X
    Categories: NewsViews

കര്‍’നാടകം’ ക്ലൈമാക്‌സിലേക്ക്; നിയമസഭാ സമ്മേളനം ആരംഭിച്ചു

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക നിയമസഭാ സമ്മേളനം ആരംഭിച്ചു. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എം.എല്‍.എമാര്‍ക്കെല്ലാം വിപ്പ് ബാധകമായിരിക്കുമെന്് സ്പീക്കര്‍ രമേശ്കുമാര്‍ അറിയിച്ചു. ഇതോടെ വിമത എം.എല്‍.എമാര്‍ വിപ്പ് ലംഘിക്കുന്ന പക്ഷം സ്പീക്കര്‍ അവരെ അയോഗ്യരാക്കിയേക്കും.

16 വിമത എം.എല്‍.എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. രാജി വെച്ച 12 എം.എല്‍.എമാരും മുംബൈയില്‍ തുടരുകയാണ്.

സഭ ചേര്‍ന്നയുടന്‍ മുഖ്യമന്ത്രി കുമാരസ്വാമി ഒറ്റവരി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് സാധിക്കുമെന്നും കോടതിക്കെതിരെ ഒരു വാക്കു പോലും പറയില്ലെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിനെ താഴെയിറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഏതു തരത്തിലുള്ള വെല്ലുവിളി നേരിടാനും തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവില്‍ സ്പീക്കര്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് ബാധകമായിരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചത്.

വിമത എംഎല്‍എമാരുടെ കാര്യത്തില്‍ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തീരുമാനം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കൃഷ്ണ ബൈര ഗൗഡയും എച്ച്.കെ പാട്ടീലും ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപി അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു.

web desk 1: