X

പ്രളയഭീതിയില്‍ സംസ്ഥാനം; വയനാട്ടില്‍ സൈന്യമെത്തും; രണ്ടു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ കനക്കുന്നതോടെ പ്രളയഭീതിയിലായിരിക്കുകയാണ് നാട്ടുകാര്‍. കോഴിക്കോട് കണ്ണപ്പന്‍കുണ്ട് പാലം വെള്ളത്തിന്നടിയിലായിരിക്കുകയാണ്. അമ്പതിലേറെ കുടുംബങ്ങളാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയാണ്. തെങ്ങിലക്കടവിലും വെള്ളം കയറിയിട്ടുണ്ട്. ചാലിയാര്‍ കരകവിഞ്ഞൊഴുകിയതാണ് വെള്ളം കയറാന്‍ കാരണം. നൂറോളം കുടുംബങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ പകുതിയോളം സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മലയോരമേഖകളിലാണ് വെള്ളപ്പൊക്കമുള്ളത്. ജില്ലയില്‍ പത്ത് പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നു. ഇവിടെ 485 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വയനാട് പനമരത്ത് മുവ്വായിരത്തോളം പേര്‍ പുനരധിവാസ കേന്ദ്രത്തിലാണ്. ക്യാമ്പിലേക്ക് മാറ്റുന്നതിനിടെ ഒരു സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. ഇവിടെ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഗതാഗതതടസം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ് വയനാട്ടില്‍ പലയിടത്തും. വരുംനേരങ്ങളില്‍ മഴ കനക്കുകയാണെങ്കില്‍ കൂടുതല്‍ പേരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും. വയനാട്ടില്‍ രക്ഷാദൗത്യത്തിന് സൈന്യമെത്തുമെന്നാണ് വിവരം.

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നേരത്തെ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അങ്കണവാടികള്‍, മദ്രസ, ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

ഇടുക്കിയിലും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. പാലക്കാട് അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ചൂണ്ടകുളം ഊരിലെ കാര മരിച്ചു. ഇടുക്കിയില്‍ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ മുങ്ങി. പീരുമേട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

കണ്ണൂര്‍ അടക്കാത്തോട്, നെല്ലിയോട് മേഖലകളിലും മലപ്പുറം കരുളായി വനത്തിലും ഉരുള്‍പൊട്ടി. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളംകയറി. നിലമ്പൂര്‍ ടൗണിലെ ജനതാപ്പടിയില്‍ സംസ്ഥാനപാതയില്‍ വെള്ളം കയറി. കോഴിക്കോട് അടിവാരം കണ്ണപ്പന്‍കുണ്ട് വരാല്‍മൂലയിലും ഉരുള്‍പൊട്ടി. ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയര്‍ന്നതോടെ വീടുകളില്‍ വെള്ളം കയറി.

chandrika: