X

നിജ്ജാറിന്റെ കൊലയ്ക്കു പിന്നിൽ ഇന്ത്യൻ ഏജന്റുമാര്‍, വിശ്വസനീയമായ തെളിവുണ്ട്: ആവർത്തിച്ച് ട്രൂഡോ

കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ നേതാവുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നല്‍കിയതായും കാനഡ അവകാശപ്പെട്ടു. മാത്രമല്ല, നേരിട്ടും അല്ലാതെയും തെളിവു ശേഖരിച്ചതായും കാനഡ വ്യക്തമാക്കി. കനേഡിയന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകളെ ഡല്‍ഹി ഗൗരവത്തോടെ കാണണമെന്നും ട്രൂഡോ പറഞ്ഞു.

ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ട്രൂഡോയുടെ പ്രസ്താവന. എന്നാല്‍, ഇന്ത്യന്‍ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

‘ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോടു സഹകരിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. നീതി നടപ്പാകണം. നിയമവാഴ്ചയ്‌ക്കൊപ്പമാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. സ്വതന്ത്രമായ രീതിയില്‍ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. കനേഡിയന്‍ പൗരനെ സ്വന്തം മണ്ണില്‍ കൊല ചെയ്തത് രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. കൊലയ്ക്കു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നതിന് വിശ്വസനീയമായ തെളിവുണ്ട്. ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം ഞങ്ങള്‍ക്കില്ല.’ ട്രൂഡോ പറഞ്ഞു.

webdesk14: