X

കാണാതായ തപാല്‍ വോട്ടുപെട്ടി കണ്ടെത്തിയ സംഭവം; ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചനയെന്ന് പി.എം.എ സലാം

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ ജില്ലാ ട്രഷറിയില്‍നിന്ന് കാണാതായ തപാല്‍ വോട്ട്‌പെട്ടി മറ്റൊരു സ്ഥലത്ത് നിന്ന് കണ്ടെത്തിയ സംഭവം, അതീവ ഗൗരവമുള്ളതും ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചനയുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കാണാതായ വോട്ട്‌പെട്ടി സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍നിന്നാണ് കണ്ടെത്തിയത്. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. ഉദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ ഇങ്ങനെയൊരു ഗുരുതര സംഭവം ഉണ്ടാകില്ല. അസാധു വോട്ടുകള്‍ എന്ന പേരില്‍ എതിര്‍ സ്ഥാനാര്‍ത്ഥി തന്നെ സമ്മതിച്ച വോട്ട് പെട്ടിയാണ് കാണാതായത്. ജനവിധി അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയത് ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പിഎംഎ സലാം പ്രതികരിച്ചു.

തെരഞ്ഞെടുപ്പിനെ പണക്കൊഴുപ്പിന്റെ ആഘോഷമാക്കിയവര്‍ ജനവിധിക്ക് ശേഷവും പണമൊഴുക്കി അട്ടിമറിക്ക് ശ്രമം തുടരുകയാണെന്നും അദേഹം ആരോപിച്ചു. ജനാധിപത്യവിശ്വാസികള്‍ സംഭവത്തില്‍ ശക്തമായി പ്രതിഷേധമുയര്‍ത്തുകയും ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനരോഷം ഉയരണമെന്നും പറഞ്ഞു. രാജ്യത്തെ ഗൗരവമേറിയ തെരഞ്ഞെടുപ്പ് സംവിധാനത്തിന് നാണക്കേടാണെന്ന് അപലപിച്ചു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ പെട്ടിയെത്തി എന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. ഉദ്യോഗസ്ഥര്‍ ആരും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

webdesk13: