X

റയല്‍ മാഡ്രിഡ് – യുവന്തസ്: ‘ശൈലീമേഥം’

കമാല്‍ വരദൂര്‍

കാര്‍ഡിഫ്: ഇത് മിലേനിയം സ്റ്റേഡിയം. ലോക ഫുട്‌ബോള്‍ ഇന്നിവിടെയാണ്. യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുന്ന വലിയ മൈതാനം. സുരക്ഷാ ഭടന്മാരാണ് എങ്ങും. സാധാരണ ഫുട്‌ബോള്‍ വേദികളില്‍ കളിക്കാരെയും കാണികളെയുമാണ് കാണാറുളളതെങ്കില്‍ വെയില്‍സ് പൊലീസും പട്ടാളവുമെല്ലാം ഇവിടെ ജാഗരൂകരാണ്. സമീപകാല യൂറോപ്യന്‍ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് സ്‌റ്റേഡിയം ഏറ്റെടുത്തിരിക്കുന്നത്. വലിയ മേല്‍ക്കൂരയുളള അത്യാധുനിക സോക്കര്‍ വേദി. പക്ഷേ ഇന്ന് മേല്‍ക്കൂര തുറക്കില്ല-അതും സുരക്ഷയുടെ ഭാഗം. ജര്‍മനിയിലെ ഡോര്‍ട്ട്മണ്ടിലും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണങ്ങള്‍ കളി ദിവസങ്ങളിലായിരുന്നതിനാലാണ് ഇത്രമാത്രം ജാഗ്രത. റയല്‍ മാഡ്രിഡും യുവന്തസും മൈതാനത്ത് വരുമ്പോള്‍ രണ്ട് ശൈലികളാണ് ഏറ്റുമുട്ടുന്നത്. സൈനുദ്ദീന്‍ സിദാന്‍ എന്ന ഫ്രാന്‍സിന്റെ ഫുട്‌ബോള്‍ ചക്രവര്‍ത്തി. ഒരു വര്‍ഷം മുമ്പ് റയലിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത് മുതല്‍ കനത്ത സമ്മര്‍ദ്ദത്തിലും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ വിജയഭേരി മുഴക്കുമ്പോള്‍ ഓരോ 100 ദിവസവും ഒരു കിരീടം എന്ന നിലയില്‍ റയല്‍ ലോക ഫുട്‌ബോളിലെ ഒന്നാമന്മാരായിരിക്കുന്നു. മാസിമിലാനോ അല്‍ഗേരി എന്ന ഇറ്റലിക്കാരനായ പരിശീലകന്റെ അനുഭവക്കരുത്തിലും പ്രതിരോധ തന്ത്രങ്ങളിലും യുവന്തസ് സീസണില്‍ ഇതിനകം സിരിയ എ കിരീടവും ഇറ്റാലിയന്‍ കപ്പും സ്വന്തമാക്കിയിരിക്കുന്നു. രണ്ട് പരിശീലകരുടെ ആവനാഴിയിലും അനുഭവക്കരുത്തന്മാരാണ്. കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന തുരുപ്പുചീട്ടിന്റെ അവസരവാദ കരുത്തിലായിരുന്നു ഇത് വരെയുളള റയല്‍ തേരോട്ടം. യുവന്തസാവട്ടെ പ്രതിരോധ മികവില്‍ ബാര്‍സയെ പോലുള്ളവരെ വരച്ച വരയില്‍ നിര്‍ത്തിവരാണ്. മെസിയും നെയ്മറും സുവാരസുമെല്ലാമടങ്ങുന്ന ലോകത്തിലെ ഏറ്റവും അപകടകാരികളായ മുന്‍നിരക്കാരെ ഗോളടിക്കാന്‍ അനുവദിക്കാതെ കെട്ടിയിട്ട ചെലിനിക്കും സംഘത്തിനും മുന്നില്‍ കൃസ്റ്റിയാനോയും ബെന്‍സേമയും ബെയിലുമെല്ലാം എന്ത് ചെയ്യുമെന്നതാണ് സോക്കര്‍ ലോകം കാത്തിരിക്കുന്നത്. നാളെയുടെ മെസി എന്ന് വിശേഷിപ്പിക്കുന്ന പൗളോ ഡിബാലെ എന്ന പുത്തന്‍ ഗോളടിക്കാരനുണ്ട് യുവെ നിരയില്‍. ബാര്‍സക്കെതിരെ ഇരട്ട ഗോള്‍ സ്‌ക്കോര്‍ ചെയ്ത ഈ അല്‍ഭുതതാരത്തെ ചെറുക്കാന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് നയിക്കുന്ന റയല്‍ പ്രതിരോധവും വിയര്‍ക്കേണ്ടി വരും.

ഇന്നത്തെ കാര്‍ഡിഫ് ഫൈനല്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ സമവാക്യങ്ങളില്‍ നിര്‍ണായകമാവും. ആക്രമണമാണോ അതോ പ്രതിരോധമാണോ നല്ലത് എന്ന കാലപഴക്കമുളള ചോദ്യത്തിന് മുന്നില്‍ പലപ്പോഴും യൂറോപ്പ് തീരുമാനമെടുക്കാതെ അവസരവാദത്തെ കൂട്ടുപിടിച്ചിട്ടുണ്ട്. രണ്ടിനും നടുവില്‍ പാലമിട്ടുള്ള ചന്തമില്ലാത്ത ഒരു തരം ശൈലിയാണ് പല യൂറോപ്യന്‍ രാജ്യങ്ങളും ക്ലബുകളും അവലംബിക്കാറുളളത്. നിലനില്‍പ്പിന്റെ അല്ലെങ്കില്‍ വിജയത്തിന്റെ സുത്രവാക്യം എന്നാണ് ഇതിനെ അതത് പരിശീലകര്‍ വിശേഷിപ്പിക്കാറുള്ളത്. ലാറ്റിനമേരിക്കക്കാര്‍ ചന്തമുളള പാസിംഗ് ഫുട്‌ബോളിലുടെ ആക്രമണത്തിന്റെ മനോഹാരിതയില്‍ വിശ്വസിക്കുമ്പോള്‍ അത്രമാത്രം ചന്തം വേണ്ടെന്ന പക്ഷത്തായിരുന്നു പ്രമുഖ യൂറോപ്യന്‍ ഫുട്‌ബോള്‍ രാജ്യങ്ങള്‍. ഇറ്റലിയും ജര്‍മമനിയും എന്തിന് ഇംഗ്ലണ്ട് പോലും മൈതാന സൗന്ദര്യത്തിന് പ്രസക്തിയില്ലെന്ന് പറഞ്ഞ കാലത്താണ് സ്‌പെയിന്‍ ടിക-ടാക്ക ശൈലിയിലൂടെ ലാറ്റിനമേരിക്കയെ പകര്‍ത്താന്‍ ശ്രമിച്ചത്. 2010 ലെ ലോകകപ്പില്‍ സ്‌പെയിന്‍ ജേതാക്കളായതോടെ ആ ശൈലി സ്വീകരിക്കാന്‍ യൂറോപ്പ് നിര്‍ബന്ധിതരായി. പക്ഷേ ഒരേ ശൈലി പിന്തുടരുമ്പോള്‍ അതിനെ പ്രതിരോധിക്കുക എളുപ്പമാണെന്ന സത്യമായിരുന്നു 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ കണ്ടത്. സ്‌പെയിന്‍ വേഗം പുറത്തായി. ബ്രസീല്‍ സെമിയിലും പുറത്തായി. അവസാനം കപ്പടിച്ചത് പ്രതിരോധ ശൈലിയുടെ വക്താക്കളായ ജര്‍മനിയും.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡ് മധ്യനിരയിലും യുവന്തസ് പ്രതിരോധത്തിലും വിശ്വസിക്കുന്നവരാണ്. സിദാന്‍ എന്ന പരിശീലകന്‍ ലോകത്തെ നമ്പര്‍ വണ്‍ പ്ലേ മേക്കര്‍മാരില്‍ ഒരാളായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണമെന്നത് മധ്യനിരയില്‍ കളി നിയന്ത്രിക്കുക എന്നതാണ്. അതിവേഗതയില്‍ കളിക്കുന്നതിന് പകരം ഹോള്‍ഡിംഗ് ഫുട്‌ബോള്‍ എന്ന ശൈലി. മുന്‍നിരയില്‍ കൃസ്റ്റിയാനോ, ബെന്‍സേമ, ബെയില്‍, റോഡ്രിഗസ് തുടങ്ങി അദ്ദേഹത്തിന് താരങ്ങള്‍ നിരവധി. ഇവര്‍ക്ക് പന്ത് നിരന്തരം എത്തിക്കുന്നതില്‍ ലുക്കാ മോദ്രിച്ചും ടോണി ക്രൂസും മാര്‍സിലോയുമെല്ലാമുണ്ട്. പ്രതിയോഗികളുടെ ഗെയിം മനസ്സിലാക്കി സാഹചര്യങ്ങളെ പഠിച്ചുളള ഗെയിം സിദാന്‍ വിഭാവനം ചെയ്യുമ്പോള്‍ യുവന്തസിനും കോച്ച് അല്‍ഗേരിക്കും മുന്നില്‍ അനുഭവസമ്പത്തിന്റെ വഴിയെന്നാല്‍ അത് പ്രതിരോധമാണ്. പരമ്പരാഗതമായി ഇറ്റലി പിന്തുടരുന്ന ഈ ശൈലിയോട് കാല്‍പ്പന്തിനെ പ്രണയിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും എതിര്‍പ്പുണ്ട്. പക്ഷേ ഇറ്റലി നാല് തവണ ലോകകപ്പ് നേടിയത്, യുവന്തസ് എണ്ണമറ്റ തവണ സിരിയ നേടിയതെല്ലാം പ്രതിരോധത്തില്‍ വിശ്വസിച്ചുളള ഗെയിം കൊണ്ടാണ്.
ഇന്റര്‍ മിലാന്‍, ഏ.സി മിലാന്‍, റോമ, നാപ്പോളി തുടങ്ങി ശക്തരായ പ്രതിയോഗികളുടെ നടുവില്‍ നിന്നാണ് ഓരോ സീസണിലും യുവെ ഒന്നാമന്മാരായി മാറുന്നത്. ഒരു ഘട്ടത്തിലും വേറിട്ടൊരു ചിന്താഗതിക്ക് അവര്‍ നില്‍ക്കുന്നില്ല. പന്ത് കിട്ടുമ്പോള്‍ മുന്‍നിരക്കാര്‍ അതിനെ പ്രയോജനപ്പെടുത്തുക എന്നതാണ് അന്നും ഇന്നും യുവെ ശൈലി. അതിനായാണ് അപകടകാരികളായ ഡിബാലേയെയും ഹിഗ്വിനെയും രംഗത്തിറക്കുന്നത്.
ഇത്തരത്തില്‍ മധ്യനിരക്കും പിന്‍നിരക്കും മാര്‍ക്ക് നല്‍കിയുള്ള ശൈലി മിലേനിയം സ്‌റ്റേഡിയത്തില്‍ ഇന്ന് പ്രയോഗിക്കപ്പെടുമ്പോള്‍ നാളെ യൂറോപ്പ് ചിന്തിക്കുക ഇന്നത്തെ വിജയ ശൈലിക്കൊപ്പം നില്‍ക്കാനായിരിക്കും. യൂറോപ്പിലെ പ്രമുഖരായ പരിശീലകര്‍-ഹൗേേസാ മോറിഞ്ഞോ, ആഴ്‌സന്‍ വെംഗര്‍, പെപ് ഗുര്‍ഡിയോള, കാര്‍ലോസ് ആഞ്ചലോട്ടി, അന്റോണിയോ കോണ്ടെ തുടങ്ങിയവരെല്ലാം പ്രായോഗികതയുടെ വക്താക്കളാണ്. ഒരേ ശൈലി വിജയിക്കില്ലെന്ന വിശ്വാസം പലപ്പോഴും പ്രകടിപ്പിക്കാറുളളവര്‍.
മോറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ്പ ലീഗ് നേടി, വെംഗറുടെ ആഴ്‌സനല്‍ എഫ്.എ കപ്പ് നേടി, പെപ് ഗുര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി കിരീടമൊന്നും നേടിയില്ലെങ്കിലും ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് സ്വന്തമാക്കി, ആഞ്ചലോട്ടിയുടെ ബയേണിന് ബുണ്ടസ് ലീഗ കിരീടം ലഭിച്ചു, കോണ്ടെയുടെ ചെല്‍സി എഫ്.എ കപ്പ് ഫൈനലില്‍ തോറ്റെങ്കിലും പ്രീമിയര്‍ ലീഗില്‍ ഒന്നാമന്മാരായി. അവരേക്കാള്‍ മുന്നിലാണിപ്പോള്‍ സിദാനും അല്‍ഗേരിയും. സിദാന്‍ ലാലീഗ നേടിയത് സ്വന്തം ശൈലിയില്‍ ഉറച്ച് നിന്നാണ്. അല്‍ഗേരിയാവട്ടെ പ്രതിരോധ ഫുട്‌ബോളില്‍ അണുകിട മാറ്റം വരുത്തിയിട്ടില്ല. ഇന്ന് സിദാന്‍ ജയിച്ചാല്‍ യൂറോപ്പ് പതിവ് മധ്യനിരാധിഷ്ഠിത ഹോള്‍ഡിംഗ് ശൈലിയിലേക്ക് പോവും-അല്‍ഗേരിയാണെങ്കില്‍ അടുത്ത സീസണില്‍ ക്ലബുകള്‍ നോട്ടമിടുക നല്ല ഡിഫന്‍ഡര്‍മാരെയായിരിക്കും. ക്ലബ് ട്രാന്‍സ്ഫറുകള്‍ പുരോഗമിക്കുന്ന സമയമായതിനാല്‍ എല്ലാ വന്‍ കിട ക്ലബുകാരും കാര്‍ഡിഫിലേക്ക് നോട്ടമിട്ടിരിക്കും

chandrika: