X

ഭാര്യയുടെ സ്ഥാനക്കയറ്റവും മന്ത്രിയായ ശേഷം; ജലീല് വാദം പൊളിഞ്ഞു

 

ബന്ധുനിയമന വിവാദങ്ങളുടെ കുരുക്ക് ഒഴിയാതെ തദ്ദേശസ്വയംഭരണം, ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ ടി ജലീല്‍ . ഭാര്യയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കെ ടി ജലീല്‍ ഉന്നയിച്ച വാദങ്ങളും പൊളിഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായി നിയമിച്ചതെന്ന് ജലീല്‍ വാദിച്ചിരുന്നു. ചട്ടങ്ങള്‍ ലംഘിച്ച് ഭാര്യയ്ക്ക് പ്രിന്‍സിപ്പലായി നിയമനം നല്‍കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വാദം.

സീനിയോറിറ്റി മറികടന്ന് പ്രിന്‍സിപ്പലായി ഭാര്യയെ നിയമിച്ചത് കെ ടി ജലീല്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷമാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിരുന്നത്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ബന്ധുവായ അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച സംഭവത്തിലും മന്ത്രി ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിരുന്നു. ഇതോടെ അദീബ് സ്ഥാനം രാജിവെച്ചിരുന്നു.

അതേസമയം സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന മന്ത്രിയുടെ വാദം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തന്നെ തള്ളി രംഗത്ത് വന്നിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന് പത്രപരസ്യത്തിന് പോലും നല്‍കാന്‍ പണമില്ലെന്നാണ് മന്ത്രി പറഞ്ഞിരുന്നത്.

മന്ത്രിയുടെ ബന്ധുവിന്റെ യോഗ്യതയ്ക്ക് അംഗീകാരമില്ലെന്ന വിവരം കൂടി പുറത്തായതോടെ കെ ടി ജലീല്‍ കൂടുതല്‍ കുരുക്കിലായിരുന്നു. കെ ടി അദീബിന്റെ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയുടെയും യോഗ്യതയില്ല. അണ്ണാമല സര്‍വകലാശാലയില്‍ നിന്നും വിദൂര വിദ്യാഭാസം വഴിയാണ് കെ ടി അദീബ് പിജിഡിബിഎ നേടിയത്. ഇതിന് കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നു കോര്‍പ്പറേഷന്‍ വാദിച്ചിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരം പുറത്ത് വന്നതോടെ മന്ത്രിയുടെ ഇടപെടല്‍ സംശയത്തിന്റെ നിഴലായി.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജോലി തേടിയത് അദീബിന്റെ ത്യാഗമെന്ന മന്ത്രിയുടെ വാദം പൊളിയുന്ന രേഖകളും നേരത്തെ പുറത്ത് വന്നിരിക്കുന്നു. 1,10,000 രൂപ ശമ്പളം വാങ്ങുന്നയാള്‍ 86,000 രൂപയ്ക്ക് ജോലിയെടുക്കാന്‍ വന്നത് ത്യാഗമായിട്ടാണ് മന്ത്രി വാഴ്ത്തിയത്. ഇത് വെറും തട്ടിപ്പാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടിരുന്നു.

മന്ത്രിയുടെ ഇതേ വാദം തന്നെയാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ വഹാബിനുള്ളത്. ഇരുവരും ആവര്‍ത്തിച്ചിരുന്നത് അദീബ് സ്ഥാനം ഏറ്റെടുത്തത് അലവന്‍സ് പോലും വേണ്ടെന്ന് വെച്ചായിരുന്നു. അലവന്‍സ് ചോദിച്ച് അദീബ് അപേക്ഷ നല്‍കിയത് ജോലി കിട്ടി ദിവസങ്ങള്‍ക്കുള്ളിലാണ്.

550 രൂപയാണ് പത്രം വാങ്ങാന്‍ അലവന്‍സായി ചോദിച്ചിരിക്കുന്നത്. 4250 രൂപ വാഹന അലവന്‍സ്, 3000 രൂപ ഫര്‍ണിച്ചര്‍ അലവന്‍സ് തുടങ്ങി വലിയ പട്ടികയാണ് അലവന്‍സ് ആവശ്യപ്പെട്ട് അദീബ് നല്‍കിയിരുന്നത്.

chandrika: