X
    Categories: MoreViews

ഓള്‍ഡ് ഈസ് ഗോള്‍ഡ്; റണ്ണൊഴുക്കിനൊടുവില്‍ ഇന്ത്യക്ക് ജയം, പരമ്പര

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 15 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. പൂനെയില്‍ നടന്ന ആദ്യ മത്സരത്തിലും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പരയില്‍ 2-0ന് മുന്നിലെത്തി.

ഇന്ത്യ മുന്നോട്ടു വെച്ച ആറിന് 381 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന് 366 റണ്‍സെടുക്കാനെ ആയുള്ളൂ. റണ്‍മഴ പെയ്ത മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, യുവരാജ് സിങ്, ധോണി എന്നിവര്‍ ശതകവും കുറിച്ചു. ഇന്ത്യയുടെ റണ്‍മലയെ പിന്തുടര്‍ന്ന ഇംഗ്ലണ്ട് കനത്ത പോരാട്ടമാണ് നടത്തിയത്. ഓപണര്‍ അലക്‌സ് ഹെയില്‍സ് (14)തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും ഓപണര്‍ ജേസന്‍ റോയ് (82), ജോ റൂട്ട് (54) എന്നിവരുടെ ബാറ്റിങ് പ്രകടനം ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടു വരികയായിരുന്നു.

ബെന്‍ സ്റ്റോക്‌സ് (01), ജോസ് ബട്‌ലര്‍ (10) എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (102) ഒരറ്റത്ത് മോയിന്‍ അലിയെ (55) കൂട്ടു പിടിച്ചാണ് രക്ഷാ ദൗത്യം നടത്തിയത്. 81 പന്തില്‍ ആറ് ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇംഗ്ലീഷ് കപ്പിത്താന്റെ ഇന്നിങ്‌സ്. അവസാന ഓവറില്‍ ജയിക്കാന്‍ 22 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഓവറില്‍ ഏഴ് റണ്‍സെടുക്കാനെ ആയുള്ളൂ.
ഇന്ത്യക്കു വേണ്ടി അശ്വിന്‍ 65 റണ്‍സ് വിട്ടു ന്ല്‍കി മൂന്നു വിക്കറ്റുകളും ബുമ്‌റ 81 റണ്‍സിന് രണ്ടു വിക്കറ്റുകളും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ വെറ്ററന്‍ താരങ്ങളായ യുവരാജ് സിങിന്റേയും മഹേന്ദ്ര സിങ് ധോണിയുടേയും സെഞ്ച്വറികളുടെ പിന്‍ബലത്തിലാണ് ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ് അടിച്ചുകൂട്ടിയത്. 2011നു ശേഷം ഇതാദ്യമായി ശതകം നേടുന്ന യുവരാജ് സിങ് കരിയര്‍ ബെസ്റ്റ് ആയ 150 റണ്‍സ് നേടിയപ്പോള്‍ ധോണി 134 റണ്‍സെടുത്തു. കേദാര്‍ ജാദവ് (22), ഹര്‍ദിക് പാണ്ഡ്യ (19), രവീന്ദ്ര ജഡേജ (16) എന്നിവര്‍ അവസാന ഓവറുകളില്‍ തിളങ്ങി. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ഇന്ത്യക്ക് 25 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ലോകേഷ് രാഹുല്‍ (5), ശിഖര്‍ ധവാന്‍ (11), ക്യാപ്റ്റന്‍ വിരാട് കോ്‌ലി എന്നിവരുടെ വിക്കറ്റുകള്‍ തുടരെ തുടരെ നഷ്ടമായി. മൂന്നു വിക്കറ്റും വോക്‌സാണ് വീഴ്ത്തിയത്. മൂന്നിന് 25 എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ധോണിയും യുവരാജും ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു.

98 പന്തില്‍ നിന്ന് 15 ബൗണ്ടറിയുടെ സഹായത്തോടെ യുവരാജ് സിങ് ആണ് ആദ്യം സെഞ്ച്വറിയിലെത്തിയത്. സെഞ്ച്വറിക്കു ശേഷം ആഞ്ഞുവീശിയ യുവി 126 പന്തില്‍ 150 റണ്‍സ് നേടിയാണ് പുറത്തായത്. 21 ഫോറും മൂന്ന് സിക്‌സറും നിറംപകര്‍ന്നതായിരുന്നു യുവിയുടെ ഇന്നിങ്‌സ്. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചാണ് അദ്ദേഹം പുറത്തായത്.
തുടക്കത്തില്‍ ഇഴഞ്ഞുനീങ്ങിയ ധോണി യുവരാജിന് പിന്തുണ നല്‍കുന്നതിലാണ് ശ്രദ്ധിച്ചത്. പിന്നീട് വേഗത്തിലുള്ള സ്‌കോറിങിലേക്ക് ഗിയര്‍ മാറ്റിയ മുന്‍ ക്യാപ്റ്റന്‍ 106 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സറുകളുമടക്കം സെഞ്ച്വറിയിലെത്തി. 122 പന്തില്‍ 134 റണ്‍സ് നേടി പ്ലങ്കറ്റിന്റെ പന്തില്‍ ബൗണ്ടറിയില്‍ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ധോണി ആറ് സിക്‌സറും പത്ത് ഫോറുമടിച്ചിരുന്നു.

ഒന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ കേദാര്‍ ജാദവ് 10 പന്തില്‍ ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കമാണ് 22 റണ്‍സ് നേടിയത്. ഹര്‍ദിക് പാണ്ഡ്യ 9 പന്തില്‍ 19ഉം രവീന്ദ്ര ജഡേജ എട്ട് പന്തില്‍ 16ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 10 ഓവറില്‍ 91 റണ്‍സ് വഴങ്ങിയ ലിയാം പ്ലങ്കറ്റ് ആണ് ഏറ്റവുമധികം തല്ലു വാങ്ങിയത്. ക്രിസ് വോക്‌സ് 60 റണ്‍സിന് നാലു വിക്കറ്റെടുത്തു. ജേക് ബാള്‍ 10 ഓവറില്‍ 80 റണ്‍സ് വഴങ്ങി. സ്‌കോര്‍: ഇന്ത്യ 381/6. ഇംഗ്ലണ്ട് 366/8

chandrika: