X

അരുണാചലില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ഇന്ത്യക്ക് കൈമാറി ചൈന

ന്യൂഡല്‍ഹി: ഈ മാസമാദ്യം അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍നിന്നു കാണാതായ അഞ്ചു യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യക്കു കൈമാറി. വേട്ടക്കാരായ യുവാക്കളെ സെപ്റ്റംബര്‍ രണ്ടു മുതലാണു കാണാതായതെന്നു സൈന്യം അറിയിച്ചു. എന്നാല്‍ ഇവര്‍ ചുമട്ടുകാരാണെന്നാണു കുടുംബവും നാട്ടുകാരും പറയുന്നത്.

‘അപ്പര്‍ സുബാന്‍സിരിയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്തുനിന്നു സെപ്റ്റംബര്‍ രണ്ടു മുതല്‍ കാണാതായ അഞ്ചു വേട്ടക്കാരെ, ഇന്ത്യന്‍ സൈന്യത്തിന്റെ നിരന്തര ഇടപെടലിന്റെ ഫലമായി കണ്ടെത്തി. കാണാതായ ഇന്ത്യക്കാരെ അവരുടെ ഭാഗത്തു കണ്ടെത്തിയെന്നു ചൈനീസ് സേന സെപ്റ്റംബര്‍ എട്ടിനു ഹോട്!ലൈനിലൂടെ സ്ഥിരീകരിച്ചിരുന്നു. 12ന് ഇവരെ കൈമാറി.’– തേസ്പുര്‍ ഡിഫന്‍സ് പിആര്‍ഒ ട്വിറ്ററില്‍ അറിയിച്ചു.

അരുണാചല്‍ പ്രദേശില്‍നിന്നുള്ള യുവാക്കള്‍ അതിര്‍ത്തി കടന്ന് എത്തിയതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അറിയിച്ചെന്നും ശനിയാഴ്ച ഏതു സമയത്തും കൈമാറിയേക്കാമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതിര്‍ത്തിയില്‍ ഇരു രാജ്യത്തെയും സൈന്യങ്ങള്‍ സംഘര്‍ഷാവസ്ഥയില്‍ തുടരുമ്പോഴാണു ചൈനയുടെ ഈ നടപടിയെന്നതു ശ്രദ്ധേയമാണ്.

 

 

web desk 1: