയിലേക്ക്. കത്തുന്നവെയിലിലും വന്‍ ജനക്കൂട്ടം. ബഷീറിനു ജയാരവം മുഴക്കി ആവേശ പൂര്‍വം പ്രവര്‍ത്തകര്‍, തുടര്‍ന്ന് കുനുമ്മല്‍ വഴി കക്കാട്ടേക്ക്. ഇതിനിടെ മുന്‍ ഭീമാപള്ളി ഇമാം സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങളെ സന്ദര്‍ശിച്ചു.യുഡിഎഫ് ഗാനാലാപനത്തിനിടെയാണ് കക്കാട്ട് ബഷീര്‍ എത്തിയത്. ശമീമിന്റെ മുദ്രാവാക്യ വിളിയോടെ വേദിയിലേക്ക്. പച്ചബലൂണുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ വികസനനേട്ടങ്ങള്‍ സ്ഥാനാര്‍ത്ഥി നിരത്തി. രാഹുലിന്റെ വയനാട് മത്സരം കേരളത്തില്‍ ഉണ്ടാക്കിയ യു.ഡി.എഫ് തരംഗവും പിണറായിയുടെയും മോദിയുടെയും ഭരണം സൃഷ്ടിച്ച ദുരിതവും ബഷീര്‍ വിശദമാക്കി. താഴെചിനയിലെത്തുമ്പോള്‍ 97-ാം വയസ്സിലും ആവേശം ചോരാതെ മലയംപള്ളി മുഹമ്മദ്കാത്തിരിക്കുന്നു. മൂത്രം ഒഴിക്കാന്‍ യൂറിന്‍ബാഗുമായി വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന മുഹമ്മദിനു മുസ്‌ലിംലീഗെന്നാല്‍ ജീവനാണ്. ഇ.ടി ആവേശമാണ്. മൂത്രത്തിന് പൈപ്പിട്ടതൊന്നും ആവേശത്തിനു മുന്നില്‍ മുഹമ്മദിനു പുറത്തിറങ്ങാന്‍ തടസ്സമായില്ല. യൂറിന്‍ ബാഗുമേന്തിയാണ് അദ്ദേഹം സ്വീകരണ കേന്ദ്രത്തിലെത്തയത്. രാവിലെ ഒന്‍പത് മണിയോടെ തന്നെ മുഹമ്മദ് എത്തിയിരുന്നു. ഇ.ടി സ്ഥലത്തെത്തിയപ്പോള്‍ എല്ലാം മറന്ന് മുഹമ്മദ് മുദ്രാവാക്യം വിളിക്കുന്നത് ചുറ്റും ആവേശത്തിരതീര്‍ത്തു. ദീര്‍ഘകാലം തമിഴ്‌നാട്ടില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് കലൈഞ്ജര്‍ കരുണാനിധിയുമായും അണ്ണാദുരൈയുമായുമെല്ലാം അടുത്തിടപഴകിയയാളാണ്. തിരൂരങ്ങാടി ഈസ്റ്റിലെത്തിയപ്പോള്‍ എണ്‍പത് കാരിയായ തേക്കില്‍ സൈനബ പാട്ട്പാടി ഇ.ടിക്ക് വിജയാശംസ നേരാന്‍ എത്തിയതും വേറിട്ട കാഴ്ച്ചയായി. സി.കെ നഗര്‍, വെഞ്ചാലി. കിസാന്‍ കേന്ദ്രം. കോട്ടുവലക്കാട്, അരീപാറ, കക്കുന്നത്ത് പാറ, വടക്കെമമ്പുറം, തുടങ്ങിയ കേന്ദ്രങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം പള്ളിപ്പടിയില്‍ 1.45ന് ഉച്ചഭക്ഷണം. പ്രവര്‍ത്തകര്‍ക്കൊപ്പം സദ്യയുണ്ടു. ഭക്ഷണ ശേഷം അല്‍പ്പം വിശ്രമം. ഉച്ചക്ക് ശേഷം പെരുമണ്ണ ക്ലാരിയില്‍ 13 കേന്ദ്രങ്ങളിലും എടരിക്കോട് പഞ്ചായത്തില്‍ 16 കേന്ദ്രങ്ങളിലും ആവേശം അലകടലായി മാറിയ രാജോചിത സ്വീകരണം. പുതുപറമ്പില്‍ രാത്രി 10 മണിക്ക് സമാപ്തി. പര്യടനത്തിന്റെ ഒരു ദിനം കൂടി പിന്നിടുമ്പോള്‍ ബഷീറിന്റെ മുഖത്ത് നിറഞ്ഞ സന്തോഷം. സൗമ്യ ദീപ്തിയോടെ ജനങ്ങളുടെ ഇഷ്ടപാത്രമായ ബഷീറിനൊപ്പമാണ് പൊന്നാനിയെന്ന് മണ്ഡലമെന്ന് ദൃശ്യം. എങ്ങും നിറഞ്ഞ ജനക്കൂട്ടം. മുമ്പെങ്ങുമില്ലാത്ത പ്രചാരണവും ആവേശച്ചൂടും. പ്രഫ കെ,കെ ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.പി മുഹമ്മദ്കുട്ടി, എം.കെ ബാവ, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ.കെ നാസര്‍, മുജീബ് കാടേരി. കെ.കെ നാസര്‍, മുഹമ്മദ് കുട്ടി വെന്നിയൂര്‍, പട്ടാളത്തില്‍ സുരേന്ദ്രന്‍, പി.എസ്എച്ച് തങ്ങള്‍, കെ.കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, വി.വി അബു, മോഹനന്‍ വെന്നിയൂര്‍, വാസു കാരയില്‍, ഹനീഫ പുതുപറമ്പ്, എം. മുഹമ്മദ് കുട്ടി മുന്‍ഷി, സി.കെ.എ റസാഖ്, എ.കെ മുസ്തഫ, കെ.കുഞ്ഞന്‍ഹാജി, വി.എം മജീദ്, എം. അബ്ദുറഹിമാന്‍ കുട്ടി, സി.പി ഇസ്മായീല്‍, യു.കെ മുസ്തഫ മാസ്റ്റര്‍, റഫീഖ് പാറക്കല്‍, വി.ടി സുബൈര്‍ തങ്ങള്‍, ബഷീര്‍ പൂവഞ്ചേരി, സി. ചെറിയാപ്പു ഹാജി, പി,കെ ബഷീര്‍, ലിബാസ് മൊയ്തീന്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

web desk 1: