Connect with us

india

കരിപ്പൂര്‍ വിമാനതാവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണം; സമദാനി എംപി

ദേശീയ ധനസമാഹരണ പദ്ധതിയിലുള്‍പ്പെടുത്തി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ആസ്തികള്‍ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കം ജന വിരുദ്ധവും നാടിന്റെ ക്ഷേമതാല്പര്യങ്ങള്‍ക്ക് ഹാനികരവുമാണെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി

Published

on

ദേശീയ ധനസമാഹരണ പദ്ധതിയിലുള്‍പ്പെടുത്തി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ആസ്തികള്‍ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കം ജന വിരുദ്ധവും നാടിന്റെ ക്ഷേമതാല്പര്യങ്ങള്‍ക്ക് ഹാനികരവുമാണെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.പൊതുമുതല്‍ വിറ്റുതുലച്ച് അതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താമെന്ന ഗണിത ശാസ്ത്രം തന്നെ ജനാധിപത്യത്തിന് നിരക്കുന്നതല്ല. സാമ്പത്തികമായ കണക്കു കൂട്ടലുകളുടെയും ലാഭനഷ്ടങ്ങളുടെയും മീതെയാണ് പൊതുതാല്‍പ്പര്യവും സാമൂഹികക്ഷേമവും.

ആസ്തികള്‍ വിറ്റഴിക്കുമ്പോഴും വിമാനത്താവളത്തിന്റെ ഉടമസ്ഥത സര്‍ക്കാറിനായിരിക്കും എന്നു പറയുന്നതില്‍ കഴമ്പില്ല. സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം മുഴുവന്‍ സ്വകാര്യ വ്യക്തികളെ ഏല്‍പ്പിച്ച ശേഷം അതിന്റെ ഉടമ സര്‍ക്കാറാണ് എന്നു പറയുന്നതു നിരര്‍ത്ഥകമാണ്.രാജ്യത്തിനും ജനങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട പൊതുമേഖലയാണ് വ്യോമയാന സേവനരംഗം. അതില്‍ സാധാരക്കാരായ പൗരന്മാരുടെ ആവശ്യങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കുമാണ്പ്രഥമ പരിഗണന നല്‍കേണ്ടത്. ലാഭം നോക്കാതെ ജനങ്ങളുടെ ആവശ്യത്തിന് മാത്രം ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സമീപനമേ ഇതുപോലുള്ള സ്ഥാപനങ്ങള്‍ക്ക് ഗുണകരം ആവുകയുള്ളൂ. സാമൂഹികമായ ബോധത്തിനും സേവന മനോഭാവത്തിനുമാണ് ഇക്കാര്യത്തില്‍ പ്രധാനം. അത് സാധ്യമാക്കാന്‍ പൊതുമേഖലക്ക് മാത്രമെ സാധ്യമാവുകയുള്ളൂ. ലാഭം കൊയ്യാനായി മാത്രം വരുന്ന സ്വകാര്യ വ്യക്തികള്‍ ചെറിയ സേവനങ്ങള്‍ക്ക് പോലും വലിയ തുകയാണ് വിമാനത്താവളം ഉപയോഗിക്കുന്നവരില്‍ നിന്ന് ഈടാക്കുക എന്ന് എല്ലാവര്‍ക്കുമറിയാം. സാധാരണക്കാരുമായി സ്ഥാപനങ്ങള്‍ക്കുള്ള അകലം കൂട്ടാന്‍ മാത്രമെ നീക്കം സഹായകമാവുക യുള്ളൂ. വ്യക്തികള്‍ക്ക് ലാഭം കൊയ്യുവാന്‍ വേണ്ടി വിട്ടുകൊടുക്കാനുള്ളതല്ല, ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി ഉപയോഗപ്പെടുത്താനുള്ളതാണ്.

ജനാഭിലാഷത്തിന്റെയും നാടിന്റെ പൊതുതാല്പര്യത്തിന്റെയും സാക്ഷാത്കാരമായി ഉയര്‍ന്നുവന്നതാണ് കരിപ്പൂര്‍ വിമാനത്താവളം. ശക്തമായ പങ്കാളിത്തത്തിലൂടെയാണത് വളര്‍ച്ച കൈവരിച്ചത്. മലയാളികളുടെ ഉപജീവന മാര്‍ഗ്ഗത്തിലേക്കുള്ള വാതിലായ ഈ വിമാനത്താവളത്തിന് ഇനിയും അതിന്റെ പുരോഗതിയില്‍ ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്. അതിനെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയും പരിപാലനവും അനിവാര്യമാണ്. ആ ഉത്തരവാദിത്തം സര്‍ക്കാര്‍ തന്നെ നിര്‍വഹിക്കണം. അതിനാല്‍ വിമാനത്താവളം സ്വകാര്യമേഖലക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിച്ച് അതിനെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകണം .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി നേതാവിന്റെ മകന്‍ ഇന്‍ഡ്യ റാലിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്

Published

on

ഹസാരിബാഗ് (ഝാര്‍ഖണ്ഡ്): മുതിര്‍ന്ന ബി.ജെ.പി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിഷ് സിന്‍ഹ ഇന്‍ഡ്യ സഖ്യം ഹസാരിബാഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഹസാരിബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ.പി. പട്ടേലിന് ആശിഷ് എല്ലാവിധ പിന്തുണയും റാലിയില്‍ പ്രഖ്യാപിച്ചു.

ആശിഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹമോ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുത്തുവെന്നതകൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് അര്‍ഥമില്ലെന്ന് ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂര്‍ പ്രതികരിച്ചു. യശ്വന്ത് സിന്‍ഹയെ റാലിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായി ആശിഷ് പങ്കെടുക്കുകയായിരുന്നു വെന്നും താക്കൂര്‍ വിശദീകരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബര്‍ഹിയില്‍ നടന്ന ഇന്‍ഡ്യ റാലിയിലാണ് ആശിക് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ സംബന്ധിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ ആശിഷിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

Continue Reading

Trending