X

കലിപ്പല്ല,കട്ടകിതപ്പ് ; ഗോളില്ല, നല്ല നീക്കങ്ങളില്ല, വിരസമായ മല്‍സരം

കളിവിരുന്ന് പ്രതീക്ഷിച്ചെത്തിയ അമ്പതിനായിരത്തോളം കാണികള്‍ക്ക് മുന്നില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കളി മറന്നു. കട്ടക്കലിപ്പിന് പകരം കട്ടക്കിതപ്പ്.. സുന്ദരമായ ഒരു ഗോള്‍ നീക്കവുമില്ലാതെ ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിലെ ഉദ്ഘാടന മത്സരം ഗോളില്ലാ സമനിലയില്‍ കലാശിച്ചു. എതിര്‍വല കുലുക്കാതെ തന്നെ ഇരുടീമുകളും ഓരോ പോയിന്റ് വീതം നേടി പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറന്നു. 24ന് ജംഷെഡ്പൂര്‍ എഫ്.സിക്കെതിരെ ഇതേ വേദിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. മികച്ച താരനിരയുമായി കളത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്്‌സിന് മേല്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത സമ്പൂര്‍ണാധിപത്യം പുലര്‍ത്തി. പന്തടക്കത്തിലും പാസിങിലും അറ്റാക്കിങിലും മിടുക്ക് കാട്ടിയ കൊല്‍ക്കത്തക്ക് ഫിനിഷിങിലെ മികവില്ലായ്മയാണ് വിജയം നിഷേധിച്ചത്. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മികച്ച കൡപ്രതീക്ഷിച്ച് മഞ്ഞയണിഞ്ഞെത്തിയ ആരാധകര്‍ കളി വിരസമായതോടെ താരങ്ങളെ കൂക്കിവിളിച്ചു. അവസരങ്ങള്‍ തുലച്ചപ്പോള്‍ വിനീത് അടക്കമുള്ള മലയാളി താരങ്ങളും ആരാധകരുടെ കൂവലിന് ഇരയായി.

കളി തുടങ്ങിയത് കൊല്‍ക്കത്തയാണെങ്കിലും ഗോളിലേക്കുള്ള ആദ്യ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നായിരുന്നു. നാലാം മിനുറ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് മിലന്‍ സിങ് തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ വലക്ക് പുറത്തായി. തുടക്കത്തിലെ ഊര്‍ജ്ജം പിന്നീട് ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കണ്ടില്ല. പന്തടക്കത്തിലായിരുന്നു കൊല്‍ക്കത്തയുടെ ശ്രദ്ധ. ഇടയ്ക്ക് ചില ഗോള്‍ ശ്രമങ്ങള്‍ നടത്തി. 13ാം മിനുറ്റില്‍ ഹിതേശ് ശര്‍മ്മയിലൂടെ അക്കൗണ്ട് തുറക്കാന്‍ കൊല്‍ക്കത്തക്ക് മികച്ച അവസരം ല’ിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സില്‍ നിന്ന് 19കാരന്‍ തൊടുത്ത ഷോ’ട്ട് റെച്ചുബ്ക കൃത്യസമയത്ത് ഡൈവ് ചെയ്ത് തട്ടിയകറ്റി. സന്ദര്‍ശകര്‍ പന്തില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. സെക്വീഞ്ഞോയും ഹിതേശ് ശര്‍മ്മയും പലവട്ടം ബ്ലാസ്‌റ്റേഴേ്‌സ് ഗോള്‍മുഖത്തെത്തി. പക്ഷേ ഫിനിഷിങിലെ അ’ാവം കൊല്‍ക്കത്തക്ക് വിനയായി. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ ഒരു നീക്കവും ആരാധകരില്‍ ആവേശമുണ്ടാക്കിയില്ല. കറേജ് പെക്കൂസണ്‍ ഓടിക്കളിച്ചു, പക്ഷേ പാസില്‍ കൃത്യതയുണ്ടായില്ല. ഗോളടിക്കാന്‍ പാകത്തില്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ ബെര്‍ബറ്റോവ് വലതു വിങിലേക്ക് നല്‍കിയ പാസുകള്‍ വിനീതും റിനോ ആന്റോയും അലക്ഷ്യമായി തട്ടികളിച്ചു. ഇയാന്‍ ഹ്യൂമിന് പന്ത് കിട്ടിയത് അപൂര്‍വം. 43ാം മിനുറ്റില്‍ ബോക്‌സിനകത്ത് നിന്ന് ഒരു ബൈസിക്കിള്‍ കിക്കിന് ശ്രമിച്ചു.

പന്ത് കാലില്‍ കണക്ടായത് പോലുമില്ല. ഇരുവലയിലും പന്തെത്തിയില്ലെങ്കിലും കൊല്‍ക്കത്തയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു ആദ്യ പകുതിയില്‍ കണ്ടത്. മാറ്റങ്ങളില്ലാതെ ഇരുടീമുകളും രണ്ടാം പകുതിക്കിറങ്ങി. കളിയിലും മാറ്റമുണ്ടായില്ല. അമ്പതാം മിനുറ്റില്‍ വലയുടെ വലതു’ാഗത്ത് നിന്ന് സി.കെ വിനീത് തൊടുത്ത ഷോട്ട്്് ദേബ്ജിത് മജുംദാര്‍ തട്ടിയകറ്റി. പന്ത് പെക്കൂസണിന്റെ മുന്നില്‍ വീണെങ്കിലും താരം ലക്ഷ്യം മറന്നു. 60ാം മിനുറ്റില്‍ ഹ്യൂമിനെ മ്യൂലെന്‍സ്റ്റീന്‍ തിരികെ വിളിച്ചു. പകരക്കാരനായി വന്നത് ഡച്ചുകാരന്‍ മാര്‍ക്ക് സിഫ്‌നോസ്. സമനില കുരുക്കഴിക്കാന്‍ ജാസി കുക്കിക്ക് പകരം മുന്നേറ്റത്തില്‍ റോബിന്‍ സിങിനെ കൊല്‍ക്കത്ത പരീക്ഷിച്ചു. 70ാം മിനുറ്റില്‍ ബോക്‌സിന്റെ വലത് ‘ാഗത്ത് നിന്ന് സെക്വീഞ്ഞയുടെ കിടിലന്‍ ഷോട്ട് പോസ്റ്റില്‍ തട്ടിയകന്നു, കൊല്‍ക്കത്തക്ക് നിര്‍’ാഗ്യം, ഗാലറിയില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പ്. ബ്ലാസ്റ്റേഴ്‌സ് വീണ്ടും താരങ്ങളെ മാറ്റി. സി.കെ വിനീതിന് പകരം പ്രശാന്തും പെക്കൂസണിന് പകരം ജാക്കിചന്ദ് സിങും വന്നെങ്കിലും കളിയും സ്‌കോര്‍ ബോര്‍ഡും മാറിയില്ല.

പരിശീലന മത്സരത്തിനിടെ പരിക്കേറ്റ പ്രതിരോധ താരം വെസ് ബ്രൗണിനെ ഒഴിവാക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഇലവന്‍ പ്രഖ്യാപിച്ചത്. ദിമിതര്‍ ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമുമായിരുന്നു മുന്നില്‍. മധ്യനിരയില്‍ സി.കെ വിനീത്, മിലന്‍ സിങ്, അരാറ്റ ഇസുമി, കറേജ് പെക്കൂസണ്‍. സന്ദേശ് ജിങ്കാനൊപ്പം പ്രതിരോധം കാക്കാന്‍ ലാകിക് പെസിക്, റിനോ ആന്റോ, ലാല്‍റുവത്താര എന്നിവര്‍. പോള്‍ റെച്ചുബ്കയായിരുന്നു വല കാത്തത്. റോബി കീനിന്റെ അസാനിധ്യത്തില്‍ സെക്വീഞ്ഞോ, ജാസി കുക്കി എന്നിവരെ മുന്നില്‍ നിര്‍ത്തിയായിരുന്നു കൊല്‍ക്കത്ത ഇറങ്ങിയത്. യൂജിന്‍സെണ്‍ ലിങ്‌ദോ, റൂപെര്‍ട്ട് നോംഗ്രം, ഹിതേശ് ശര്‍മ്മ എന്നിവരായിരുന്നു മധ്യനിരയില്‍. കീഗന്‍ പെരേര, പ്രബീര്‍ ദാസ്, ജോര്‍ദി മോണ്ടല്‍, തോം തോര്‍പ്പ് എന്നിവര്‍ പ്രതിരോധ കോട്ട കെട്ടി.

 


 

chandrika: