X

നിയമസഭാ തെരഞ്ഞെടുപ്പ് ഈ തവണ നേരത്തെ?,പരീക്ഷാക്കാലത്തിന് മുമ്പ് നടത്താന്‍ ആലോചന

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ തന്നെ നടക്കാന്‍ സാധ്യത. പരീക്ഷകള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് രണ്ടാംവാരത്തോടെ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പു നടത്താനാണ് ആദ്യം ആലോചിച്ചത്. ഇതിനുശേഷമാണ് സിബിഎസ്ഇ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചത്. മെയ് നാലുമുതല്‍ ജൂണ്‍ പത്തുവരെയാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ. ഈ സാഹചര്യത്തില്‍ സിബിഎസ്ഇ-ഐസിഎസ്‌സി പരീക്ഷാക്കാലത്തിനുമുമ്പു വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് ആലോചന.

മാര്‍ച്ചില്‍ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുമുണ്ട്. ഇതോടെയാണ് ഏപ്രിലില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ ആലോചന ശക്തമായത്. കേരളത്തില്‍ ബഹുഭൂരിപക്ഷം പോളിങ് കേന്ദ്രങ്ങളും സ്‌കൂളുകളാണ് എന്നതു കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

2016ല്‍ മെയ് 16നാണ് വോട്ടെടുപ്പ് നടന്നത്. 19ന് വോട്ടെണ്ണി. 25ന് മന്ത്രിസഭ അധികാരമേറ്റു. ഇത്തവണ കേരളത്തിലെ സാഹചര്യവും തെരഞ്ഞെടുപ്പിന് അനുയോജ്യമായ സമയവും അടുത്തയാഴ്ച എത്തുന്ന കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ ചര്‍ച്ചചെയ്യും.

web desk 3: