X

ആ സര്‍ട്ടിഫിക്കറ്റ് സി.പി.എം പോക്കറ്റിലിട്ടാല്‍ മതി-എഡിറ്റോറിയല്‍

മുസ്‌ലിംകളാദി മതന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയഅസ്തിത്വംതന്നെ വെല്ലുവിളിക്കപ്പെടുന്ന സമകാലിക ഇന്ത്യന്‍അവസ്ഥയില്‍ ഒരുസാധാരണപൗരന്‍ സ്വീകരിക്കേണ്ട നിലപാടും ബാധ്യതയുമെന്തെന്ന് കേവലരാഷ്ട്രീയവിവരമുള്ള ആരെയും ബോധിപ്പെടുത്തേണ്ടകാര്യമില്ല. അത്രകണ്ട് ഭീതിജനകമാണ് സംഘപരിവാരം മോദി-ഷാകാലത്ത് ഈ മഹാരാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ മതനേതൃത്വങ്ങളും അവയുടെ സംഘടനകളും രാഷ്ട്രീയചേരികളും പൊതുസമൂഹവുമെല്ലാം ഇതേക്കുറിച്ചാണ് അടുത്തകാലത്തായി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി അധികാരത്തിലുള്ള ഭരണകൂടം ന്യൂനപക്ഷങ്ങളുടെ മേല്‍ വിശിഷ്യാ മുസ്‌ലിംകളുടെ അസ്തിത്വത്തിനും അവകാശത്തിനും മുകളില്‍ വലിയവെല്ലുവിളിയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ രോഷത്തോടെ പ്രതികരിക്കുകയും പോരാടുകയുംചെയ്യേണ്ട മതേതരമെന്ന മേനിനടിക്കുന്ന ചിലരാഷ്ട്രീയസംഘടനകളും വ്യക്തികളും പക്ഷേ അതിന ്‌സന്നദ്ധമാകുന്നില്ലെന്നുമാത്രമല്ല, ജീവന്മരണപോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഈവിഭാഗത്തിനുമേല്‍ കുതിരകയറിക്കൊണ്ടിരിക്കുന്ന കാഴ്ച അതീവവേദനാജനകവും സ്‌തോഭകരവുമായിരിക്കുന്നു. ബി.ജെ.പിയുടെ ബി ടീമായി സി.പി.എമ്മിനെപോലുള്ള മതേതരപാര്‍ട്ടികളെയും അവയുടെ നേതാക്കളെയും മതേതരജനാധിപത്യവിശ്വാസികള്‍ സംശയിച്ചാലെന്താണ് തെറ്റ്.

മുസ്‌ലിംകളുടെ അസ്തിത്വരൂപമായ ഇസ്‌ലാമിനെതിരെ പ്രഖ്യാപിതമായിത്തന്നെ ഭിന്നനിലപാടാണ് രാജ്യംഭരിക്കുന്ന കക്ഷിക്കുള്ളതെന്നത് പുതിയ അറിവൊന്നുമല്ല. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതൃത്വം അതിന്റെപൂര്‍വരൂപമായ ഹിന്ദുമഹാസഭയുടെ കാലംമുതല്‍ തുറന്നുപറഞ്ഞിട്ടുള്ളതാണത്. അന്നതൊക്കെ സിദ്ധാന്തത്തിന്റെ രൂപത്തിലാണുണ്ടായിരുന്നതെങ്കില്‍ രാജ്യാധികാരംലഭിച്ചതിലൂടെ അവര്‍ ഭരണഘടനയെയും പാര്‍ലമെന്റിനെയും നീതിപീഠത്തെയുംവരെ സ്വാധീനിക്കാനും വക്രീകരിക്കാനും പരസ്യമായിത്തന്നെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എണ്ണമറ്റ വര്‍ഗീയകലാപങ്ങള്‍മുതല്‍ ആള്‍ക്കൂട്ടക്കൊലകള്‍വരെ അവ നീളുന്നു. അതിലേറ്റവും ഭീകരമായത് അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതും മുസ്‌ലിംരാഷ്ട്രീയഅസ്തിത്വമായ പൗരത്വംപോലും നിഷേധിക്കുന്നതും ഏറ്റവുംഒടുവിലത്തേത് പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ ഇടപെട്ടുകൊണ്ട് മുസ്‌ലിംവ്യക്തിനിയമത്തിലെ കൈകടത്തലുമാണ്. ഇതിനൊക്കെശേഷവും ഹിന്ദുത്വവര്‍ഗീയമേലാളന്മാര്‍ക്ക് തുടരധികാരംകിട്ടുന്നുവെന്നിടത്താണ് പുതിയ ഹിന്ദുത്വ ഭിക്ഷാംദേഹികള്‍കൂടി കേരളത്തിലുള്‍പ്പെടെ ഇപ്പോള്‍ തലപൊക്കിയിരിക്കുന്നത്. അക്കൂട്ടരെ എങ്ങനെയൊക്കെ തൃപ്തിപ്പെടുത്താമെന്നും സ്വാധീനിക്കാമെന്നുമുള്ള പര്യാലോചനകളിലാണ് രാജ്യത്തെ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് കക്ഷികളിലൊന്നായ സി.പി.ഐ.എം. കേരളത്തില്‍ വഖഫ്‌ബോര്‍ഡിലെ ഇടതുസര്‍ക്കാറിന്റെ കൈകടത്തലുമായി ബന്ധപ്പെട്ട് വലിയപ്രതിഷേധങ്ങളാണ് ഇപ്പോള്‍ മുസ്‌ലിംകളാദി പൊതുജനങ്ങളില്‍നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. മതവും എക്‌സിക്യൂട്ടീവുംഇടപെട്ട വിഷയമായതിനാല്‍ മുസ്‌ലിംലീഗും മതസംഘടനാനേതൃത്വങ്ങളും സര്‍ക്കാറിനെ ഉപദേശിച്ചും സമരംചെയ്തും തിരുത്തിക്കാനുള്ള ശ്രമത്തിലാണ്. മുസ്‌ലിംലീഗിന്റെ ഐതിഹാസികമായ സമ്മേളനം അതിന്റെ ഭാഗമായിരുന്നു. എന്നാല്‍ അതിനെതിരെ മുഖ്യമന്ത്രി പിണറായിവിജയനും സി.പി.എം സംസ്ഥാനസെക്രട്ടറിയും പ്രതികരിക്കുന്ന രീതി അവരുടെ തനിനിറം തുറന്നുകാട്ടപ്പെടുകയാണ്. ലീഗ് മതസംഘടനയാണോ രാഷ്ട്രീയപാര്‍ട്ടിയാണോ എന്നാണ ്മുഖ്യമന്ത്രി ചോദിച്ചതെങ്കില്‍ കുറേക്കൂടികടന്ന ്മുസ്‌ലിംലീഗിനെ വര്‍ഗീയപാര്‍ട്ടിയായി ചിത്രീകരിക്കാന്‍പോലും കോടിയേരി പാഴ്ശ്രമം നടത്തിയിരിക്കുന്നു.

1967ല്‍ അധികാരത്തിനുവേണ്ടി ആരോടൊത്താണ് സി.പി.എം കൂട്ടുകൂടിയതെന്ന ്മറന്നതാണോ അതോ ഹിന്ദുത്വവര്‍ഗീയമേലാളന്മാരെ സുഖിപ്പിച്ച് നാലുവോട്ട് നേടാന്‍ വേണ്ടിയാണോ കോടിയേരി-പിണറായിയാദികളുടെ ഈ തീട്ടൂരം ? 1964ല്‍ സി.പി.എമ്മും സി.പി.ഐയുമായി ഇന്ത്യന്‍കമ്യൂണിസ്റ്റ്പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അധികാരത്തിന്റെ മധുനുണയാന്‍ മുസ്‌ലിംലീഗ്‌നേതാക്കളുടെ തിണ്ണനിരങ്ങിയ പാരമ്പര്യമാണ് സ്വന്തംപാര്‍ട്ടിനേതാക്കള്‍ക്കെന്ന ്പുതിയനേതാക്കള്‍ വായിച്ച് മനസ്സിലാക്കണം. മുസ്‌ലിംലീഗില്ലായിരുന്നെങ്കില്‍ കമ്യൂണിസ്റ്റാചാര്യന്‍ ഇ.എം.എസിന് രണ്ടാമതൊരിക്കല്‍കൂടി മുഖ്യമന്ത്രിയാകാന്‍ കഴിയുമായിരുന്നോ. നായനാരുടെകാലത്തും 1985വരെ അഖിലേന്ത്യാലീഗുമായായിരുന്നില്ലേ സി.പി.എമ്മിന്റെ രാഷ്ട്രീയക്കൂട്ട്. ഇന്ന് പിണറായിവിജയന്‍ തുടര്‍ഭരണം നടത്തുമ്പോള്‍ ഏത് വര്‍ഗീയപ്രതിനിധിയാണ് തന്റെ മന്ത്രിസഭയിലുള്ളതെന്ന് അദ്ദേഹംഓര്‍ക്കണം. ഇന്ത്യന്‍ഭരണഘടനയുടെ മുഖ്യശില്‍പിയാകാന്‍ ദലിതനായ ഡോ.ബി.ആര്‍ അംബേദ്കറിന്‌സാധിച്ചത് നിങ്ങളിന്ന് വര്‍ഗീയമുദ്രകുത്തുന്ന മുസ്‌ലിംലീഗ് സ്വന്തംസീറ്റ് ഒഴിഞ്ഞുകൊടുത്തിട്ടാണെന്നത് നിങ്ങള്‍ പഠിക്കാത്ത ചരിത്രത്തിലുണ്ട്. അതുകൊണ്ട് മോദിസത്തിന്റെ ഇരകളായ മുസ്‌ലിംകള്‍ക്ക് കമ്യൂണിസ്റ്റുകളുടെ ഒരിറ്റ് ആനുകൂല്യവും വേണ്ടെങ്കിലും അധികാരക്കെറിവിനാല്‍ അവരുടെ തലയില്‍കയറി നിരങ്ങിയാല്‍ അതനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് ഉറക്കെവിളിച്ചുപറയാനുള്ള ത്രാണി മോദികാലത്തും ഈ സമൂഹത്തിന് അവശേഷിച്ചിട്ടുണ്ടെന്ന് കമ്യൂണിസ്റ്റുകള്‍ മറക്കരുത്. സ്വത്വത്തിനും അസ്തിത്വത്തിനും നിലനില്‍പിനുംവേണ്ടി വാദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ വര്‍ഗസിദ്ധാന്തം വിളമ്പുന്ന മാര്‍ക്‌സിസ്റ്റുകളാവും ലോകത്തെ ഏകവര്‍ഗീയപാര്‍ട്ടി. അതിനാല്‍ കാള്‍മാര്‍ക്‌സിന്റെ താടിവെച്ചുള്ള സി.പി.എമ്മിന്റെ വര്‍ഗീയസര്‍ട്ടിഫിക്കറ്റ് എ.കെ.ജിസെന്ററില്‍ സൂക്ഷിച്ചാല്‍മതി. ഉസ്താദിനെ ഓത്തുപഠിപ്പിക്കാന്‍ വരേണ്ട!

 

web desk 3: