X

പതിറ്റാണ്ടുകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇനി വേദനിപ്പിക്കുന്ന ഓര്‍മ്മ; വി.ഡി സതീശന്‍

പതിറ്റാണ്ടുകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇന്ന് വേദനിപ്പിക്കുന്ന ഓര്‍മ്മയായിരിക്കുയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമര്‍ സെന്‍സിന്റെ മധുരം നിറച്ച ഒരാള്‍. അഭിനയത്തിലും എഴുത്തിലും അത്രമേല്‍ ആത്മാര്‍ഥത കാട്ടിയ ഒരാള്‍. നിഷ്‌ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വര്‍ഥമാക്കിയ ഒരാള്‍. അതിലേറെ ശരീരത്തെ കാര്‍ന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകര്‍ന്ന് നല്‍കുകയും ചെയ്‌തൊരാള്‍. ഇന്നസെന്റിന് പകരം വയ്ക്കാന്‍ മറ്റൊരാളില്ല.

സിനിമയില്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങള്‍. ഇരിഞ്ഞാലക്കുട നഗരസഭ മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് 18 വര്‍ഷം. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളാണ്.

എന്റെ കൗമാരത്തിലും യൗവനത്തിലും ഇന്നസെന്റ് സ്‌ക്രീനില്‍ നിറഞ്ഞാടുകയായിരുന്നു. 80കളിലും 90 കളിലും വര്‍ഷത്തില്‍ നാല്‍പ്പതും നാല്‍പത്തഞ്ചും സിനിമകള്‍ വരെ ചെയ്തു. പ്രത്യേക ശരീരഭാഷയും സംഭാഷണ ശൈലിയും അനുപമമായ അഭിനയസിദ്ധിയും കൊണ്ട് ഇന്നസെന്റെന്ന ഇരിങ്ങാലക്കുടക്കാരന്‍ അരനൂറ്റാണ്ട് മലയാള സിനിമക്കൊപ്പം നടന്നു. അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.

കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു അദ്ദേഹം അനുസ്മരണ കുറിപ്പില്‍ കുറിച്ചു.

webdesk11: