X
    Categories: MoreViews

തീരുമാനം അല്‍പസമയത്തിനകം; രജിസ്ട്രാറും നേതാക്കളും ചീഫ് ജസ്റ്റിസുമായി തിരക്കിട്ട ചര്‍ച്ചയിലേക്ക്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനം അല്‍പ സമയത്തിനകം. ഹര്‍ജിയില്‍ തീരുമാനമെടുക്കന്നതിന്റെ ഭാഗമായി സുപ്രീം കോടതി രജിസ്ട്രാറും പ്രമുഖ നേതാക്കളും ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി. ഇവരുമായി കൂടിയാലോചിച്ച ശേഷം ഹര്‍ജി രാത്രി തന്നെ പരിഗണിക്കണോ എന്നതില്‍ തീരുമാനമാകും.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരണവുമായി ബന്ധപ്പെട്ട് നാടകീയത തുടരുന്നു. ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇന്നു രാത്രി തന്നെ പരിഗണിക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും വന്നിട്ടില്ല. അതേസമയം ഹര്‍ജി പരിഗണിക്കുകയാണെങ്കില്‍ അത് ജുഡിഷ്യറിയുടെ ചരിത്രത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരുക്കും. നേരത്തെ മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രധാന തീരുമാനം സുപ്രീം കോടതി എടുത്തത് രാത്രി വൈകിയായിരുന്നു.

ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ജെ.ഡി.എസ് നേതാക്കളും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ടത്. രാത്രി വൈകി ചീഫ് ജസ്റ്റിസിനെ കണ്ട പാര്‍ട്ടി നേതാക്കള്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതാദ്യമായാണ് രാഷ്ട്രീയ വിഷയുമായി ബന്ധപ്പെട്ട ഒരു കേസ് രാത്രി ചീഫ് ജസ്റ്റിസിന് പരിഗണിക്കേണ്ടി വരുന്നത്. ചീഫ് ജസ്റ്റിസിന്റെ വസതിയിലാണ് കോണ്‍ഗ്രസ്-ജെ.ഡി.എസിന്റെ സംയുക്ത ഹര്‍ജി ദീപക് മിശ്രക്ക് നല്‍കിയത്.

സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ചീഫ് ജസ്റ്റിസ്റ്റിന്റെ വസതിയിലേക്കുള്ള റോഡ് ബാരികേഡുകള്‍ വെച്ച് തടഞ്ഞു. കടുത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇവിടേക്ക് ഇപ്പോള്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗവര്‍ണറുടെ നീക്കത്തിനെതിരെ സ്റ്റേ വാങ്ങി നാളെ ബി.എസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഏത് വിധേനയും തടയാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ജെ.ഡി.എസ്സും. അതേസമയം നാളെ നടക്കാനുള്ള സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കത്തിലാണ്.

നാളെ രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കോടതി സമയം രാവിലെ 10.30ന് ആരംഭിക്കുമെന്നിരിക്കെ ഇതിനു മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതുക്കൊണ്ടു തന്നെയാണ് ആദ്യം 12 മണിക്ക് നിശ്ചയിച്ചിരുന്ന ചടങ്ങ് ഒമ്പതിലേക്ക് മാറ്റിയത്.

chandrika: