X

സ്പിന്നില്‍ കുരുങ്ങി ദക്ഷിണാഫ്രിക്ക; രണ്ടാം ഏകദിനം ഇന്ത്യക്ക് 9 വിക്കറ്റ് ജയം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റ് ജയം. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ 18 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ വിജയലക്ഷ്യം എളുപ്പമാക്കിയത്.

ടെസ്റ്റ് മത്സരത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ തിളങ്ങിയ സെഞ്ചൂറിയന്‍ പിച്ചില്‍ സ്പിന്‍ വസന്തം വിരിയിച്ച ഇന്ത്യ ബൗളര്‍മാര്‍ 32.2 ഓവറിലാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ കൂടാരം കയറ്റിയത്. 119 റണ്‍സ് വജയലക്ഷ്യം വെച്ച് ഇറങ്ങിയ ഇന്ത്യ 20.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു.
56 പന്തില്‍ 51 റണ്‍സുമായി ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ധവാനും 50 പന്തില്‍ 46 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. 15 റണ്‍സെടുത്ത രോഹിത്ത് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

അഞ്ചു വിക്കറ്റെടുത്ത യുസ ്‌വേന്ദ്ര ചാഹലും മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ചേര്‍ന്നാണ് ആതിഥേയരെ ചെറിയ സ്‌കോറിലൊതുക്കിയത്.

പരിക്കുമൂലം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും ഡിവില്ലിയേഴ്‌സുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക
രണ്ടാം ഏകദിനത്തിറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്‌കോര്‍ 39 റണ്‍സിലെത്തിയിരിക്കെ ആദ്യ വിക്കറ്റ് രൂപേണ തിരിച്ചടിയെത്തി.

തുടര്‍ന്ന് ഒരു ഘട്ടത്തില്‍ പോലും തിരിച്ചുവരാനാവാതെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ ഹാഷിം അംല–ക്വിന്റണ്‍ ഡികോക്ക് സഖ്യം 39 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും അംല(23)യെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയതോടെ കൂട്ടത്തകര്‍ച്ചയ്ക്കു തുടക്കമായത്. സ്‌കോര്‍ 51 റണ്‍സിലിരിക്കെ 12-ാം ഓവറിലെ അവസാന പന്തില്‍ ക്വിന്റണ്‍ ഡി കോക്കിനെ (20) ചാഹല്‍ പുറത്താക്കി. പിന്നീട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാകാതെ ക്യാപ്റ്റന്‍ മര്‍ക്രാമും മില്ലറും ക്രീസ് വിട്ടു. 13ാം ഓവറിലെ ആദ്യ പന്തിലും അഞ്ചാം പന്തിലും കുല്‍ദീപ് യാദവാണ് പ്രഹരമേല്‍പ്പിച്ചത്. മര്‍ക്രാം എട്ടു റണ്‍സടിച്ചപ്പോള്‍ മില്ലര്‍ പൂജ്യത്തിന് പുറത്തായി.
51 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമായ ആതിഥേയരെ അഞ്ചാം വിക്കറ്റില്‍ അരങ്ങേറ്റ താരം സോണ്ടോയും ഡുമിനിയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പാണ് രക്ഷിച്ചത്. 25 റണ്‍സടിച്ച സോണ്ടോയെ ചാഹല്‍ പാണ്ഡ്യയുടെ കൈകളിലെത്തിച്ചതോടെ കര കയറാനുള്ള ദക്ഷിണാഫ്രിക്കയുടെ അവസാന ശ്രമവും പൊളിയുകയായിരുന്നു. പിന്നീട് 25 റണ്‍സ് ഡുമിനിയേയും ചാഹല്‍ പുറത്താക്കി കൈവിട്ടു. റബാദയും മോര്‍ക്കലും ഇമ്രാന്‍ താഹിറും വന്നവഴിയേ ക്രീസ് വിട്ടപ്പോള്‍ ക്രിസ് മോറിസ് 14 റണ്‍സെടുത്ത് പത്താമനായി പുറത്തായി. 11 റണ്‍സെടുക്കുന്നതിനിടയിലാണ് അവസാന അഞ്ചു വിക്കറ്റ് ദക്ഷിണാഫ്രിക്ക നഷ്ടപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത് അംല (31 പന്തില്‍ 23), ഡികോക്ക് (36 പന്തില്‍ 20), ക്രിസ് മോറിസ് (10 പന്തില്‍ 14) എന്നിവര്‍ മാത്രമാണ്.

8.2 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചാഹല്‍ അഞ്ചു വിക്കറ്റെടുത്തത്. ആറു ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റുകള്‍ നേടിയ കുല്‍ദീപും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബുംറയും ഭുവനേശ്വറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

chandrika: