X

ഐപിഎല്‍ മേളത്തിന് ഇന്ന് തുടക്കം; ആദ്യമത്സരം ചെന്നൈയും മുംബൈയും തമ്മില്‍

അബുദാബി: ഐ.പി.എല്‍ പതിമൂന്നാം സീസണ് ഇന്ന് യുഎഇയില്‍ തുടക്കം. അബുദാബി ഷെയ്ഖ് സായിദ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും ഏറ്റുമുട്ടും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടില്ല.

ഐപിഎല്ലിന് രണ്ടാം തവണയാണ് യുഎഇ വേദിയാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇന്ന് നേരിടും. അബുദാബിയില്‍ താമസമാക്കിയ മുംബൈ ഇന്ത്യന്‍സിന്റെ ഹോംഗ്രൌണ്ടിലാണ് ദുബായില്‍ നിന്നെത്തുന്ന ചെന്നൈ ഏറ്റുമുട്ടുന്നത്. സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങ്ങുമില്ലാത്ത സിഎസ്‌കെക്ക് ധോണിയുടെ നായകമികവിലും വാട്‌സണിലും റായിഡുവും താഹിറിലുമൊക്കെയാണ് പ്രതീക്ഷ. 14 മാസങ്ങള്‍ക്കുശേഷമാണ് ധോണി കളത്തിലിറങ്ങുന്നത്.

മറുവശത്ത് മലിംഗയില്ലാതെയാണ് മുംബൈയുടെ വരവ്. രോഹിത് ശര്‍മ ബാറ്റിങ് ഓപ്പണ്‍ ചെയ്യും. ക്വിന്റണ്‍ ഡി കോക്ക്, പൊള്ളാര്‍ഡ്, ബൂമ്ര, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ മുംബൈയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ഇരുടീമുകളും ഐപിഎല്ലില്‍ ഇതുവരെ 27 തവണ ഏറ്റുമുട്ടിയപ്പോള്‍ 16 ലും വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. അതേസമയം, ഐപിഎല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇത്തവണ കലാപരിപാടികളുണ്ടായിരിക്കില്ല. ഒപ്പം കളിക്കിടെ ചിയര്‍ലീഡേഴ്‌സുമുണ്ടാവില്ല.

 

web desk 3: