X

പിണറായി സംസാരിക്കുന്നത് മോദിയുടെയും യോഗിയുടെയും അതേ സ്വരത്തില്‍: മുരളീധരന്‍

പേരാമ്പ്ര: നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും അതേ സ്വരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. സംഘ് പരിവാറുകാരുടെ ആമേരാപണങ്ങള്‍ അതേപടി ഏറ്റെടുക്കുകയാണ് സി.പി.എം നേതാക്കള്‍. തുറയൂരില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറമെ കോലീബി സഖ്യം ആരോപിക്കുന്നവര്‍ രഹസ്യമായി മാര്‍ക്‌സിസ്റ്റ് ബി.ജെ.പി സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ബി.ജെ.പിയുടെ പ്രകടനപത്രികയെ ജനം ഭീതിയോടെയാണ് നോക്കിക്കാണുന്നത്. രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. അക്രമ താക്കീതാവണം വടകരയിലെ വിധിയെഴുത്ത്. മെയ് 23ന് വോട്ടെണ്ണുമ്പോള്‍ വാളിനേക്കാളും കഠാരയേക്കാളും ശക്തി ഇ.വി.എം മെഷീന് ഉണ്ടെന്ന് തെളിയിക്കണം. നിരപരാധികളുടെ ചോര വീണ മണ്ണാണിത്. ഇനി ഒരാളും കൊലക്കത്തിക്ക് ഇരയാവരുത്.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ മത്സരിക്കുന്നത് കേരളത്തിന് ഗുണകരമാണോ എന്ന് ചിന്തിക്കണം. ഞാന്‍ ഒരു ക്രിമിനല്‍ കേസിലും പ്രതിയായിട്ടില്ല. ഒരമ്മയും ഞാന്‍ കാരണം അനാഥയായിട്ടില്ലെന്നും ഒരു ഭാര്യയും വിധവയായിട്ടില്ല. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ നിര്യാണം യു.ഡി.എഫിന് തീരാനഷ്ടമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ യു.സി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, മുസ്്‌ലിംലീഗ് ജില്ലാ വൈസ് പ്രിസഡന്റ് എസ്.പി കുഞ്ഞമ്മദ്, കെ.എം.സി.സി നേതാവ് ഇബ്രാഹിം മുറിച്ചാണ്ടി, കെ. ബാലനാരായണന്‍, എസ്.കെ അസൈനാര്‍, യു.വി ദിനേശ്മണി, പി.ജെ തോമസ്, ഇ. അശോകന്‍, കെ.പി വേണുഗോപാല്‍, പി.പി രാമകൃഷ്ണന്‍, രാജന്‍ മരുതേരി, എം.കെ അബ്ദുറഹിമാന്‍, രാജേഷ് കീഴരിയൂര്‍, രാജന്‍ വര്‍ക്കി, ഇ.വി രാമചന്ദ്രന്‍, വി.ബി രാജേഷ്, ബാലകൃഷ്ണന്‍ നമ്പ്യാര്‍, ശരീഫ മണലും പുറത്ത്, എം.പി പത്മനാഭന്‍, എ.വി അബ്ദുല്ല, മുനീര്‍ എരവത്ത്, പൊടിയാടി നസീര്‍, മുനീര്‍ കുളങ്ങര, കോവുമ്മല്‍ ആലി പ്രസംഗിച്ചു. കെ.എം മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രണ്ട് മിനുട്ട് മൗനമാചരിച്ചാണ് പരിപാടിക്ക് തുടക്കമായത്. ഡി.സി.സി. ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

web desk 1: