X

ടൈറ്റന്‍ സമുദ്രപേടക ദുരന്തം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

ടൈറ്റന്‍ സമുദ്ര പേടക അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുഎസ് കോസ്റ്റ് ഗാര്‍ഡിനെ ഉദ്ധരിച്ചാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോണ്‍സില്‍ എത്തിച്ചിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലാന്‍ഡിംഗ് ഫ്രെയിമും പിന്‍ കവറും കണ്ടെത്താന്‍ കഴിഞ്ഞത് നിര്‍ണായകമായി.

ലഭ്യമായ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ടൈറ്റാനികിന്റെ അവശിഷ്ടം കാണാന്‍ പോയ സമുദ്ര പേടകം ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കരക്കെത്തിച്ചിരുന്നു. 5 പേരുമായി അറ്റലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയ പേടകം ഉള്‍വലിഞ്ഞ് തകരാന്‍ ഇടയായ സാഹചര്യം കണ്ടെത്താന്‍ നിര്‍ണായകമാണ് ഈ അവശിഷ്ടങ്ങള്‍.

1912 ല്‍ 2200 യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ 1985 ലാണ് ഗവേഷകര്‍ കണ്ടെത്തിയത്. നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ആ അവശിഷ്ടങ്ങള്‍ കാണാനായി 5സഞ്ചാരികളുമായി പോയ അന്തര്‍വാഹിനിയാണ് അപകടത്തില്‍പ്പെട്ടത്.

അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തില്‍ മരിച്ചതായാണ് ഓഷ്യന്‍ ഗേറ്റ് സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, ഈ കടല്‍യാത്ര നടത്തുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്‌റ്റോക്റ്റന്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോല്‍ ഹെന്റി എന്നിവരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.

webdesk13: