X
    Categories: indiaNews

‘അഞ്ച് ദിവസം ഭക്ഷണം തന്നില്ല. ജയിലില്‍ മാനസികമായി പീഡിപ്പിച്ചു’; കഫീല്‍ഖാന്‍

ലക്‌നൗ : മഥുര ജയിലില്‍ ജയില്‍ അധികൃതര്‍ ഭക്ഷണം നല്‍കിയില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നും ഡോക്ടര്‍ കഫീല്‍ ഖാന്‍. തന്റെ ജയില്‍ മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കഫീല്‍ ഖാന്‍ തന്റെ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.

രാജ്യത്തിന്റെ ഒരുമയ്ക്കായാണ് താന്‍ പ്രവര്‍ത്തിച്ചത്. തന്നെ മോചിപ്പിച്ച അലഹാബാദ് ഹൈക്കോടതി വിധിയില്‍ കഫീല്‍ സന്തോഷം പ്രകടിപ്പിച്ചു. കഫീല്‍, ആരോഗ്യത്തെ കുറിച്ചും, വിദ്യാഭ്യാസത്തെ കുറിച്ചുമെല്ലാമാണ് സംസാരിച്ചത്. സിഎഎയ്ക്കെതിരായും സംസാരിച്ചിരുന്നു. പക്ഷേ സമാധാനപരമായിരുന്നു പ്രതിഷേധം. എന്നിട്ടും മുംബൈ വിമാനത്താവളത്തില്‍ തന്നെ നാല്‍പ്പത് മണിക്കൂര്‍ ചോദ്യം ചെയ്തു. എസ്ജിഎഫിന്റെ സംഘം തന്നോട് നിരവധി വിചിത്ര ചോദ്യങ്ങള്‍ ചോദിച്ചു. കോടിക്കണക്കിന് പേരുടെ മരണത്തിന് കാരണമാകുന്ന പൗഡര്‍ ഉണ്ടാക്കിയില്ലേ എന്നൊക്കെ ചോദിച്ചു. സര്‍ക്കാരിനെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യമെന്നും എസ്ജിഎഫ് ആരോപിച്ചിരുന്നു. ജപ്പാനില്‍ പോയില്ലേ എന്ന ചോദ്യത്തിന് കഫീല്‍ മറുപടിയായി പറഞ്ഞത് ഇങ്ങനെ- ‘എന്തുകൊണ്ട് പാകിസ്താനില്‍ പോയില്ലേ എന്ന് ചോദിച്ചില്ല ?’

‘വെള്ളം പോലെയുള്ള പരിപ്പുകറി, കേടായ ചപ്പാത്തി എന്നിവയായിരുന്നു ഭക്ഷണം. രാവിലെയും വൈകീട്ടും അത് തന്നെയായിരുന്നു. കുളിക്കാനും ടോയ്ലെറ്റില്‍ പോകാനുമെല്ലാം അര മണിക്കൂര്‍ വരിയില്‍ നില്‍ക്കണം. ആയിരത്തോളം ആളുകള്‍ക്കായി ഒരു ടോയ്ലെറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ദുര്‍ഗന്ധം വമിക്കുമായിരുന്നു അതില്‍ നിന്ന്. ജീവിക്കണമായിരുന്നു എനിക്ക്. നിങ്ങളെ വീണ്ടും കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളെല്ലാം യാഥാര്‍ത്ഥ്യമായി.’-കഫീല്‍ പറയുന്നു.

കൃഷ്ണ ഭഗവാന്‍ പറഞ്ഞിട്ടുണ്ട്, ആരെയും ചതിക്കരുത്..ഹൃദയം ശുദ്ധമായി വയ്ക്കണം…അതാണ് ധര്‍മമെന്ന് കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിനാണ് ഇത്ര വലിയ ശിക്ഷ ലഭിച്ചത്. കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നത് ഇത്ര വലിയ കുറ്റമാണോ എന്നും കഫീല്‍ ചോദിക്കുന്നു.

 

chandrika: