X

സുനില്‍ ഛേത്രി തിളങ്ങി; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

ദോഹ: 2022 ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്ക് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

അറ്റാക്കിംഗ് ലൈനപ്പുമായി ഇറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. കളിയിലെ ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത് ചിംഗ്ലന്‍സനയ്ക്കായിരുന്നു. ബ്രാണ്ടണ്‍ എടുത്ത കോര്‍ണറില്‍ നിന്ന് ഒരു ബുള്ളറ്റ് ഹെഡര്‍ സെന തോടുത്തപ്പോള്‍ ഗോളെന്നുറപ്പിച്ചത് ആയിരുന്നു. എന്നാല്‍ ഗോള്‍ ലൈനില്‍ നിന്ന് ഒരു ബ്ലോക്കോടെ ബംഗ്ലാദേശ് ഡിഫന്‍സ് ആ ഗോള്‍ തടഞ്ഞു. തുടക്കത്തില്‍ ബ്രണ്ടന്റെ തന്നെ ഒരു ത്രൂ പാസില്‍ മന്‍വീറിനും മികച്ച അവസരം ലഭിച്ചിരുന്നു.

79ആം മിനുട്ടില്‍ ആയിരുന്നു ഛേത്രി ഇന്ത്യക്ക് ലീഡ് നല്‍കിയത്. ഇടതു വിങ്ങില്‍ നിന്ന് മലയാളി താരം ആശിഖ് കുരുണിയന്‍ നല്‍കിയ ക്രോസ് ഒരു സ്‌ട്രൈക്കറുടെ ഹെഡറിലൂടെ ഛേത്രി വലയില്‍ എത്തിച്ചു. ഛേത്രിയുടെ ഇന്ത്യക്കായുള്ള 73ആം ഗോളായിരുന്നു ഇത്. ഇന്ത്യയുടെ 2022 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ ഓപ്പണ്‍ പ്ലേ ഗോളുമായിരുന്നു ഇത്. അവസാനം ആശിഖിന് ഒരു ഗോള്‍ കൂടെ നേടാന്‍ അവസരം ഉണ്ടായിരുന്നു എങ്കിലും മികച്ച സേവിലൂടെ ബംഗ്ലാദേശ് ഗോള്‍ കീപ്പര്‍ ഇന്ത്യയെ തടഞ്ഞു. പക്ഷെ പിന്നാലെ സുനില്‍ ഛേത്രി ഇന്ത്യക്കായി രണ്ടാം ഗോളും നേടി. സുരേഷിന്റെ പാസില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍.

ഈ വിജയത്തോടെ ഇന്ത്യ 6 പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമത് എത്തി. അവസാന മത്സരത്തില്‍ ഇനി അഫ്ഗാനെയാണ് ഇന്ത്യ നേരിടേണ്ടത്.

 

web desk 3: