X

കെവിന്‍ കൊലക്കേസ്: കോട്ടയം സെഷന്‍സ് കോടതിയില്‍ ഇന്ന് പ്രാഥമികവാദം തുടങ്ങും

കോട്ടയം: കെവിന്‍ കൊലക്കേസില്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ ഇന്ന് പ്രാഥമികവാദം തുടങ്ങും. കുറ്റം ചുമത്തുന്നതിന് മുമ്പുള്ള വാദം ഇന്ന് തുടങ്ങാനാണ് കോടതിയുടെ നിര്‍ദ്ദേശം. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളുടെ പകര്‍പ്പും പ്രതികളുടെ അഭിഭാഷകര്‍ക്ക് നല്‍കാന്‍ കഴിഞ്ഞ ആഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസിലെ 13 പ്രതികളോടും ഇന്ന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രതികളില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്. പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന്‍ കൊലക്കേസ് അതിവേഗം തീര്‍പ്പാക്കാന്‍ കോടതി തീരുമാനിച്ചിരുന്നു.

2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതരാവുകയായിരുന്നു ഇരുവരും. വീട്ടുകാര്‍ എതിര്‍പ്പുമായി സ്റ്റേഷനിലെത്തിയെങ്കിലും നീനു അവര്‍ക്കൊപ്പം പോയില്ല. തുടര്‍ന്ന് മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. അതിന്റെ തലേദിവസം നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവര്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിവായത്. നീനുവിന്റെ സഹോദരന്‍ ഷാനുവും അച്ഛന്‍ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്. കേസില്‍ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.

chandrika: