X

കണ്ണൂര്‍ വിമാനത്താവളം വന്‍ സാമ്പത്തിക ബാധ്യതയിലേക്ക്; വിമാന സര്‍വീസുകള്‍ നിലയ്ക്കുന്നു

ഉത്തര മലബാറിന്റെ യാത്രാ സ്വപ്നങ്ങള്‍ക്കു ചിറകേകിയ കണ്ണൂര്‍ വിമാനത്താവളം കിതയ്ക്കുന്നു. സര്‍വീസുകള്‍ നിലച്ചതോടെ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ് കിയാല്‍. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കാത്തതാണ് കണ്ണൂരിനെ ആളില്ലാ വിമാനത്താവളമാക്കിയതിന്റെ മുഖ്യ കാരണം. 2018 ഡിസംബര്‍ 9 ന് അബുദാബിയിലേക്ക് ആദ്യ വിമാനം കണ്ണൂരില്‍ നിന്നു പറന്നത്.

ആദ്യ വിമാനം പറന്നു 10 മാസം കൊണ്ട് പ്രതിദിന സര്‍വീസ് 50 ലേക്ക് ഉയര്‍ന്നു, ആഴ്ച്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും കിയാല്‍ സ്വന്തമാക്കി. ഈ കാലയളവില്‍ 10 ലക്ഷം പേരും കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണൂര്‍ വിമാന താവളം മുന്നോട്ടു പോകാനാവാതെ കിതയ്ക്കുകയാണ്.

പ്രതിമാസം 240 സര്‍വീസുകള്‍ നടത്തിയിരുന്ന ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയതാണ് ഇന്ന് കിയാല്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കണ്ണൂര്‍ വിമാനത്താവളം മെട്രോ നഗരത്തിലല്ല എന്ന ഒറ്റ കാരണത്താലാണ് പോയന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് കേന്ദ്രം നല്‍കാതിരുന്നത്.

വലിയ വിമാനങ്ങളുപയോഗിച്ച് രാജ്യാന്തര സര്‍വീസുകളടക്കം നടത്തിയിരുന്ന എയര്‍ ഇന്ത്യയുടെ പിന്മാറ്റവും വിമാന താവളത്തിന്റെ കിതപ്പിന് കാരണമായി. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ എയര്‍ലൈനുകള്‍ മാത്രം സര്‍വീസ് നടത്തുന്ന വിമാനതാവളമാണ് ഇന്ന് കണ്ണൂര്‍. സര്‍വീസുകളുടെ കുറവ് വിമാന താവളത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലുള്ള സര്‍വീസുകള്‍ക്ക് വലിയ ടിക്കറ്റ് നിരക്കുമാണ്. സ്വഭാവികമായും യാത്രക്കര്‍ കരിപ്പൂര്‍, മംഗളൂരു വിമാന താവളത്തെ ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നു.

 

webdesk13: