X
    Categories: MoreViews

കോഴിക്കോടന്‍ തമാശകള്‍ പങ്ക്‌വെച്ച്; ഖല്‍ബിലെ കോഴിക്കോട്

കോഴിക്കോട്: കോഴിക്കോടന്‍ തമാശകള്‍ പങ്ക്‌വെച്ച് വിദ്യാലയ മുറ്റത്ത് അവര്‍ ഒത്തുചേര്‍ന്നു. സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്.എസ്.എസ് ദ്വിശതോത്തരജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഖല്‍ബിലെ കോഴിക്കോട്’ സംവാദത്തിലാണ് നര്‍മ്മസല്ലാപത്തിന് വേദിയായത്. കോഴിക്കോടന്‍ നര്‍മത്തിലൂടെ മലയാളസിനിമയെ ചിരിപ്പിക്കുന്ന നടന്‍ മാമുക്കോയ നാടിന്റെ സഹൃദയത്തിന്റെകഥകള്‍ സദസിനോട് പങ്ക്‌വെച്ചു. ജീവിതത്തിലെ ഗൗരവസ്വഭാവം സിനിമയില്‍ ഹാസ്യം ഫലിപ്പിക്കുന്നതിന് തടസമായില്ലെന്ന് മാമുക്കോയ പറഞ്ഞു. കോഴിക്കോടന്‍ തമാശകള്‍ സിനിമാരംഗത്തുള്ള എല്ലാവര്‍ക്കും താല്‍പര്യമുള്ള കാര്യമാണ്. ഇവിടെ ഉപയോഗിക്കുന്ന ചിലപദപ്രയോഗങ്ങള്‍ മറ്റുജില്ലക്കാര്‍ കൗതുകത്തോടെയാണ് കാണുന്നത്. മുന്‍കാലങ്ങളില്‍ സിനിമയില്‍ തമാശയ്ക്കും സ്റ്റന്‍ഡിനുമെല്ലാം പ്രത്യേകം സിനിമാനടന്‍മാരുണ്ടെങ്കില്‍ ഇന്ന് നായകന്‍തന്നെ എല്ലാംചെയ്യുന്ന സ്ഥിതിയായെന്നും മാമുക്കോയ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങള്‍ തന്നെ നിരന്തരം കൊന്നുകൊണ്ടിരിക്കുകയാണ്. വാര്‍ട്ട്‌സ്ആപ്പിലെ മെസേജ് കണ്ട് നിരവധിപേരാണ് തന്നെ വിളിച്ചത്. ഇതുവഴി നല്ല പ്രചരണമാണ് ലഭിച്ചതെന്നും മാമുക്കോയ നര്‍മത്തില്‍ചാലിച്ച് പറഞ്ഞു. സിനിമയില്‍ പ്രേമരംഗത്ത് അധികം കണ്ടില്ലല്ലോയെന്ന ചോദ്യത്തിന് താന്‍മാത്രം വിചാരിച്ചതുകൊണ്ട് കാര്യമില്ലല്ലോയെന്നായിരുന്നു മാമുക്കോയയുടെ മറുപടി. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കെതിരെ നിരന്തരം തൂലികചലിപ്പിച്ചെങ്കിലും നേതാക്കളില്‍നിന്നൊന്നും മോശം അനുഭവമുണ്ടായിട്ടില്ലെന്ന് എന്‍.പി രാജേന്ദ്രന്‍ പറഞ്ഞു. സ്‌കൂളിലെ മുന്‍ അധ്യാപകന്‍കൂടിയായ പോള്‍ കല്ലാനോടും പങ്കെടുത്തു. ഇന്ന് വൈകുന്നേരം 4.30ന് നടക്കുന്ന പരിപാടിയില്‍ സംസ്‌കാരിക സമ്പന്നത വിഷയത്തില്‍ നടന്‍ ജോയ്മാത്യു, ജയപ്രകാശ് കുളൂര്‍, ഡോ.ആര്‍സു എന്നിവര്‍ സംവദിക്കും.

chandrika: